'തുടർഭരണം പാർട്ടി അംഗങ്ങളെ തെറ്റായും സ്വാധീനിച്ചു, തിരുത്തി മുന്നേറാനാണ് ശ്രമം'; എം.വി ഗോവിന്ദൻ
ആശമാരുടെ സമരത്തെ ചിലർ ഹൈജാക്ക് ചെയ്തെന്നും ഗോവിന്ദന്‍ മീഡിയവണിനോട്

തിരുവനന്തപുരം: തുടർഭരണം പാർട്ടി അംഗങ്ങളെ തെറ്റായി സ്വാധീനിച്ചതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഇത് തിരുത്തി മുന്നേറാണ് ശ്രമമെന്നും എം.വി ഗോവിന്ദൻ മീഡിയവണിനോട് പറഞ്ഞു. തുടർഭരണം പാർട്ടി സഖാക്കളെ നല്ല രീതിയിലും തെറ്റായ രീതിയിലും സ്വാധീനിക്കും.തെറ്റായ രീതിയെ ശരിയായ രീതിയിലേക്ക് ആക്കാനുള്ള ശ്രമമാണ്. ആ ശ്രമത്തിൽ പാർട്ടി നല്ലപോലെ മുന്നേറിക്കൊണ്ടിരിക്കുകയാണ് അദ്ദേഹം പറഞ്ഞു.
ആശാവര്‍ക്കര്‍മാരുടെ സമരത്തെക്കുറിച്ചും ഗോവിന്ദന്‍ പ്രതികരിച്ചു. 'ആശാവർക്കർമാർക്ക് സമരം ചെയ്യാനുള്ള അവകാശമുണ്ട്.എന്നാൽ ചില വിഭാഗം അതിനെ ഹൈജാക്ക് ചെയ്യുകയാണ്.അത് കൃത്യമായി തുറന്ന് കാണിക്കുകയാണ് ഞങ്ങൾ ചെയ്തത്. ആശാവർക്കർമാരുടെ വേതനം വർധിപ്പിക്കാൻ തന്നെയാണ് ഞങ്ങളുടെ ആഗ്രഹം.എന്നാൽ സാമ്പത്തികസ്ഥിതി അത് അനുവദിക്കുന്നില്ല. ആവശ്യമെങ്കിൽ സിപിഎം ഇടപെടും'..എം.വി ഗോവിന്ദൻ പറഞ്ഞു.
ഇന്ത്യയില്‍ ഫാഷിസമില്ലെന്നും ഗോവിന്ദന്‍ ആവര്‍ത്തിച്ചു. അടിയന്തരാവസ്ഥ പോലും അർധ ഫാഷിസമാണ്. ഇന്ത്യയിൽ ഫാഷിസം ഉണ്ടെന്ന് പറയാനാകില്ല. നിയോ ഫാഷിസ്റ്റ് രീതിയാണ് ഇപ്പോൾ ഇന്ത്യയിലുള്ളത്. നരേന്ദ്രമോദി സർക്കാർ ഫാസിസ്റ്റ് അല്ല, മോദിയിലുള്ളത് സ്വേച്ഛാധിപത്യ പ്രവണതയാണ്'.. ഗോവിന്ദൻ പറഞ്ഞു.
'പ്രായപരിധിയെക്കുറിച്ച് സമ്മേളനത്തിൽ ചർച്ച ചെയ്തിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയന് ഇളവ് കൊടുക്കണോ വേണ്ടയോ എന്നത് പാർട്ടി സമ്മേളനമാണ് തീരുമാനിക്കുക. ഈ പാർട്ടി സമ്മേളനത്തിലും പിണറായി വിജയനുള്ള ഇളവ് തുടരും. പാർട്ടി എന്ന് പറഞ്ഞാൽ പിണറായി അല്ല.അതൊക്കെ അസൂയക്കാർ പറയുന്നതാണ്. കോൺഗ്രസുകാർ മുഴുവൻ അങ്ങോട്ടും ഇങ്ങോട്ടും തല്ലുകയാണ്'. അദ്ദേഹം പറഞ്ഞു.
Adjust Story Font
16