അനുമതിയില്ലാത്ത ഇടങ്ങളിലെ ഭൂമി സ്വദേശികള്‍ക്ക് കെെമാറണമെന്ന് ഒമാന്‍
നിയമത്തെ മറി കടക്കാൻ തട്ടിപ്പ് രീതികൾ സ്വീകരിക്കുന്നവർക്ക് ആറു മാസം മുതൽ രണ്ട് വർഷം വരെ തടവും രണ്ടായിരം റിയാൽ മുതൽ അയ്യായിരം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും

ഒമാനിൽ വിദേശികൾക്ക് കൈവശം വെക്കാൻ അനുമതി ഇല്ലാത്തയിടങ്ങളിലെ സ്ഥലവും മറ്റ് വസ്തുവകകളും കൈമാറുന്നതിന് ഭവന വകുപ്പ് സമയക്രമം പ്രഖ്യാപിച്ചു. രണ്ട് വർഷത്തിനുള്ളിൽ ഇവ സ്വദേശികൾക്ക് കൈമാറണമെന്നും അല്ലാത്ത പക്ഷം നിയമ നടപടി നേരിടേണ്ടി വരുമെന്നും അധികൃതർ അറിയിച്ചു.

നിരോധിത മേഖലകളിൽ ഭൂമിയോ മറ്റ് വസ്തുവകകളോ ഉള്ള ഒമാനികളല്ലാത്തവരുമായി ധാരണയിൽ എത്തുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരുകയാണ്. ഇതിന്റെ ഭാഗമായി വിദേശി ഉടമസ്ഥതയിലുള്ള കൃഷി ഭൂമികളുമായി ബന്ധപ്പെട്ട എല്ലാ നിയമ നടപടികളും നിർത്തിവെച്ചതായും അധികൃതർ അറിയിച്ചു. 2020 നവംബർ 19നുള്ളിലാണ് ഭൂമി കൈമാറ്റം ഉൾപ്പെടെ നടപടികൾ പൂർത്തീകരിക്കേണ്ടത് എന്നും ഉത്തരവിൽ പറയുന്നു. ഇൗ ഉത്തരവ് പ്രകാരം ഒമാനിൽ എവിടെയും വിദേശികൾ കൃഷിഭൂമി സ്വന്തമാക്കാന്‍ പാടുള്ളതല്ല.

ഭൂമിയോ വസ്തുക്കളോ കൃഷി ആവശ്യത്തിന് ഉപയോഗിക്കാനും പാടുള്ളതല്ല. കൊട്ടാരങ്ങൾ, സുരക്ഷാ ഏജൻസികളുടെയോ സേനയുടെയോ സംവിധാനങ്ങൾ, പുരാവസ്തു പ്രാധാന്യമുള്ള സ്ഥലങ്ങൾ തുടങ്ങി തന്ത്രപ്രധാന സ്ഥലങ്ങൾക്ക് സമീപമുള്ള മലകളും ദ്വീപുകളും വിദേശികൾക്ക് ഉടമസ്ഥതാവകാശം നിഷേധിക്കപ്പെട്ട സ്ഥലങ്ങളിൽ പെടും.

നിയമത്തിന് വിരുദ്ധമായ പ്രവർത്തനങ്ങളിലോ കരാറിലോ ബോധപൂർവമായി ഏർപ്പെടുകയോ, മധ്യസ്ഥത വഹിക്കുകയോ ചെയ്യുന്നവർക്ക് മൂന്ന് മാസം മുതൽ ഒരു വർഷം വരെ തടവും ആയിരം റിയാൽ മുതൽ മുവായിരം റിയാൽ വരെ പിഴയും ശിക്ഷ നൽകാൻ ഉത്തരവ് വ്യവസ്ഥ ചെയ്യുന്നു. നിയമത്തെ മറി കടക്കാൻ തട്ടിപ്പ് രീതികൾ സ്വീകരിക്കുന്നവർക്ക് ആറു മാസം മുതൽ രണ്ട് വർഷം വരെ തടവും രണ്ടായിരം റിയാൽ മുതൽ അയ്യായിരം റിയാൽ വരെ പിഴയും ശിക്ഷയായി നൽകാനും വ്യവസ്ഥയുണ്ട്.
Adjust Story Font
16