'ഞങ്ങൾ ഒരമ്മ പെറ്റ മക്കളെപ്പോലെ'; മുല്ലപ്പള്ളി രാമചന്ദ്രനെ സന്ദർശിച്ച് കെ. സുധാകരൻ
കണ്ണൂരിൽ പാർട്ടിക്ക് അടിത്തറ പണിത നേതാവാണ് മുല്ലപ്പള്ളിയെന്ന് സുധാകരൻ പറഞ്ഞു.

കോഴിക്കോട്: കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ മുതിർന്ന നേതാവും മുൻ കെപിസിസി പ്രസിഡന്റുമായ മുല്ലപ്പള്ളി രാമചന്ദ്രനുമായി കൂടിക്കാഴ്ച നടത്തി. ഒരമ്മ പെറ്റ മക്കളെ പോലെയാണ് തങ്ങൾ എന്നായിരുന്നു കൂടിക്കാഴ്ചക്ക് ശേഷം സുധാകരന്റെ പ്രതികരണം. മുല്ലപ്പള്ളി കണ്ണൂരിൽ പാർട്ടിക്ക് അടിത്തറ പണിത നേതാവാണ്. കാലത്തിന്റെ ഗതി അനുസരിച്ച് സജീവ രാഷ്ട്രീയത്തിൽ നിന്ന് അദ്ദേഹം മാറി. അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് ഉപയോഗപ്പെടുത്തുന്നതിൽ വീഴചയുണ്ടായെന്നും സുധാകരൻ പറഞ്ഞു.
ചെറിയ കമ്യൂണിക്കേഷൻ ഗ്യാപ് ഉണ്ടായി. ഇനി ഒറ്റക്കെട്ടായി പ്രവർത്തിക്കും. ഇടത് സർക്കാരിനെതിരെയുള്ള പ്രവർത്തനങ്ങൾക്ക് അദ്ദേഹത്തെ ആവശ്യമുണ്ട്. മുല്ലപ്പള്ളി നൂറു ശതമാനവും സഹകരിക്കും. ഞങ്ങൾ തമ്മിൽ ഒരു ഭിന്നതയുമില്ല. കമ്യൂണിക്കേഷൻ ഗ്യാപ് വന്നതിൽ ദുഃഖമുണ്ട്. തിരുത്താൻ വൈകിയത് മനപ്പൂർവമല്ല. ഇതുപോലെ എല്ലാ നേതാക്കളെയും ഒപ്പം നിർത്തുമെന്നും സുധാകരൻ പറഞ്ഞു.
സുധാകരനുമായി ദീർഘകാല ബന്ധമാണുള്ളതെന്ന് മുല്ലപ്പള്ളിയും പ്രതികരിച്ചു. പാർട്ടിയുമായി കമ്യൂണിക്കേഷൻ ഗ്യാപ്പ് ഉണ്ടായി എന്നത് സത്യമാണ്. അത് പരിഹരിക്കാനുള്ള ശ്രമത്തെ സ്വാഗതം ചെയ്യുന്നു. പാർട്ടി തന്റെ അനുഭവ സമ്പത്ത് പ്രയോജനപ്പെടുത്തും. ഒരു എഐസിസി അംഗത്തിനും കത്തയക്കേണ്ട ഗതികേട് തനിക്കില്ല. താൻ വിളിച്ചാൽ ഫോൺ എടുക്കാത്ത ആരും ഇന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ഇല്ല. കത്തയച്ചിട്ടുണ്ടെങ്കിൽ അയച്ചു എന്ന് പറയും. പാർട്ടിയിലെ അസ്വാരസ്യം ശാശ്വതമായി പരിഹരിക്കണമെന്നാണ് നിർദേശം. സംസ്ഥാന നേതൃത്വത്തിൽ സജീവമാകുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
Adjust Story Font
16