Quantcast

ശക്തമായ സൗരകൊടുങ്കാറ്റ് ഭൂമിയിലെത്തിയതായി റിപ്പോർട്ട്; മൊബൈൽ സിഗ്നലുകളെയും വൈദ്യുത വിതരണത്തെയും ബാധിച്ചേക്കാം

രണ്ട് ദശാബ്ദത്തിനിടയിലെ ഏറ്റവും ശക്തമായ സൗര കൊടുങ്കാറ്റാണ് വെള്ളിയാഴ്ച ഭൂമിയില്‍ വീശിയത്

MediaOne Logo

Web Desk

  • Published:

    11 May 2024 11:07 AM GMT

Solar Storm ,Solar Storm Hits Earth,communication & power grids,powerful solar storm,സൗരകൊടുങ്കാറ്റ്,
X

വാഷിംഗ്ടൺ: അതിശക്തമായ സൗര കൊടുങ്കാറ്റ് ഭൂമിയിൽ വീശിയതായി റിപ്പോർട്ട്. രണ്ട് ദശാബ്ദത്തിനിടയിലെ ഏറ്റവും ശക്തമായ സൗര കൊടുങ്കാാണ് വെള്ളിയാഴ്ച ഭൂമിയിലെത്തിയതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ടാസ്മാനിയ മുതൽ ബ്രിട്ടൻ വരെയുള്ള ആകാശത്ത് സൗരജ്വാല പ്രത്യക്ഷമാകുകയും ചെയ്തു. കൊടുങ്കാറ്റ് വാരാന്ത്യം വരെ തുടരുകയാണെങ്കിൽ മൊബൈൽ സിഗ്നലുകളെയും ആശയവിനിമയ സംവിധാനങ്ങളെയും പവർഗ്രിഡിനെയും ബാധിച്ചേക്കാമെന്നും ശാസ്ത്രജ്ഞർ പറയുന്നു. കഴിഞ്ഞ 19 വർഷത്തിനിടെയുണ്ടാകുന്ന അതിശക്തമായ ആദ്യ സൗര കൊടുങ്കാറ്റ് മുന്നറിയിപ്പാണിതെന്ന് അമേരിക്കയിലെ നാഷണൽ ഓഷ്യാനിക് ആന്റ് അറ്റ്‌മോസ്ഫിയറിക് അഡ്മിനിസ്‌ട്രേഷൻ പറയുന്നു.2005 ജനുവരിയിലാണ്ഇത്തരത്തിലുള്ള മുന്നറിയിപ്പ് മുമ്പ് പുറപ്പെടുവിച്ചത്.

സൂര്യന്റെ അന്തരീക്ഷത്തിൽ നടക്കുന്ന സൗരകൊടുങ്കാറ്റ് വെള്ളിയാഴ്ച വൈകി ആരംഭിച്ച് ഞായറാഴ്ച വരെ നിലനിൽക്കുമെന്നാണ് കരുതുന്നത്.ഭൂമിയിൽ ഏകദേശം 60മുതൽ 90 മിനിറ്റ് വരെ ഇതിന്റെ സ്വാധീനമുണ്ടാകും. സൗരകൊടുങ്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് യൂറോപ്പ്,ഏഷ്യ,വടക്കേ അമേരിക്ക എന്നിവടങ്ങളിലെ ട്രാൻസ്-പോളാർ വിമാനനങ്ങൾക്കും യാത്രക്കാർക്കും ക്രൂ അംഗങ്ങൾക്കും എക്‌സ്‌പോഷർ കുറക്കുന്നതിനായി വിമാനം വഴി തിരിച്ചുവിടുന്നതടക്കമുള്ള മുന്നറിയിപ്പ് നൽകിയിരുന്നെന്ന് ബ്ലൂം ബെർഗ് റിപ്പോർട്ട് ചെയ്തിരുന്നു.

സൗര കൊടുങ്കാറ്റ് ഭൂമിയിലേക്ക് അടുക്കുമ്പോൾ ഭൂമിയുടെ ബാഹ്യ അന്തരീക്ഷം ചൂടാകുകയും ഭ്രമണപഥത്തിൽ സഞ്ചരിക്കുന്ന ഉപഗ്രഹങ്ങളെ ബാധിക്കുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഇതുവഴി ജി.പി.എസ് നാവിഗേഷൻ,മൊബൈൽ ഫോൺ സിഗ്നൽ,സാറ്റലൈറ്റ് ടിവി എന്നിവയിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കും.

അതേസമയം, സൗരകൊടുങ്കാറ്റിനെ തുടർന്ന് വടക്കൻ യൂറോപ്പിലെയും ആസ്ട്രേലിയിലെയും ജനങ്ങൾക്ക് രാത്രിയിൽ മനോഹരമായ അറോറ പ്രതിഭാസം കാണാൻ സാധിച്ചു. നിരവധി പേര്‍ ഇതിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. നഗ്‌നനേത്രങ്ങൾ കൊണ്ട് 'അറോറ' പ്രതിഭാസം വ്യക്തമായി കാണാമെന്ന് ബ്രിട്ടനിലെ ഹെർട്ട്‌ഫോർഡിലെ ചിന്തകനായ ഇയാൻ മാൻസ്ഫീൽഡ് വാർത്താഏജൻസിയായ എ.എഫ്.പിയോട് പറഞ്ഞു.

TAGS :

Next Story