നെന്‍മാറ ഇരട്ടക്കൊല; ചെന്താമരയെ ആലത്തൂർ ഡിവൈഎസ്‍പി ഓഫീസിലേക്ക് മാറ്റി, പ്രതിയെ തൂക്കിക്കൊല്ലണമെന്ന് സുധാകരന്‍റെ മക്കൾ
നെന്മാറ പൊലീസ് സ്റ്റേഷനിൽ മുന്നിലെ സംഘർഷം കണക്കിലെടുത്തായിരുന്നു പുലർച്ചെ പൊലീസിന്‍റെ നാടകീയ നീക്കം

പാലക്കാട്: നെന്മാറ ഇരട്ട കൊലപാതക കേസിൽ അറസ്റ്റിലായ പ്രതി ചെന്താമരയെ ആലത്തൂർ ഡിവൈഎസ്‍പി ഓഫീസിലേക്ക് മാറ്റി. നെന്മാറ പൊലീസ് സ്റ്റേഷനിൽ മുന്നിലെ സംഘർഷം കണക്കിലെടുത്തായിരുന്നു പുലർച്ചെ പൊലീസിന്‍റെ നാടകീയ നീക്കം.
പ്രതിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് നെന്മാറ സ്റ്റേഷന് മുന്നിൽ ജനം തടിച്ചുകൂടിയിരുന്നു. ഗേറ്റ് തകർത്ത നാട്ടുകാർക്ക് നേരെ പൊലീസ് ലാത്തിവീശിയത് സംഘർഷത്തിന് വഴിവെക്കുകയായിരുന്നു. ഇന്ന് പ്രതിയെ വൈദ്യ പരിശോധനക്ക് വീണ്ടും വിധേയമാക്കും. തുടർന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാനാണ് തീരുമാനം.
ചെന്താമര ക്ഷീണിതനായിരുന്നെന്നും ഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് വരുന്നതിനിടെയാണ് പിടിയിലായതെന്നും എസ്‍പി അജിത് കുമാർ മീഡിയവണിനോട് പറഞ്ഞു. പ്രതിക്ക് വിശപ്പ് സഹിക്കാനാകില്ലെന്നും ഭക്ഷണം കഴിക്കാൻ വീട്ടിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നതായും പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലിൽ ഒരുകൂസലുമില്ലാതെ നിന്ന പ്രതി അബദ്ധത്തിൽ സംഭവിച്ചതാണ് കൊലപാതകമെന്ന മൊഴിയായിരുന്നു നൽകിയത്.
ചെന്താമരയെ തൂക്കികൊല്ലണമെന്നും ആരുടെയും വാക്ക് വിശ്വാസമില്ലെന്നും കൊല്ലപ്പെട്ട സുധാകരന്‍റെ മക്കൾ പറഞ്ഞു . പുറത്തിറങ്ങാൻ ഭയമാണ്, തങ്ങൾക്ക് അച്ഛനെയും അമ്മയെയും അച്ഛമ്മയെയും നഷ്ടപ്പെട്ടു. നീതി കിട്ടണമെങ്കിൽ പ്രതിയെ കൊല്ലണമെന്നും അവര്‍ പറയുന്നു. പ്രതിയെ പിടികൂടിയതറിഞ്ഞ് മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞായിരുന്നു മക്കളുടെ പ്രതികരണം.
കൊലപാതകം നടന്ന് 36-ാം മണിക്കൂറിലാണ് ഇന്നലെ ചെന്താമര പിടിയിലാകുന്നത്. വൈകുന്നേരം മാട്ടായിയിൽ ചെന്താമരയെ കണ്ടതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസും നാട്ടുകാരും ചേർന്ന് ചെന്താമരക്കായി വ്യാപക തിരച്ചിൽ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചെന്താമര പിടിയിലായത്.
Adjust Story Font
16