മേക്കപ്പ് ആർട്ടിസ്റ്റ് യൂണിയൻ അംഗങ്ങളുടെ പരാതി; കുറ്റാരോപിതരെ സംഘടനയിൽ നിന്ന് മാറ്റി നിർത്തണമെന്ന് ഡബ്ള്യുസിസി
ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണനെതിരെ വനിതാ മേക്കപ്പ് ആർട്ടിസ്റ്റ് ഇന്ന് ആരോപണം ഉന്നയിച്ചിരുന്നു

കൊച്ചി: മേക്കപ്പ് ആർട്ടിസ്റ്റ് യൂണിയൻ അംഗങ്ങളുടെ പരാതിയിലെ കുറ്റാരോപിതരെ സംഘടനയിൽ നിന്ന് മാറ്റി നിർത്തണമെന്ന് വുമൻ ഇൻ സിനിമ കലക്ടീവ്. തൊഴിൽ ചെയ്യാനുള്ള സ്ത്രീകളുടെ അവകാശം നിഷേധിക്കരുത്. യൂണിയൻ തെറ്റ് തിരുത്തണമെന്നും ഡബ്ള്യുസിസി ആവശ്യപ്പെട്ടു.
മേക്കപ്പ് ആർട്ടിസ്റ്റ് യൂണിയനിലെ അംഗങ്ങൾ ഫെഫ്കയ്ക്ക് എതിരെ രംഗത്ത് വന്നിരുന്നു. ആരോപണ വിധേയരെ ഫെഫ്ക സംരക്ഷിക്കുന്നു എന്നായിരുന്നു പരാതി. ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണനെതിരെ വനിതാ മേക്കപ്പ് ആർട്ടിസ്റ്റ് ഇന്ന് ആരോപണം ഉന്നയിച്ചിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അടക്കം ആരോപണ വിധേയരായ ആളുകളെ സംരക്ഷിക്കുന്നു എന്നാണ് തൃശ്ശൂർ സ്വദേശിയായ മേക്കപ്പ് ആർട്ടിസ്റ്റ് രോഹിണി ഫെയ്സ്ബുക് ലൈവിൽ പറയുന്നത്. തങ്ങൾക്കെതിരെ ഉണ്ടായ അതിക്രമങ്ങൾക്കെതിരെയും പലതവണ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ല. പരാതി നൽകുന്നവരെ സംഘടനയിൽ നിന്ന് പുറത്താക്കുമെന്നും അവസരങ്ങൾ നൽകുകയില്ലെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി എന്നും യുവതി പറയുന്നു. പരാതിയിൽ നിയമപരമായി മുന്നോട്ടുപോകാനാണ് രോഹിണിയുടെ തീരുമാനം.
പിന്നാലെയാണ് ഡബ്ള്യുസിസിയുടെ ഇടപെടൽ.
Adjust Story Font
16