Quantcast

മുറിവേൽക്കുന്ന സ്ത്രീത്വത്തിനൊപ്പം; മീടു ആരോപണങ്ങളില്‍ വിശദീകരണവുമായി പുരോഗമന കലാ സാഹിത്യ സംഘം

തങ്ങളുടെ പ്രവര്‍ത്തകര്‍ ആരോപണവിധേയരായ മീ ടൂ കേസുകളില്‍ പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നും പു.ക.സ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

MediaOne Logo

  • Published:

    4 March 2021 4:14 PM IST

മുറിവേൽക്കുന്ന സ്ത്രീത്വത്തിനൊപ്പം; മീടു ആരോപണങ്ങളില്‍ വിശദീകരണവുമായി പുരോഗമന കലാ സാഹിത്യ സംഘം
X

സംസ്ഥാനത്ത് മീ ടൂ ആരോപണങ്ങൾ വീണ്ടും സജീവമായ സാഹചര്യത്തില്‍ വിശദീകരണവുമായി പുരോഗമന കലാ സാഹിത്യവേദിയുടെ ഫേസ്ബുക്ക് കുറിപ്പ്. മുറിവേൽക്കുന്ന സ്ത്രീത്വത്തിനൊപ്പമാണ് തങ്ങള്‍ എന്ന് പറഞ്ഞ പു.ക.സ ഈ തുറന്നുപറച്ചിൽ സമൂഹത്തിൽ നടക്കുന്ന ജനാധിപത്യവൽക്കരണത്തിൻ്റേയും സ്ത്രീമുന്നേറ്റത്തിൻ്റെയും സൂചനയായാണ് കാണുന്നതെന്നും കുറിച്ചു.

സാംസ്കാരിക മേഖലയിലും തീവ്ര ഇടതുപക്ഷത്തും പരിസ്ഥിതി, പൗരാവകാശ, ന്യൂനപക്ഷാവകാശ രംഗത്തുമൊക്കെ പ്രവർത്തിക്കുന്നവരിലാണ് മീ ടൂ ആരോപണങ്ങൾ കൂടുതലായും ഉയർന്നിട്ടുള്ളതെന്നും സംഘടന വ്യക്തമാക്കി.

തങ്ങളുടെ പ്രവര്‍ത്തകര്‍ ആരോപണവിധേയരായ മീ ടൂ കേസുകളില്‍ പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നും പു.ക.സ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. നേരത്തെ പു.ക.സ വൈസ് പ്രസിഡണ്ട് ഗോകുലേന്ദ്രനും ഭാരവാഹിയായ റൂബിന്‍ ഡിക്രൂസിനുമെതിരെ മീടു ആരോപണമുയര്‍ന്നിരുന്നു. എ. ഗോകുലേന്ദ്രനില്‍ നിന്നും കുട്ടിക്കാലത്ത് മോശം അനുഭവം നേരിട്ടതായി ദലിത് യുവ എഴുത്തുകാരിയാണ് തുറന്നുപറഞ്ഞത്.

പുരോഗമന കലാ സാഹിത്യ സംഘത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം

മുറിവേൽക്കുന്ന സ്ത്രീത്വത്തിനൊപ്പം .

പുരുഷമേധാവിത്ത വ്യവസ്ഥയുടെ തീർപ്പുകളെ ഭയന്ന് മനസ്സിൽ അമർത്തി വെച്ചിരുന്ന ദുരനുഭവങ്ങൾ സ്ത്രീകൾ ധീരതയോടെ തുറന്നു പറയുന്ന മീ ടൂ കാംപയിൻ കേരളത്തിൽ വീണ്ടും സജീവമായിരിക്കുന്നു. ഈ തുറന്നുപറച്ചിൽ സമൂഹത്തിൽ നടക്കുന്ന ജനാധിപത്യവൽക്കരണത്തിൻ്റേയും സ്ത്രീമുന്നേറ്റത്തിൻ്റെയും സൂചനയായി ഞങ്ങൾ കാണുന്നു. ഇന്നത്തെ കേരളം സ്ത്രീക്ക് ആത്മപ്രകാശനത്തിനുള്ള സ്വാതന്ത്ര്യബോധവും കരുത്തും നൽകുന്നുണ്ട്.

പുരുഷമേധാവിത്തം ഭരണവർഗ്ഗത്തിൻ്റെ മൂശയിൽ തന്നെയാണ് രൂപപ്പെടുന്നത്. പ്രത്യേകിച്ച് ഇന്ത്യയിൽ അതിന് എല്ലാവിധ മതരാഷ്ട്രവാദങ്ങളുടേയും ശക്തമായ പിന്തുണയുണ്ട്. പക്ഷേ അധികാരരൂപം കൈവരിച്ചാൽ പിന്നെ ആ മേധാവിത്തം ഉപയോഗിക്കുന്നവരിൽ വർഗ്ഗ, വർണ്ണ, വംശഭേദങ്ങൾ കാണാറില്ല. സാംസ്കാരിക മേഖലയിലും തീവ്ര ഇടതുപക്ഷത്തും പരിസ്ഥിതി, പൗരാവകാശ, ന്യൂനപക്ഷാവകാശ രംഗത്തുമൊക്കെ പ്രവർത്തിക്കുന്ന ചിലരെക്കുറിച്ചാണ് അടുത്ത കാലത്ത് ഇത്തരം ആരോപണങ്ങൾ ഉയർന്നിട്ടുള്ളത്.

പുരോഗമന കലാസാഹിത്യ സംഘവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന രണ്ട് സാംസ്കാരിക പ്രവർത്തകരും ഈയിടെ ഇത്തരം ആരോപണങ്ങൾക്ക് വിധേയരായിട്ടുണ്ട്. ആരോപണങ്ങൾ പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നൽകാൻ ഈ അവസരം ഉപയോഗിക്കുന്നു. ശരീരത്തിനും മനസ്സിനും ഏറ്റ മുറിവുകൾ വെളിപ്പെടുത്തിക്കൊണ്ട് മുന്നോട്ടു വരുന്ന സ്ത്രീകൾ ജനാധിപത്യസമൂഹത്തിന് വലിയ പ്രതീക്ഷയാണ് നൽകുന്നത്. പുരോഗമന കലാസാഹിത്യ സംഘം എന്നും അവർക്കൊപ്പമാണ് നിന്നിട്ടുള്ളത്. എന്തായാലും സ്ത്രീത്വത്തെ അപമാനിക്കുന്നവർക്ക് അവർ എഴുത്തുകാരായാലും കലാസാംസ്കാരിക പ്രവർത്തകരായാലും കേരളത്തിലെ പുരോഗമന സാംസ്കാരിക പ്രസ്ഥാനത്തിനകത്ത് സ്ഥാനമുണ്ടാവുകയില്ല.

TAGS :

Next Story