എംഡിഎംഎ കവറോടെ വിഴുങ്ങി മരണം; ഷാനിദിന്റെ പോസ്റ്റ്മോർട്ടം ഇന്ന്
മൊബൈൽ രേഖകൾ പരിശോധിക്കണമെന്ന് കുടുംബം

കോഴിക്കോട്: താമരശ്ശേരിയിൽ എംഡിഎംഎ ഉള്ളിൽ ചെന്ന് മരിച്ച അമ്പായത്തോട് സ്വദേശി ഷാനിദിന്റെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. പോസ്റ്റ് മോർട്ടത്തിന് ശേഷമായിരിക്കും എംഡിഎംഎ ഉള്ളിൽ ചെന്നാണോ മരണം സംഭവിച്ചത് എന്ന കാര്യത്തിൽ സ്ഥിരീകരണം ഉണ്ടാവുക.അതിനിടെ ഷാനിദിന്റെ മൊബൈൽ ഫോണിലേക്ക് വന്ന കോളുകൾ പരിശോധിക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞദിവസം രാവിലെ അമ്പായത്തോട് മേലെ പള്ളിക്ക് സമീപം നടന്ന പരിശോധനക്കിടെയാണ് ഷാനിദിനെ താമശേരി പൊലീസ് സംശയാസ്പദമായ സാഹചര്യത്തില്‍ കാണുന്നത്. പൊലീസിനെ ഭയന്ന് കയ്യിലുണ്ടായിരുന്ന രണ്ട് കവർ എംഡിഎംഎ സംഭവസ്ഥലത്ത് വച്ച് തന്നെ വിഴുങ്ങി. തുടർന്ന് ഓടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടി. വയറ്റില്‍ എംഡിഎംഎയാണെന്ന് തിരിച്ചറിഞ്ഞ പൊലീസ് ഷാനിദിനെ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചു.
ശസ്ത്രക്രിയ നടത്തി കവർ പുറത്തെടുക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ശസ്ത്രക്രിയക്ക് തയ്യാറാക്കുന്നതിനിടെ ഇയാള്‍ ഗുരുതരാവസ്ഥയിലേക്ക് പോവുകയും തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു. എംഡിഎംഎ കൈവശം വെച്ചതിന് താമരശ്ശേരി പൊലീസ് ഷാനിദിനെതിരെ കേസെടുത്തിരുന്നു.
Adjust Story Font
16