Quantcast

സൂപ്പർ ലീ​ഗ് കേരള; മലബാർ ഡെർബി, ഗ്രൗണ്ടിനൊപ്പം ഗ്യാലറിയും കത്തും

ഒപ്പത്തിനൊപ്പം നിൽക്കുന്ന മലപ്പുറം എഫ്സി, കലിക്കറ്റ്‌ എഫ്‌സി നേർക്കുനേർ... ആര് കപ്പുയർത്തും

MediaOne Logo

Web Desk

  • Published:

    14 Sep 2024 6:29 AM GMT

kerala super league
X

മലപ്പുറം: ​ഗ്രൗണ്ടിലും ​ഗ്യാലറിയിലും ഒരേ പോലെ തീ പാറിക്കാൻ, സൂപ്പർ ലീ​ഗ് കേരളയിൽ ശനിയാഴ്ച മലബാർ ഡെർബി എത്തുന്നു. കേരള ഫുട്ബോളിലെ അതികായന്മാരായ കോഴിക്കോടും മലപ്പുറവും നേർക്കുനേർ വരുമ്പോൾ ​​ഗ്യാലറിയും നിശബ്ദമാകും, പിന്നെ പൊടിപാറുന്ന ആവേശമാണ്.

ആരാധകക്കരുത്തും താരസമ്പത്തിലും ഒപ്പത്തിനൊപ്പം നിൽക്കുന്ന മലപ്പുറം എഫ്സി, കലിക്കറ്റ്‌ എഫ്‌സി.... ആര് കപ്പുയർത്തുമെന്നാണ് പിന്നെ അറിയേണ്ടത്. മഞ്ചേരി പയ്യനാട്‌ സ്‌റ്റേഡിയത്തിൽ രാത്രി ഏഴിനാണ്‌ പെരുംപോരാട്ടത്തിൻ്റെ കിക്കോഫ്. മൈതാനത്തെ വീറിനൊപ്പം ഗ്യാലറിയിലും വാശിനുരയുമെന്നതാണ് മത്സരത്തെ ശ്രദ്ധേയമാക്കുന്നത്, ആരാധകരെ ത്രസിപ്പിക്കുന്നത്.

ഇരുടീമുകൾക്കും വമ്പൻ ഫാൻ ബെയ്സുള്ളതിനാൽ ​ഗാലറി നിറഞ്ഞൊഴുകും. ടിക്കറ്റുകളുടെ വിൽപ്പന ഓൺലൈനിലും ഓഫ് ലൈനിലും തകർക്കുകയാണ്.

ഹോം ടീമായ മലപ്പുറം എഫ്സിയുടെ ആരാധക സംഘം ‘അൾട്രാസ്‌ ’ മത്സരത്തിനായി വിപുലമായ ഒരുക്കങ്ങളാണ്‌ നടത്തുന്നത്‌. സർപ്രൈസ് ആഘോഷങ്ങളും ഗ്യാലറിയിൽ നടക്കുമെന്ന് ഉറപ്പ്. കാണികളെ എത്തിക്കാൻ വിവിധ ഭാഗങ്ങളിൽ നിന്ന് വാഹനസൗകര്യം ഉൾപ്പെടെ ഏർപ്പെടുത്തിയിട്ടുണ്ട്‌ അൾട്രാസ്.

മലപ്പുറം എഫ്‌സി സ്വന്തം തട്ടകത്തിൽ ആദ്യ കളിക്കിറങ്ങുമ്പോൾ അതിനെ അവിസ്മരണീയമാക്കാനാണ് 'അൾട്രാസ്‌ ' പദ്ധതിയിടുന്നത്.

കലൂർ സ്‌റ്റേഡിയത്തിൽ നടന്ന മഹീന്ദ്ര സൂപ്പർ ലീഗ് കേരളയുടെ ഉദ്‌ഘാടന മത്സത്തിൽ മലപ്പുറവും കൊച്ചിയും ഏറ്റുമുട്ടിയപ്പോൾ സാക്ഷിയാവാനായി പതിനായിരക്കണക്കിന് സാധാരണക്കാർ പോലും മലപ്പുറത്ത് നിന്ന് കൊച്ചിയിൽ എത്തി. അവർ കൂടുതൽ കരുത്തോടെ ഇന്ന് പയ്യനാട് ഉണ്ടാവും. ‘ബീക്കൺസ്‌ ബ്രിഗേഡ്‌ ’ എന്ന പേരിൽ അറിയപ്പെടുന്ന കാലിക്കറ്റ് എഫ്സിയുടെ ആരാധകപ്പടയും ചില്ലറക്കാരല്ല. അവരും വനിതാ ആരാധകരെ ഉൾപ്പടെ ആയിരങ്ങളെ ഗ്യാലറിയിൽ എത്തിക്കും.

