Quantcast

ക്രിസ്റ്റ്യാനോക്കും പോർച്ചുഗലിനും കണ്ണീർ മടക്കം; പെനാൽറ്റി ഷൂട്ടൗട്ട് ജയിച്ച് ഫ്രാൻസ് സെമിയിൽ

ജാവോ ഫെലിക്‌സിന്റെ ഷോട്ട് പോസ്റ്റിൽ തട്ടിതെറിച്ചതോടെ പറങ്കിപടയുടെ പുറത്തേക്കുള്ള വഴിതെളിഞ്ഞു

MediaOne Logo

Sports Desk

  • Published:

    6 July 2024 4:19 AM GMT

ക്രിസ്റ്റ്യാനോക്കും പോർച്ചുഗലിനും കണ്ണീർ മടക്കം; പെനാൽറ്റി ഷൂട്ടൗട്ട് ജയിച്ച് ഫ്രാൻസ് സെമിയിൽ
X

ബെർലിൻ: യൂറോകപ്പ് ക്വാർട്ടറിൽ ഫ്രാൻസിനോട് പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടങ്ങി പോർച്ചുഗലിനും ക്രിസ്റ്റിയാനോ റൊണാൾഡോക്കും കണ്ണീർ മടക്കം. പെനാൽറ്റി ഷൂട്ടൗട്ടിൽ 5-3ന് വിജയം സ്വന്തമാക്കി ഫ്രഞ്ചുപട സെമി ഫൈനൽ ബെർത്ത് ഉറപ്പിച്ചു. സെമിയിൽ സ്‌പെയിനാണ് ഫ്രാൻസിന്റെ എതിരാളികൾ. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇരുടീമുകളും ഗോൾരഹിത സമനിലയിൽ പിരഞ്ഞതോടെയാണ് മത്സരം ഷൂ്ട്ടൗട്ടിലേക്ക് നീണ്ടത്. ഇരുപകുതികളിലുമായി നിരവധി അവസരങ്ങളാണ് ഇരുടീമുകളും പാഴാക്കിയത്.

ആദ്യ പകുതിയിൽ കരുതലോടെ കളിച്ച ടീമുകൾ രണ്ടാം പകുതിയിൽ ആക്രമണ പ്രത്യാക്രമണവുമായി കളംനിറഞ്ഞു. എന്നാൽ ഫിനിഷിങിലെ പ്രശ്‌നങ്ങൾ തിരിച്ചടിയായി. കൂടുതൽ സമയം പന്ത് കൈവശം വെച്ചിട്ടും മികച്ച സ്ട്രൈക്കറുടെ അഭാവം പോർച്ചുഗലിന് ഗോളവസരം നിഷേധിച്ചു. യൂറോയിൽ ഗ്രൂപ്പ് ഘട്ടം മുതൽ ഗോൾ കണ്ടെത്താൻ പ്രയാസപ്പെട്ട ഫ്രാൻസിന് ക്വാർട്ടറിലും എതിർവലകുലുക്കാനായില്ല. ഫ്രഞ്ച് ഗോൾകീപ്പർ മൈക്ക് മെയ്നാനും പോർച്ചുഗീസ് ഗോൾകീപ്പർ ഡിയോഗോ കോസ്റ്റയുടെയും മികച്ച സേവുകൾ മത്സരത്തിൽ ഗോൾ അകറ്റിനിർത്തി. എക്‌സ്ട്രാ ടൈമിന്റെ അവസാന മിനിറ്റുകളിൽ കിലിയൻ എംബാപെ പരിക്കേറ്റ് കളംവിട്ടു.

ഷൂട്ടൗട്ടിൽ ഫ്രാൻസിനായി ആദ്യകിക്കെടുത്ത ഉസ്മാൻ ഡെംബെലെ അനായാസം പന്ത് വലയിലാക്കി. തുടർന്ന് കിക്കെടുത്ത യൂസൊഫ് ഫൊഫാന, ജൂൽസ് കൗണ്ടെ, ബ്രാഡ്‌ലി ബാർക്കോള, തിയോ ഹെർണാണ്ടെസ് എന്നിവരും ഡിയോഗോ കോസ്റ്റയ്ക്ക് ഒരവസരവും നൽകാതെ കൃത്യമായി പന്ത് ലക്ഷ്യത്തിലെത്തിച്ചു. പ്രീക്വാർട്ടറിൽ പോർച്ചുഗൽ ഹീറോയായ കോസ്റ്റക്ക് ഇത്തവണ ടീമിന്റെ രക്ഷക്കെത്താനായില്ല. പോർച്ചുഗലിനായി ആദ്യ കിക്കെടുത്ത ക്രിസ്റ്റിയാനോ പന്ത് വലയിലാക്കി. രണ്ടാമത്തെ കിക്കെടുത്ത ബെർണാഡോ സിൽവയും വലകുലുക്കി. എന്നാൽ മൂന്നാം കിക്കിലാണ് പോർച്ചുഗലിന് പിഴച്ചത്. ജാവോ ഫെലിക്‌സിന്റെ പെനാൽറ്റി പോസ്റ്റിൽ തട്ടി തെറിച്ചു. നാലാം കിക്ക് നൂനോ മെൻഡിസ് വലയിലെത്തിച്ചെങ്കിലും പോർച്ചുഗലിന് പരാജയം വഴങ്ങേണ്ടിവന്നു.ഇതോടെ അവസാന യൂറോ കപ്പ് കളിക്കുന്ന സൂപ്പർ താരം റൊണാൾഡോയുടെയും പോർച്ചുഗലിൻറെ വെറ്റെറൻ ഡിഫൻഡർ പെപ്പെയുടെയും വിടവാങ്ങലിനും മത്സരം വേദിയായി. റൊണാൾഡോയുടെ ആറാമത്തെ യൂറോ കപ്പ് ടൂർണമെന്റാണിത്.

TAGS :

Next Story