Quantcast

അർജുന്റെ കുടുംബത്തിനെതിരായ സൈബർ ആക്രമണം; പൊലീസ് കേസെടുത്തു

അർജുന്റെ അമ്മയും സഹോദരിയും നൽകിയ പരാതിയിൽ കോഴിക്കോട് സിറ്റി പൊലീസാണ് കേസെടുത്തത്.

MediaOne Logo

Web Desk

  • Updated:

    2024-07-26 17:56:25.0

Published:

26 July 2024 5:53 PM GMT

police register case over cyber attack against arjuns family
X

കോഴിക്കോട്: അങ്കോലയിലെ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുന്റെ കുടുംബത്തിന് എതിരായ സൈബർ ആക്രമണത്തിൽ പൊലീസ് കേസെടുത്തു. അർജുന്റെ അമ്മയുടെ സഹോദരി നൽകിയ പരാതിയിൽ കോഴിക്കോട് സിറ്റി പൊലീസാണ് കേസെടുത്തത്.

വാർത്താസമ്മേളനത്തിൽ പറഞ്ഞ കാര്യം എഡിറ്റ് ചെയ്ത് വളച്ചൊടിച്ച് സോഷ്യൽമീഡിയകളിൽ വലിയ രീതിയിലുള്ള സൈബർ ആക്രമണം നടക്കുന്നുവെന്ന് കാട്ടി കോഴിക്കോട് സിറ്റി പൊലീസിലും സൈബർ പൊലീസിലും അർജുന്റെ കുടുംബം പരാതി നൽകിയിരുന്നു. ഇതിലാണ് നടപടി.

അതേസമയം, ഷിരൂരിൽ അർജുന് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ഇന്നു നടത്തിയ തിരച്ചിലിലും അർജുനെ കണ്ടെത്താനായിട്ടില്ല. ​ഗം​ഗാവലി പുഴയിലെ ശക്തമായ അടിയൊഴുക്കിനെ തുടർന്ന് മുങ്ങൽ വിദ​​ഗ്ധർക്കും പുഴയിലിറങ്ങി തിരച്ചിൽ നടത്താനാവാത്ത സ്ഥിതിയാണ്. അതേസമയം, ഗംഗാവലിപ്പുഴയിലെ അടിയൊഴുക്കിന്റെ പരിശോധനാഫലം നേവി പുറത്തുവിട്ടു. നിലവിൽ 6.8 നോട്ട്സ് ആണ് അടിയൊഴുക്ക്.

ഈ ഒഴുക്കിൽ ഡൈവ് ചെയ്യാൻ കഴിയില്ലെന്നും നേവി അറിയിച്ചു. എന്നാൽ പുഴയിൽ നിന്നും ഇന്ന് മറ്റൊരു സി​ഗ്നൽ കൂടി ലഭിച്ചു. റോഡിൽ നിന്നും 60 മീറ്റർ മാറി പുഴയിലുള്ള മൺകൂനയ്ക്ക് സമീപത്ത് നിന്നാണ് സി​ഗ്നൽ ലഭിച്ചത്. ഇവിടെ ട്രക്കുണ്ടാവാൻ കൂടുതൽ സാധ്യതയെന്നാണ് കരുതുന്നത്.

മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ അങ്കോലയിൽ ഉന്നതതല യോഗം ചേർന്നിരുന്നു. അർജുനായുള്ള തിരച്ചിലിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. എന്ത് പ്രതിസന്ധിയുണ്ടെങ്കിലും അർജുൻ അടക്കമുള്ളവരെ കണ്ടെത്താൻ തിരച്ചിൽ തുടരുമെന്നും ഉന്നതതല യോഗത്തിനു ശേഷം മന്ത്രി അറിയിച്ചിരുന്നു.

ഇതിനിടെ, അർജുനെ കണ്ടെത്തുന്നതിൽ കൂടുതൽ ഇടപെടലുകൾ ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രിക്കും കേന്ദ്ര പ്രതിരോധ മന്ത്രിക്കും മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. ഡൈവർമാർ അടക്കം അത്യാധുനിക സംവിധാനങ്ങൾ ആവശ്യപ്പെടണമെന്ന് സിദ്ധരാമയ്യക്ക് അയച്ച കത്തിൽ പറയുന്നു. നാവികസേനയിൽ നിന്ന് കൂടുതൽ വിദഗ്ധരെ അനുവദിക്കണമെന്നും കൂടുതൽ മുങ്ങൽ വിദഗ്ദ്ധരെ നിയോഗിക്കണമെന്നും രാജ്നാഥ് സിങ്ങിന് അയച്ച കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

TAGS :

Next Story