കണ്ണൂർ ചക്കരക്കല്ലിൽ 30 പേരെ കടിച്ച തെരുവുനായ ചത്തനിലയില്‍
രണ്ടുമണിക്കൂറിനിടെയാണ് തെരുവുനായ ആക്രമണം നടത്തിയത്

representative image
കണ്ണൂർ: ചക്കരക്കല്ലിൽ ഭീതിവിതച്ച് ആക്രമണം നടത്തിയ തെരുവുനായ ചത്തനിലയിൽ. മുപ്പതോളം പേർക്കാണ് ഈ നായയുടെ കടിയേറ്റിരുന്നത്.കുട്ടികൾ അടക്കമുള്ളവർക്കാണ് കടിയേറ്റത്. പരിക്കേറ്റവർ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. കടിയേറ്റ ചിലര്‍ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയിട്ടുണ്ട്.
രണ്ടുമണിക്കൂറിനിടെയാണ് 8 കിലോമീറ്റർ പ്രദേശത്ത് ഒരു തെരുവ് നായ ഇത്രയും പേരെ ആക്രമിച്ചത്.രാവിലെ 6.30 നാണ് കോയ്യോട് പൊക്കൻമാവിൽ തെരുവ് നായ ഒരു കുട്ടിയെ ആക്രമിച്ചത്. മദ്രസയില്‍ പോയി വരുന്ന കുട്ടിക്കും വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടികള്‍ക്കും കടിയേറ്റിട്ടുണ്ട്. വീട്ടിനുള്ളില്‍ കയറിയും നായ കടിച്ചു പരിക്കേല്‍പ്പിച്ചിട്ടുണ്ട്. കാലിന്‍റെ തുടയിലും കൈയിലും മുഖത്തുമെല്ലാമാണ് നായയുടെ കടിയേറ്റത്. തുടര്‍ന്ന് പാനേരിച്ചാൽ, ഇരിവേരി, കണയന്നൂർ, ആർവി മൊട്ട, കാവിൻമൂല, പ്രദേശങ്ങളിലൂടെ മുഴപ്പാല എത്തും വരെ നായയുടെ കടിയേറ്റത് 30ഓളം പേരെയാണ്.
സ്കൂളിലും കോളേജിലും മദ്രസയിലും പോകുന്ന വിദ്യാർഥികൾ, തൊഴിലുറപ്പ് തൊഴിലാളികൾ,സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ അവർക്കെല്ലാം കടിയേറ്റു. മൂക്കിന് കടിയേറ്റ മുതുകുറ്റി സ്വദേശി രാമചന്ദ്രനെ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു മറ്റുള്ളവർ ഇരിവേരി സിഎച്ച്സി , ജില്ലാ ആശുപത്രി, അഞ്ചരക്കണ്ടി മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. അക്രമകാരിയായ നായയെ പിന്നീട് മുഴപ്പാലയ്ക്ക് സമീപം ചത്ത നിലയില്‍ കണ്ടെത്തുകയാണ്.
Adjust Story Font
16