വമ്പും കൊമ്പുമയി ഇറങ്ങിയ ഫോഴ്‌സ കൊച്ചിയെ അവരുടെ തട്ടകത്തിൽ രണ്ടുഗോളുകൾക്ക് കശാപ്പ് ചെയ്താണ് മലപ്പുറം എഫ്സി സൂപ്പർ ലീഗ് കേരളയിൽ പൂജ കുറിച്ചത്. രണ്ടാം മത്സരവും ജയിച്ച് പോയൻ്റ് പട്ടികയിൽ പോൾ പോസിഷനിൽ തുടരാനാവും ഇന്ത്യൻ താരം അനസ് എടത്തൊടിക നയിക്കുന്ന മലപ്പുറംപടയുടെ ലക്ഷ്യം.

ഇംഗ്ലീഷ് കോച്ച് ജോൺ ഗ്രിഗറി തന്ത്രങ്ങൾ ഒരുക്കുന്ന മലപ്പുറം എഫ്‌സിയിൽ നാട്ടുകാർക്ക് പ്രിയങ്കരായ മിഥുൻ, ഫസലു, റിസ്വാൻ അലി, അജയ്, ജാസിം തുടങ്ങിയവർ ബൂട്ടുകെട്ടുന്നു. ഒപ്പം ഐ ലീഗ് സ്റ്റാർ അലക്സ് സാഞ്ചസ്, ബാർബോസ തുടങ്ങിയ വിദേശ താരങ്ങളും പറന്നുകളിക്കും.

യൂറോപ്യൻ ഫുട്ബോളിൻ്റെ പരിചയസമ്പത്തുള്ള ഇയാൻ ആൻഡ്രൂ ഗിലാൻ ഒരുക്കുന്ന കാലിക്കറ്റ് എഫ്സി ആദ്യമത്സരത്തിൽ തിരുവനന്തപുരം കൊമ്പൻസിനോട് 1-1 ന് സ്വന്തം ഗ്രൗണ്ടിൽ സമനില വഴങ്ങിയിരുന്നു. കിരീട നേട്ടത്തിലേക്ക് കണ്ണെറിയുന്ന മലബാറിൻ്റെ തലസ്ഥാന നഗരിയിൽ നിന്നുള്ള ടീമിന് രണ്ടാം മത്സരം ജയിക്കാതെ വയ്യ. അതിനാൽ പയ്യനാട്ടെ യുദ്ധം ജയിക്കാൻ എല്ലാ പടക്കോപ്പുകളും അവർ പുറത്തെടുക്കും. കേരളത്തിൻ്റെ സന്തോഷ് ട്രോഫി നായകൻ ജിജോ ജോസഫ് നായകൻ്റെ ആം ബാൻഡ് അണിയുന്ന ടീമിൽ വിശാൽ, ഹക്കു, ഗനി, ബ്രിട്ടോ, അഷ്റഫ് തുടങ്ങിയ നാട്ടുകരുത്തും പടവെട്ടും. വിദേശതാരങ്ങൾക്കൊപ്പം ഇന്ത്യൻ ഫുട്ബോളിൻ്റെ നഴ്സറിയായ നോർത്ത് ഈസ്റ്റ് ബൂട്ടുകളും ടീമിൻ്റെ വജ്രായുധങ്ങളാണ്.

ഒളിമ്പ്യൻ റഹ്മാൻ, എൻ എം നജീബ്, പ്രേംനാഥ് ഫിലിപ്പ്, സേതുമാധവൻ തുടങ്ങിയ ഇതിഹാസ താരങ്ങളുടെ ഓർമകൾ കരുത്താക്കി കാലിക്കറ്റ് എഫ്സി പടക്കളത്തിൽ ഇറങ്ങുമ്പോൾ മലപ്പുറം എഫ്സിക്കുമുണ്ട് അതിനൊപ്പം നിൽക്കുന്ന പാരമ്പര്യം. ഇന്ത്യക്കും പാക്കിസ്ഥാനും കളിച്ച മൊയ്തീൻ കുട്ടിമാർ, എം.ആർ.സി അബൂബക്കറും കൊറ്റനും കുഞ്ഞനും. ഒപ്പം ശറഫലിയും ജാബിറും നയിച്ച പോരാട്ടങ്ങളും മലപ്പുറം എഫ്സിക്കും കരുത്താവും. ഭൂത - വർത്തമാന - ഭാവി ജീവിതങ്ങൾ ഫുട്ബോളിൽ കോർത്തുവെച്ച രണ്ടു ദേശങ്ങൾ നാളെ ഉത്രാടനാളിൽ മുഖാമുഖം നിൽക്കുമ്പോൾ അതിനായി പ്രകൃതി പോലും മഴമാറ്റി വെളിച്ചം പ്രസരിപ്പിച്ച് കാത്തിരിക്കുന്നു. ഒപ്പം ആയിരക്കണക്കിന് ആരാധകരും.

പേടിഎംവഴിയാണ്‌ മത്സരത്തിൻ്റെ ടിക്കറ്റ് ബുക്കിങ്‌. മത്സര ദിവസം സ്‌റ്റേഡിയത്തിലും ടിക്കറ്റ്‌ ലഭ്യമാണ്.

മത്സരങ്ങളുടെ തത്സമയ സംപ്രേഷണം സ്റ്റാർ സ്പോർട്സ് വണിൽ, വെബ്സ്ട്രീമിങ് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും ലഭിക്കും.

TAGS :

Next Story