'അന്നയാള്‍ എന്നെ ഫോണിൽ വിളിച്ചു'; അൺസോൾഡായ ശേഷം ടീമിലെത്തിയതിനെ കുറിച്ച് ഷർദുൽ
സണ്‍റൈസേഴ്സ് ഹൈദരാബാദിനെ എല്‍.എസ്.ജി തകര്‍ത്ത പോരില്‍ ഷര്‍ദുലാണ് കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്
കരുത്തരായ സൺ റൈസേഴ്‌സ് ഹൈദരാബാദിനെ അവരുടെ തട്ടകത്തിൽ വച്ച് തകർത്ത ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ ഇന്നലെ മുന്നിൽ നിന്ന് നയിച്ചത് പേസ് ബോളർ ഷർദുൽ താക്കൂറാണ്. മൂന്നാം ഓവറിൽ തന്നെ അപകടകാരികളായ അഭിഷേക് ശർമയേയും ഇഷാൻ കിഷനേയും കൂടാരം കയറ്റിയ ഷർദുൽ കളിയിലാകെ നാല് വിക്കറ്റാണ് പോക്കറ്റിലാക്കിയത്. കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും ഷർദുല്‍ തന്നെ.
മെഗാ താരലേലത്തിൽ ആരും വിളിക്കാതെ അൺസോൾഡായി പോയ ഷർദുലിനെ പിന്നീട് ലഖ്‌നൗ ടീമിലെത്തിക്കുകയായിരുന്നു. രണ്ട് മത്സരം പൂർത്തിയാവുമ്പോൾ ആറ് വിക്കറ്റുമായി പർപ്പിൾ ക്യാപ്പ് ഇപ്പോൾ ഷർദുലിന്റെ തലയിലാണ്. കഴിഞ്ഞ ദിവസം ഹൈദരാബാദിനെതിരെ പുറത്തെടുത്ത മിന്നും പ്രകടനത്തിന് പിറകേ ലഖ്‌നൗ ടീമിലേക്ക് അപ്രതീക്ഷിതമായി വിളിയെത്തിയതിനെ കുറിച്ച് മനസ് തുറന്നു ഷര്‍ദുല്‍. മുൻ ഇന്ത്യൻ പേസർ സഹീർ ഖാനാണ് തന്നെ എൽ.എസ്.ജിയിലേക്ക് വിളിച്ചതെന്നും താൻ അപ്പോൾ തന്നെ സമ്മദം മൂളിയെന്നും ഷർദുൽ പറഞ്ഞു.
''ക്രിക്കറ്റിൽ ഇങ്ങനെയൊക്കെ സംഭവിക്കുന്നത് സ്വാഭാവികമാണ്. താരലേലത്തിൽ അത് മറ്റൊരു മോശം ദിനമായിരുന്നു. ഒരു ഫ്രാഞ്ചസികളും എന്നെ വിളിച്ചെടുക്കാൻ കൂട്ടാക്കിയില്ല. എന്നാൽ പെട്ടെന്ന് ഒരു റീപ്ലേസ്‌മെന്റ് ആവശ്യം എന്നെ തേടിയെത്തി. എൽ.എസ്.ജി ബോളിങ് കോച്ച് സഹീർ ഖാനാണ് എന്നെ ഫോണിൽ ബന്ധപ്പെട്ടത്. ഉടൻ ഞാൻ ക്യാമ്പിൽ ജോയിൻ ചെയ്യാമെന്ന് സമ്മതിച്ചു''- ഷർദുൽ പറഞ്ഞു.
ടി20 യിൽ 200 കടക്കൽ അത്ര പാടുപിടിച്ച പണിയൊന്നുമല്ലെന്ന് ഐ.പി.എല്ലിൽ എന്നോ തെളിയിച്ച് കഴിഞ്ഞ ഹൈദരാബാദിനെ 190 റൺസിനാണ് ഇന്നലെ എൽ.എസ്.ജി ഒതുക്കിയത്. അതിന് തേരുതെളിച്ചതാവട്ടെ ഷർദുലും
Adjust Story Font
16