Quantcast

'അബദ്ധം പറ്റിയെന്ന് അനില്‍, കാറിൽ കലയുടെ മൃതദേഹം കണ്ടു, പുറത്ത് പറയാതിരുന്നത് ഭീഷണി ഭയന്ന്; നിര്‍ണായക സാക്ഷി മൊഴി പുറത്ത്

കലയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരിലാണ് കൊല നടത്തിയതെന്ന് എഫ്.ഐ.ആര്‍

MediaOne Logo

Web Desk

  • Updated:

    2024-07-03 03:14:33.0

Published:

3 July 2024 3:01 AM GMT

mannar kala missing case
X

ആലപ്പുഴ: മാന്നാറിൽ 15 വർഷം മുമ്പ് കാണാതായ കലയെ കൊലപ്പെടുത്തിയതായി ഭർത്താവ് അനിൽ കുമാർ പറഞ്ഞതായി മുഖ്യ സാക്ഷി സുരേഷ് മൊഴി നൽകി. അനിൽ വിളിച്ചതനുസരിച്ചു വലിയ പെരുമ്പഴ പാലത്തിൽ എത്തുകയായിരുന്നു. പാലത്തിൽ പാർക്ക് ചെയ്തിരുന്ന കാറിൽ കലയുടെ മൃതദേഹം കണ്ടു. അബദ്ധം പറ്റിയതായും കല കൊല്ലപ്പെട്ടതായും അനിൽകുമാർ അറിയിച്ചെന്നും സാക്ഷിയായ സുരേഷിന്റെ മൊഴിയിലുണ്ട്. കലയുടെ മൃതദേഹം മറവ് ചെയ്യാൻ സഹായിക്കണമെന്നും അനിൽ അഭ്യർത്ഥന നടത്തി. എന്നാല്‍ കൊലപാതകത്തിന് കൂട്ടു നിൽക്കാനാവില്ലെന്ന് അറിയിച്ചു മടങ്ങിയെന്നും സുരേഷ് പറയുന്നു.

അനിൽകുമാറിന്റെ ഭീഷണി ഭയന്നാണ് കൊലപാതക വിവരം പുറത്തു പറയാതിരുന്നതെന്നും സുരേഷ് പൊലീസിനോട് പറഞ്ഞു.അനിൽകുമാറിന്റെ ബന്ധുവാണ് കേസിൽ മുഖ്യ സാക്ഷിയും പരാതിക്കാരനുമായ സുരേഷ്.

മൃതദേഹവുമായി അയ്ക്കര ജംഗ്ഷനിൽ അനിൽകുമാർ എത്തിയെന്നും രണ്ടാം പ്രതി ജിനുവിന്റെ മൊഴിയിലുണ്ട്. അവിടെ നിന്നാണ് മറ്റുള്ളവരെ വിവരം അറിയിച്ചതെന്നും മൊഴിയിലുണ്ട്.

അതേസമയം, കേസില്‍ കലയുടെ ഭര്‍ത്താവ് അനില്‍കുമാറിനെ ഒന്നാം പ്രതിയാക്കി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ജിനു, സോമൻ, പ്രമോദ് എന്നിവരാണ് യഥാക്രമം 2,3,4 പ്രതികൾ. കൊലപാതകം നടത്തിയത് നാലുപേരും ചേർന്നാണെന്നും കൊലയ്ക്ക് കാരണം കലയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണെന്നും എഫ്ഐആറിലുണ്ട്.എഫ്.ഐ.ആറിന്‍റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു.പ്രതികൾക്കെതിരെ കൊലപാതകകുറ്റം ചുമത്തി. 302, 201, 34 എന്നീവകുപ്പുകളാണ് ചുമത്തിയത്.

2009 ല്‍ വലിയ പെരുമ്പുഴ പാലത്തിൽ വച്ചാണ് കൊലപാതകം നടന്നതെന്നും മൃതദേഹം കൊണ്ട് പോയത് മാരുതിക്കാറിലാണെന്നും പ്രതികൾ മൃതദേഹം മറവ് ചെയ്ത് തെളിവുകൾ നശിപ്പിച്ചെന്നും എഫ്ഐആറിലുണ്ട്.


TAGS :

Next Story