യു.എ.ഇയിലെ പൊതുമാപ്പിന്റെ കാലാവധി അവസാനിച്ചു
അനധികൃതമായി രാജ്യത്ത് തങ്ങിയ ആയിരങ്ങള്‍ യുഎഇ വിട്ടു

യു.എ.ഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി വെള്ളിയാഴ്ച അവസാനിച്ചു. രാജ്യത്ത് അനധികൃതമായി താമസിക്കുന്നവര്‍ക്ക് 'രേഖകൾ ശരിയാക്കൂ; സ്വയം രക്ഷിക്കൂ' എന്ന സന്ദേശം നൽകി ആഗസ്റ്റ് ഒന്നു മുതലായിരുന്നു പൊതുമാപ്പ് സൗകര്യം ഒരുക്കിയിരുന്നത്.
തുടക്കത്തിൽ ഒക്ടോബർ 31 വരെയാണ് കാലാവധി നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് നവംബർ 30 വരെ ദീർഘിപ്പിച്ചു. നാലു മാസം നീണ്ട പൊതുമാപ്പിൽ ഇന്ത്യക്കാരടക്കം ആയിരക്കണക്കിന് പേർ പൊതുമാപ്പ് ഉപയോഗപ്പെടുത്തി രാജ്യം വിട്ടു. ലക്ഷക്കണക്കിന് ദിര്‍ഹം പിഴ നൽകേണ്ടി വരുമായിരുന്ന നിരവധി പേര്‍ക്ക് തങ്ങളുടെ അവസ്ഥ സുരക്ഷിതമാക്കാനും കഴിഞ്ഞു.
പൊതുമാപ്പ് കാലാവധി തീരുന്നതോടെ ശക്തമായ പരിശോധന നടത്താനുള്ള ഒരുക്കത്തിലാണ് അധികൃതർ. ഡിസംബർ ഒന്ന് മുതൽ അനധികൃത താമസക്കാർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് എമിഗ്രേഷൻ മേധാവികൾ നേരത്തേ തന്നെ ്ന്നു പ്രഖ്യാപിച്ചിരുന്നു. കനത്ത പിഴയും തടവും നാടുകടത്തല്‍ അടക്കമുള്ള ശിക്ഷയും ഇത്തരക്കാര്‍ക്ക് പ്രതീക്ഷിക്കാം. അനധികൃതമായി രാജ്യത്ത് കഴിയുന്നവര്‍ക്ക് പുതിയ ജോലി കണ്ടെത്തുന്നതിന് ആറു മാസ കാലയളവുള്ള വിസ സംവിധാനവും ഇക്കുറി സര്‍ക്കാര്‍ പ്രത്യേകമായി അനുവദിച്ചിരുന്നു. ഒന്‍പത് സേവന മേഖലകളും ഓരോ എമിരേറ്റിലെ എമിഗ്രേഷന്‍ ഓഫീസുകളും രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെ പൊതുമാപ്പ് സംവിധാനങ്ങള്‍ക്കായി പ്രവര്‍ത്തിച്ചിരുന്നു. ഇന്ത്യയില്‍ നിന്നുള്ള അനധികൃത താമസക്കാരുടെ എണ്ണം ഇക്കുറി താരതമ്യേന കുറവായിരുന്നു.
Adjust Story Font
16