Quantcast

ജെ.പി നഡ്ഡയുമായുള്ള കൂടിക്കാഴ്ച: തന്റെ കത്തിന് മറുപടി ലഭിച്ചിട്ടില്ലെന്ന് മന്ത്രി വീണാ ജോർജ്

കേന്ദ്രത്തിനയച്ച ഇ-മെയിൽ മന്ത്രി പുറത്തുവിട്ടു

MediaOne Logo

Web Desk

  • Published:

    21 March 2025 9:56 AM

ജെ.പി നഡ്ഡയുമായുള്ള കൂടിക്കാഴ്ച: തന്റെ കത്തിന് മറുപടി ലഭിച്ചിട്ടില്ലെന്ന് മന്ത്രി വീണാ ജോർജ്
X

തിരുവനന്തപുരം: ജെ. പി നഡ്ഡയുമായി കൂടിക്കാഴ്ച അനുവദിച്ചെന്ന വാർത്തയിൽ ഫേസ്ബുക്ക് പ്രതികരണവുമായി മന്ത്രി വീണാ ജോർജ്. അനുവാദം നൽകുമെന്ന് പറഞ്ഞതായി വാർത്തകൾ വരുന്നത് നല്ല കാര്യമാണെന്നും തന്റെ കത്തിന് മറുപടിയോ അറിയിപ്പോ ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കേന്ദ്രത്തിനയച്ച ഇ-മെയിൽ മന്ത്രി പുറത്തുവിട്ടു.

മറുപടി ലഭിക്കുന്ന മുറയ്ക്ക് അനുവാദം ലഭിക്കുന്നുണ്ടെങ്കില്‍ കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയെ കാണുമെന്ന് വീണാ ജോർജ് പറഞ്ഞു. ചില മാധ്യമങ്ങൾ തന്നെ ക്രൂശിക്കാൻ ശ്രമിക്കുകയാണെന്ന് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

പോസ്റ്റിന്റെ പൂർണരൂപം:

കേന്ദ്ര ആരോഗ്യ മന്ത്രി അടുത്താഴ്ച കൂടിക്കാഴ്ചയ്ക്ക് അനുവാദം നല്‍കുമെന്ന് പറഞ്ഞതായി വാര്‍ത്തകള്‍ വരുന്നു എന്ന് പറയുന്നു. നല്ല കാര്യം.

ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറിന്റെ ഏഷ്യാനെറ്റ് ന്യൂസ് ഉള്‍പ്പെടെ 'മന്ത്രിയുടെ തട്ടിപ്പ്, മന്ത്രിയുടെ യാത്ര പ്രഹസനമോ, മന്ത്രിയുടെ മോണോ ആക്ട്' എന്ന് പറഞ്ഞ് ഒരു ദിവസം മുഴുവന്‍ ആക്രമിച്ച് മതിയാകാതെ ഇന്ന് രാവിലെ ഞാന്‍ കേരളത്തില്‍ വന്ന് ഇറങ്ങിയപ്പോള്‍, അപ്പോയ്‌മെന്റ് ചോദിച്ചതിലെ കുറ്റം കൊണ്ടാണ് അനുവാദം ലഭിക്കാത്തത് എന്ന് സ്ഥാപിക്കാനാണ് ശ്രമിച്ചത്.

ഇന്നവര്‍ രാവിലെ 'ബ്രേക്ക്' ചെയ്ത 'വീണാ ജോര്‍ജിന്റെ വാദം തള്ളി കേന്ദ്രം, കത്ത് നല്‍കിയത് ബുധനാഴ്ച രാത്രി വൈകി...' (ജന്മഭൂമി ഓണ്‍ലൈനിന്റെ ഇന്നലത്തെ വാര്‍ത്തയുടെ കോപ്പി) എന്ന വാര്‍ത്ത സമര്‍ത്ഥിക്കാനാണ് ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ ചോദ്യം ചോദിച്ചു കൊണ്ടിരുന്നത്. എപ്പോഴാണ് കേന്ദ്രത്തിന്റെ അപ്പോയ്മെന്റിനായി കത്തയച്ചത് എന്നായിരുന്നു ആവര്‍ത്തിച്ചുള്ള ചോദ്യം. എപ്പോള്‍ കത്തയ്ക്കണമായിരുന്നു എന്നാണ് നിങ്ങള്‍ പറയുന്നത് എന്ന് ഞാന്‍ തിരിച്ചു ചോദിച്ചു.

അപ്പോയ്മെന്റ് തേടിയുള്ള കത്തിന് എന്റെ ഓഫീസിലേക്കോ എനിക്കോ മറുപടിയോ അറിയിപ്പോ ഇതുവരെ ലഭിച്ചിട്ടില്ല. മറുപടി ലഭിക്കുന്ന മുറയ്ക്ക് അനുവാദം ലഭിക്കുന്നുണ്ടെങ്കില്‍ കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയെ കാണും.

അപ്പോയ്മെന്റിന് അനുവാദം തേടി ഇ-മെയിലില്‍ അയച്ച കത്ത് ഡിജിറ്റല്‍ തെളിവ് കൂടിയാണല്ലോ. കേരള വിരുദ്ധതയില്‍ അഭിരമിക്കുന്ന ചില മാധ്യമ പ്രവര്‍ത്തകരുടെ നുണ പ്രചാരണങ്ങളെ തുറന്നു കാട്ടുവാന്‍ അത് കൂടി ഇവിടെ ചേര്‍ക്കുന്നു.


TAGS :

Next Story