'ആശ്വാസവാക്കുകളോ നഷ്ടപരിഹാരമോ നഷ്ടപ്പെട്ട ജീവന് പകരമാകില്ല' :കാട്ടാന ആക്രമണത്തിൽ ഇടപെട്ട് ഹൈക്കോടതി
വിഷയത്തിൽ അമിക്കസ് ക്യൂറിമാരെ നിയോഗിച്ചു

ഇടുക്കി: സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന വന്യമൃഗ ആക്രമണങ്ങളിൽ സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി. ഹൈറേഞ്ചുകളിലും വനമേഖലകളിലുമുള്ള ജനങ്ങൾ മരണഭീതിയിലെന്ന് ഹൈക്കോടതി. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 555 പേരുടെ ജീവൻ നഷ്ടപ്പെട്ടിട്ടും സർക്കാർ കാര്യമായ സുരക്ഷാ നടപടികൾ കൈക്കൊണ്ടില്ലെന്നാണ് വിമർശനം.
സംസ്ഥാനത്ത് കാട്ടാനയുടെ ആക്രമണങ്ങളിൽ നിരന്തരം ആളുകൾ മരിക്കുന്നത് അങ്ങേയറ്റം നിരാശാജനകമാണെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ഇടപെടൽ. മലയോര - വനം മേഖലകളിൽ കഴിയുന്ന ജനങ്ങളുടെ സുരക്ഷിതമായി ജീവിക്കാനുള്ള മൗലികാവകാശം ലംഘിക്കപ്പെടുന്നതായി കോടതി നിരീക്ഷിച്ചു. 2019 മുതൽ 24 വരെ 555 പേരാണ് വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആശ്വാസവാക്കുകളോ നഷ്ടപരിഹാരമോ മരിച്ചവരുടെ ബന്ധുക്കൾക്കുണ്ടാകുന്ന നഷ്ടത്തിന് പരിഹാരമാകില്ല. പട്ടികവർഗ്ഗ ഫണ്ട് ഉപയോഗിച്ച് സംരക്ഷണഭിത്തികൾ നിർമ്മിക്കാൻ ഭരണാനുമതി ലഭിച്ചിട്ടും പദ്ധതി മുന്നോട്ടു പോയില്ലെന്നും കോടതി വിമർശിച്ചു. വനാതിർത്തികളിൽ വൈദ്യുതി വേലി അടക്കമുള്ളവ എത്രയും വേഗം സ്ഥാപിക്കണമെന്ന് 2022 ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് സർക്കാർ കൈക്കൊണ്ട നടപടികൾ അടിയന്തരമായി അറിയിക്കാൻ ചീഫ് സെക്രട്ടറിക്ക് കോടതി നിർദേശം നൽകി.
വിഷയത്തിൽ രണ്ട് അമിക്കസ് ക്യൂറിമാരെ കോടതി നിയോഗിച്ചു. ജനങ്ങൾക്ക് പരാതികളും നിർദ്ദേശങ്ങളും അറിയിക്കാൻ ലീഗൽ സർവീസ് അതോറിറ്റി സർവ്വേ നടത്തണം. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലത്ത സ്വമേധയാ കക്ഷി ചേർത്ത് കോടതി മറുപടി സത്യവാങ്മൂലം സമർപ്പിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. വിഷയത്തിൽ നിഷ്ക്രിയമായി തുടരാനാവില്ല എന്ന് വ്യക്തമാക്കിയ ജസ്റ്റിസ് സി എസ് ഡയസ്, ഹരജി അടുത്തമാസം വീണ്ടും പരിഗണിക്കും.
Adjust Story Font
16