Quantcast

'കിഡ്‌നാപ്പിന് സഹായിച്ചത് ക്വട്ടേഷൻ സംഘം'; പത്മകുമാറിന്റെ നിർണായക മൊഴി

തന്റെ മകളുടെ നഴ്‌സിംഗ് പ്രവേശനത്തിനായി കുട്ടിയുടെ പിതാവ് 5 ലക്ഷം വാങ്ങിയെന്നും എന്നാൽ പ്രവേശനം ലഭിക്കാഞ്ഞിട്ടും പണം തിരികെ നൽകിയില്ലെന്നും ഇയാൾ മൊഴി നൽകിയിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-12-01 15:11:15.0

Published:

1 Dec 2023 3:00 PM GMT

Kollam child kidnap; Accused padmakumars statement
X

കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ക്വട്ടേഷൻ സംഘത്തിന്റെ സഹായം തേടിയെന്നാണ് പത്മകുമാർ മൊഴി നൽകിയിരിക്കുന്നത്.

കുട്ടിയെ തട്ടിക്കൊണ്ടു പോയത് കുട്ടിയുടെ പിതാവിനോടുള്ള മുൻവൈരാഗ്യം മൂലമെന്നാണ് പത്മകുമാറിന്റെ മറ്റൊരു മൊഴി. തന്റെ മകളുടെ നഴ്‌സിംഗ് പ്രവേശനത്തിനായി കുട്ടിയുടെ പിതാവ് 5 ലക്ഷം വാങ്ങിയെന്നും എന്നാൽ പ്രവേശനം ലഭിക്കാഞ്ഞിട്ടും പണം തിരികെ നൽകിയില്ലെന്നും ഇയാൾ ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയിരുന്നു. അടൂരിലെ കെ.എ.പി ക്യാംപിൽ പത്മകുമാറിന്റെയും ഭാര്യയുടെയും മകളുടെയും ചോദ്യം ചെയ്യൽ തുടരുകയാണ്. കൃത്യത്തിൽ ഇയാളുടെ ഭാര്യക്കും മകൾക്കും പങ്കില്ലെന്നാണ് പ്രാഥമിക നിഗമനം. ഇവരെ കുട്ടി തിരിച്ചറിഞ്ഞിട്ടുമില്ല.

പത്മകുമാറിനെയും ഭാര്യയെയും മകളെയുമാണ് ഇന്ന് ഉച്ചയോടെ തമിഴ്‌നാട്ടിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. തെങ്കാശിയിൽ ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കവേ അന്വേഷണസംഘം മൂവരെയും പിടികൂടുകയായിരുന്നു. പത്മകുമാറിന് മാത്രമേ കേസിൽ നേരിട്ട് ബന്ധമുള്ളൂ എന്നാണ് പ്രാഥമിക നിഗമനം.

കസ്റ്റഡിയിലായവർ തമിഴ്‌നാട്ടിലേക്ക് പോയത് ഇന്നലെ വൈകിട്ടാണെന്നാണ് വിവരം. ഇന്നലെ പകലും ഇവർ കൊല്ലത്തെത്തി സ്ഥിതിഗതികൾ നിരീക്ഷിച്ചിരുന്നു

പത്മകുമാറിന്റെ ചാത്തന്നൂരിലെ വീട്ടിൽ ഒരു സ്വിഫ്റ്റ് ഡിസയർ കാർ കണ്ടെത്തിയിട്ടുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടു പോകുന്ന സിസിടിവി ദൃശ്യങ്ങളിലുള്ളതും ഒരു ഡിസയർ കാർ ആയിരുന്നു. എന്നാൽ ആ കാർ തന്നെയാണോ ഇത് എന്ന് കൂടുതൽ പരിശോധനകൾക്ക് ശേഷമേ വ്യക്തമാകൂ. സിസിടിവി ദൃശ്യങ്ങളിലെ കാറിന്റെ നമ്പർ വ്യാജമാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പത്മകുമാറിന്റെ വീട്ടിലേത് ഇയാളുടെ പേരിലെടുത്തിരിക്കുന്ന കാർ തന്നെയാണ്.

ചാത്തന്നൂരും പാരിപ്പള്ളിയുമടക്കം പ്രദേശത്തെ കുറിച്ച് നല്ല വിവരമുള്ളയാളാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് നേരത്തേ തന്നെ വ്യക്തമായിരുന്നു. കഷണ്ടിയുള്ള വ്യക്തിയാണ് വാഹനം നിയന്ത്രിച്ചിരുന്നത് എന്നായിരുന്നു കുട്ടിയുടെ മൊഴിയും. കസ്റ്റഡിയിലെടുത്തവരിൽ സ്ത്രീയുടെ ചിത്രം കുട്ടി നേരത്തേ തിരിച്ചറിഞ്ഞിരുന്നില്ല. എന്നാൽ പത്മകുമാറിന്റെ പ്രിന്റ് ചെയ്ത ചിത്രം കുട്ടി തിരിച്ചറിയുകയായിരുന്നു.

TAGS :

Next Story