Quantcast

അടങ്ങാത്ത വേദനയും അണയാത്ത ആവേശവുമാണ് പുഷ്പൻ; അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

ഹൃദയരക്തം കൊണ്ട് ചെറുത്തുമുന്നേറിയവരിലെ ധീര ഇതിഹാസമാണ്‌ പുഷ്പനെന്ന് എം.വി ​ഗോവിന്ദൻ

MediaOne Logo

Web Desk

  • Published:

    28 Sep 2024 1:38 PM GMT

Pushpan is unrelenting pain and unquenchable passion; The Chief Minister expressed his condolences, latest news malayalam, അടങ്ങാത്ത വേദനയും അണയാത്ത ആവേശവുമാണ് പുഷ്പൻ; അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി
X

തിരുവനന്തപുരം: കൂത്തുപറമ്പ് വെടിവെപ്പിലെ ജീവിക്കുന്ന രക്തസാക്ഷിയായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പൻറെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വി‍ജയൻ. പുഷ്പൻ ഒരേ സമയം അടങ്ങാത്ത വേദനയും അണയാത്ത ആവേശവുമാണെന്ന് മുഖ്യമന്ത്രി തന്റെ ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ പറഞ്ഞു. കമ്മ്യൂണിസ്റ്റുകാരൻ എന്തെന്ന ചോദ്യത്തിനു ഈ നാട്ടിലെ ഓരോ സഖാവിനും ചൂണ്ടിക്കാണിക്കാനുള്ള ഉത്തരമാണ് സഖാവ് പുഷ്പനെന്നും അദ്ദേഹത്തിന്റെ വിയോ​ഗം വ്യക്തിപരമായി കടുത്ത ദു:ഖം സൃഷ്ടിച്ചെന്നും പിണറായി വിജയൻ പറഞ്ഞു.

ഹൃദയരക്തം കൊണ്ട് ചെറുത്തുമുന്നേറിയവരിലെ ധീര ഇതിഹാസമാണ്‌ പുഷ്പനെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ അനുശോചിച്ചു. ഏതൊരു വിപ്ലവകാരിയുടെ മനസിലും അണയാത്ത കനലായി പുഷ്‌പൻ ജീവിക്കുമെന്നും പാർട്ടി സെക്രട്ടറി പറഞ്ഞു.

പുഷ്പന്റെ മരണത്തിൽ നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ അനുശോചനം രേഖപ്പെടുത്തി. 30 വർഷത്തോളം നീണ്ട സഹനത്തിന്റെ, ത്യാഗത്തിന്റെ, മനോബലത്തിന്റെ, അടിയുറച്ച പാർട്ടികൂറിന്റെ പ്രതീകമായ സഖാവ് പുഷ്പൻ എക്കാലവും ആവേശമായി നമുക്കിടയിൽ ജീവിക്കും. ആദരാഞ്ജലികൾ. ഷംസീർ തന്റെ ഫേസ്ബുക്കിലെ കുറിപ്പിൽ എഴുതി.

ത്യാഗത്തിൻ്റെയും സഹനത്തിൻ്റെയും മൂർത്തരൂപമായി മൂന്ന് പതിറ്റാണ്ട് സമരകേരളത്തിന് പ്രചോദനമായി ജീവിച്ച പുഷ്പൻ ഇനിയും വിപ്ലവ പ്രസ്ഥാനത്തിന് കരുത്ത് പകരുമെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോടുള്ള കിടയറ്റ പ്രതിബദ്ധതയ്ക്കും സമർപ്പണ മനസ്സിനും പുഷ്പൻ മികച്ച മാതൃകയാണെന്നും അദ്ദേഹത്തിന്റെ ഓർമ്മകൾ തലമുറകളോളം പടർന്നു നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.

പുഷ്പന്റെ വേർപാട് കേരളത്തിലെ എല്ലാവർക്കും വിഷമം ഉണ്ടാക്കുന്നതാണെന്നും ജീവിക്കുന്ന രക്തസാക്ഷിയായിരുന്നു പുഷ്പന്റെ വേർപാടിൽ ദുഃഖം രേഖപ്പെടുത്തുകയാണെന്നും മന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു.

മൂന്ന് പതിറ്റാണ്ടു നീണ്ട കിടപ്പു ജീവിതത്തിനൊടുവിലാണ് പുഷ്പൻ നമ്മോട് വിടപറഞ്ഞത്. സമരതീക്ഷണതയുടെ ജ്വലിക്കുന്ന ആൾ രൂപമായിരുന്ന പുഷ്പൻ. കഠിനവേദനയിലും പുഞ്ചിരി മായാത്ത മുഖവുമായാണ് പുഷ്പനെ കണ്ടിട്ടുള്ളത്. സഖാവിൻ്റെ മനക്കരുത്തും രാഷ്ട്രീയ ബോധ്യവും എപ്പോഴും ദൃഢമായിരുന്നു. മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.

TAGS :

Next Story