Quantcast

ചാലിയാറിൽ നാളെയും മറ്റന്നാളും വിശദമായ തിരച്ചിൽ; പുനരധിവാസത്തിനായി 253 വാടകവീടുകൾ കണ്ടെത്തി

ഒറ്റയ്ക്കായവരെ തനിച്ചുതാമസിപ്പിക്കില്ല. സർക്കാർ ഉദ്യോഗസ്ഥനെ രക്ഷകർത്താവായി നിയോഗിക്കും

MediaOne Logo

Web Desk

  • Updated:

    2024-08-11 14:50:05.0

Published:

11 Aug 2024 1:49 PM GMT

ചാലിയാറിൽ നാളെയും മറ്റന്നാളും വിശദമായ തിരച്ചിൽ; പുനരധിവാസത്തിനായി 253 വാടകവീടുകൾ കണ്ടെത്തി
X

കോഴിക്കോട്: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കു വേണ്ടി ചാലിയാറിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ അഞ്ചിടങ്ങളിലായി വിശദമായ തിരച്ചിൽ നടത്തും. മന്ത്രിസഭാ ഉപസമിതി അംഗം പി.എ. മുഹമ്മദ് റിയാസ് വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. മുണ്ടേരി ഫാം മുതൽ പരപ്പാൻപാറ വരെയുള്ള 5 കി.മീറ്റർ ദൈർഘ്യത്തിലായിരിക്കും ഒരു സംഘം തിരച്ചിൽ നടത്തുക. രാവിലെ ഏഴുമണിക്ക് മുണ്ടേരി ഫാം മേഖലയിൽ തുടങ്ങുന്ന തിരച്ചിൽ ഉച്ചയ്ക്ക് 2മണിക്ക് പരപ്പൻപാറയിൽ അവസാനിക്കും. എൻ.ഡി.ആർ.എഫ്, അഗ്നിരക്ഷാ സേന, സിവിൽ ഡിഫൻസ് സേന, പൊലീസ്, വനംവകുപ്പ് എന്നീ സേനകൾ അടങ്ങുന്ന 60 അംഗ സംഘമായിരിക്കും ഇവിടെ തിരച്ചിൽ നടത്തുക. വൈദഗ്ധ്യം ആവശ്യമായതിനാൽ ചാലിയാർ പുഴയുടെ ഈ ഭാഗത്തെ തിരച്ചിലിന് സന്നദ്ധപ്രവർത്തകരെ അനുവദിക്കില്ല.

വനമേഖലയായ പാണൻകായത്തിൽ 10 സന്നദ്ധപ്രവർത്തകർ ഉൾപ്പെടെ 50 അംഗ സംഘമായിരിക്കും തിരച്ചിൽ നടത്തുക. പാണൻകായ മുതൽ പൂക്കോട്ടുമനവരെയും പൂക്കോട്ടുമന മുതൽ ചാലിയാർ മുക്കുവരെയും 20 സന്നദ്ധപ്രവർത്തരും 10 പൊലീസുകാരും അടങ്ങുന്ന 30 അംഗസംഘങ്ങൾ തിരച്ചിൽ നടത്തും. ഇരുട്ടുകുത്തി മുതൽ കുമ്പളപ്പാറ വരെ സന്നദ്ധപ്രവർത്തകർ ഉൾപ്പെടുന്ന 40 അംഗ സംഘമാണ് തിരച്ചിൽ നടത്തുക.

ക്യാമ്പിൽ കഴിയുന്നവരുടെ താൽക്കാലിക പുനരധിവാസത്തിനായി 253 വാടകവീടുകൾ കണ്ടെത്തി. നൂറോളം വീടുകൾ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ക്യാമ്പുകളിലും ആശുപത്രികളിലും കഴിയുന്നവരുടെ അഭിപ്രായങ്ങൾ പരിഗണിച്ചായിരിക്കും താൽക്കാലിക പുനരധിവാസം സംബന്ധിച്ച തീരുമാനമെടുക്കുക. ഇതിനായി 14 ക്യാമ്പുകളിലായി 18 സംഘങ്ങൾ സർവേ നടപടികൾ സ്വീകരിക്കുന്നുണ്ട്. ഏത് പഞ്ചായത്തിൽ താമസിക്കണമെന്നതു ക്യാമ്പിൽ കഴിയുന്നവർക്കു തെരഞ്ഞെടുക്കാം. ദുരന്തത്തെത്തുടർന്ന് ബന്ധുക്കൾ ആരുമില്ലാതെ ഒറ്റയ്ക്കായി പോയവരെ തനിച്ചുതാമസിപ്പിക്കുകയില്ല. ഒരു സർക്കാർ ഉദ്യോഗസ്ഥനെ രക്ഷകർത്താവായി നിയോഗിച്ചുകൊണ്ടായിരിക്കും ഇവരുടെ പുനരധിവാസം. വാടകവീടുകളിലേക്കു മാറുമ്പോൾ ഫർണിച്ചർ അടക്കമുള്ള കാര്യങ്ങൾ ഉൾപ്പെടുത്തി അടിസ്ഥാനസൗകര്യ കിറ്റ് സജ്ജമാക്കും. എന്തെല്ലാം ഇതിൽ ഉൾപ്പെടുമെന്ന് ആളുകളെ അറിയിക്കും.

അതേസമയം ഇന്ന് നടന്ന ജനകീയതിരച്ചലിൽ സന്നദ്ധപ്രവർത്തകരും പ്രദേശവാസികളും ക്യാമ്പിൽ കഴിയുന്നവരും ജനപ്രതിനിധികളും അടക്കം രണ്ടായിരം പേർ പങ്കെടുത്തു. തിരച്ചിലിൽ കാന്തൻപാറ വനത്തിനുള്ളിൽനിന്ന് മൂന്നു ശരീരഭാഗങ്ങൾ കണ്ടെത്തി. പോസ്റ്റ്‌മോർട്ടത്തിനുശേഷമേ മനുഷ്യശരീരമാണോ എന്നു വ്യക്തമാകൂ. അട്ടമലയിൽനിന്ന് അസ്ഥി കണ്ടെത്തിയിട്ടുണ്ട്. ഇതും മനുഷ്യന്റേതാണോ ഇപ്പോഴുണ്ടായ ദുരന്തത്തിന്റെ ഭാഗമാണോ എന്നു പരിശോധിക്കുമെന്നും മന്ത്രി പറ‍ഞ്ഞു.

ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇതുവരെ 229 മരണമാണ് ഔദ്യോ​ഗികമായി സ്ഥിരീകരിച്ചത്.

TAGS :

Next Story