നെന്മാറ ഇരട്ടക്കൊലക്കേസ്: പ്രതി ചെന്താമരയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
ചെന്താമരയെ പോത്തുണ്ടിയിൽ തെളിവെടുപ്പിന് എത്തിച്ചു

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. നാളെ മൂന്ന് മണി വരെയാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. ആലത്തൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പൊലീസ് അപേക്ഷ പ്രകാരം കസ്റ്റഡി അനുമതി നൽകിയത്.
പ്രതിയെ കൊലപാതകം നടന്ന പോത്തുണ്ടിയിൽ തെളിവെടുപ്പിന് എത്തിച്ചു. കൊലപാതകം നടന്ന സ്ഥലത്ത് വൻ സുരക്ഷ സന്നാഹമാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. പിടിയിലായപ്പോൾ പ്രതി നൽകിയ മൊഴിയിൽ പറയുന്ന കാര്യങ്ങളിലടക്കം വ്യക്തതവരുത്തുകയാണ് ചെയ്യുക. വീണ്ടെടുത്ത ആയുധങ്ങളും ശാസ്ത്രീയ തെളിവുകളും വിശകലനം ചെയ്യും. നെന്മാറ, മംഗലംഡാം, വടക്കഞ്ചേരി, കൊല്ലങ്കോട്, ആലത്തൂർ പൊലീസ് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ എആർ ക്യാമ്പിൽ നിന്നുള്ളവർ ഉൾപ്പെടെ 500 പൊലീസുകാരെയാണ് സുരക്ഷയുടെ ഭാഗമായി പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്. കുറ്റകൃത്യം പുനരാവിഷ്കരിക്കാൻ ആണ് പൊലീസ് തീരുമാനം.
Adjust Story Font
16