സമസ്തയിലെ തർക്ക വിഷയങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേക മുശാവറ ചേരും: ജിഫ്രി തങ്ങൾ
ഹക്കീം ഫൈസി ആദൃശ്ശേരി നയിക്കുന്ന സിഐസിയുമായി സമസ്തക്ക് ബന്ധമില്ലെന്നും ജിഫ്രി തങ്ങൾ വ്യക്തമാക്കി.

കോഴിക്കോട്: തർക്ക വിഷയങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേക മുശാവറ ചേരുമെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങൾ. രണ്ടാഴ്ചക്കുള്ളിൽ മുശാവറ യോഗം ചേരുമെന്നാണ് സൂചന. സമസ്തയിലെ ലീഗ് അനുകൂലികളും ലീഗ് വിരുദ്ധരും തമ്മിലുള്ള പ്രശ്‌നം ചർച്ച ചെയ്യാൻ രണ്ട് ദിവസം മുമ്പ് മലപ്പുറത്ത് യോഗം വിളിച്ചിരുന്നു. എന്നാൽ ലീഗ് വിരുദ്ധ ചേരി യോഗത്തിന് എത്തിയിരുന്നില്ല. സമസ്ത സംരക്ഷണ സമിതിയെന്ന പേരിൽ സമാന്തര സംഘടനയുണ്ടാക്കിയവർക്കെതിരെ നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം.
ലീഗ് അനുകൂലികൾ മലപ്പുറത്ത് ജിഫ്രി തങ്ങൾ, സാദിഖലി തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി, എം.ടി അബ്ദുല്ല മുസ്‌ലിയാർ തുടങ്ങിയവരെ കണ്ട് തങ്ങളുടെ ആവശ്യങ്ങൾ എഴുതി നൽകിയിരുന്നു. സാദിഖലി തങ്ങൾക്കെതിരെ പരസ്യവിമർശനം നടത്തിയ ഉമർ ഫൈസി മുക്കത്തിനെതിരെ നടപടിയെടുക്കുക, സുപ്രഭാതത്തിന്റെ സിപിഎം അനുകൂല നിലപാട് തിരുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് ഇവർ ഉന്നയിക്കുന്നത്.
സിഐസിയുമായി സമസ്തക്ക് ബന്ധമില്ലെന്നും ജിഫ്രി തങ്ങൾ വ്യക്തമാക്കി. സമസ്ത-സിഐസി പ്രശ്‌നം പരിഹരിക്കാൻ മധ്യസ്ഥൻമാർ മുന്നോട്ടുവെച്ച ഒരു തീരുമാനവും നടപ്പാക്കാൻ സിഐസി തയ്യാറായിട്ടില്ല. മധ്യസ്ഥ ചർച്ച നടക്കുന്നതിനിടെയാണ് ഹക്കീം ഫൈസിയെ വീണ്ടും സിഐസി ജനറൽ സെക്രട്ടറിയായി നിയമിച്ചത്. ഇത് അംഗീകരിക്കാനാവില്ല. മുനമ്പം വിഷയത്തിൽ ഭൂമിയുടെ രേഖകൾ പരിശോധിച്ചുവരികയാണ്. അതിന് ശേഷം നിലപാട് വ്യക്തമാക്കുമെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.
Adjust Story Font
16