സ്വന്തം തട്ടകത്തിൽ നാണംകെട്ട് യുണൈറ്റഡ്; പാലസിനെതിരെ തോൽവി, ലാലീഗയിൽ ബാഴ്‌സക്ക് ജയം
ലാലീഗയിൽ ബാഴ്‌സലോണ എതിരില്ലാത്ത ഒരു ഗോളിന് അലാവസിനെ തോൽപിച്ചു.

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വീണ്ടും നാണംകെട്ട തോൽവി. സ്വന്തം തട്ടകമായ ഓൾഡ് ട്രാഫോർഡിൽ ക്രിസ്റ്റൽ പാലസ് എതിരില്ലാത്ത രണ്ട് ഗോളിനാണ് വീഴ്ത്തിയത്. മറ്റേറ്റയുടെ ഇരട്ട ഗോളിലാണ് സന്ദർശകരുടെ ജയം. 64,89 മിനിറ്റുകളിലാണ് ഫ്രഞ്ച് സ്‌ട്രൈക്കർ ലക്ഷ്യം കണ്ടത്. സീസണിലെ യുണൈറ്റഡിന്റെ 11ാം തോൽവിയാണിത്.
സ്‌ട്രൈക്കർ ഇല്ലാതെ 3-4-3 ഫോർമേഷനിലാണ് ചുവന്ന ചെകുത്താൻമാർ ഇറങ്ങിയത്. കോബി മൈനുവിനെ മുൻനിർത്തിയാണ് യുണൈറ്റഡ് തന്ത്രങ്ങൾ ആവിഷ്‌കരിച്ചത്. മറ്റൊരു മത്സരത്തിൽ ടോട്ടനം ബ്രെൻഡ്‌ഫോഡിനെ(2-0) തോൽപിച്ചു. 29ാം മിനിറ്റിൽ വിറ്റാലി ജാനെൽറ്റിന്റെ സെൽഫ്‌ഗോളിൽ മുന്നിലെത്തിയ ടോട്ടനം, 87ാം മിനിറ്റിൽ മറ്റെർ സാറിന്റെ ഗോളിലൂടെ രണ്ടാം ഗോളും സ്വന്തമാക്കി.
ലാലീഗയിൽ ബാഴ്‌സലോണ എതിരില്ലാത്ത ഒരു ഗോളിന് അലാവസിനെ തോൽപിച്ചു. 61ാം മിനിറ്റിൽ റോബെർട്ട് ലെവൻഡോവ്‌സ്‌കിയാണ് കറ്റാലൻ സംഘത്തിനായി വലകുലുക്കിയത്. ഗോൾവേട്ടക്കാരിൽ ഒന്നാമത് തുടരുന്ന പോളിഷ് താരത്തിന്റെ സീസണിലെ 18ാം ഗോളാണിത്. 22 മത്സരത്തിൽ 45 പോയന്റുമായി നിലവിൽ പോയന്റ് ടേബിളിൽ മൂന്നാമതാണ് ബാഴ്‌സ
Adjust Story Font
16