വെസ്റ്റ് ഇൻഡീസിനെ കെട്ടു കെട്ടിച്ചു; ഇന്ത്യക്ക് പരമ്പര

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി സെഞ്ച്വറിയുമായി പുറത്താകാതെ നിന്ന ക്യാപ്റ്റൻ രോഹിത്ത് ശർമയും(61 പന്തിൽ 111), ശിഖർ ധവാനും (43) കളം നിറഞ്ഞ് കളിച്ചപ്പോൾ, നോക്കി നിൽക്കാനേ വിൻഡീസ് നിരക്ക് സാധിച്ചുള്ളു.

Update: 2018-11-06 17:12 GMT
Advertising

പതിവ് തെറ്റിയില്ല. രണ്ടാം ട്വന്റി20യിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യക്ക് 71 റൺസിന്റെ തകർപ്പൻ ജയം. ഇന്ത്യ ഉയർത്തിയ 196 റൺസെന്ന കൂറ്റൻ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ സന്ദർശകർ പക്ഷേ, 124 റൺസിന് അടിയറവ് പറയുകയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി. സ്കോർ:

ഇന്ത്യ 195/2 (20 ഓവർ), വെസ്റ്റ് ഇൻഡീസ് 124/9 (20 ഓവർ)

ഇന്ത്യക്കായി ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുമ്ര, ഖലീൽ അഹമദ്, കുൽദീപ് യാദവ് എന്നിവർ രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി. 23 റൺസ് നേടിയ ഡാരൻ ബ്രാവോ ആണ് വെസ്റ്റ് ഇൻഡീസിലെ ടോപ് സ്കോറർ. മറ്റുള്ളവർക്കൊന്നും തന്നെ സ്കോർ ബോർഡിൽ കാര്യമായ സംഭാവന ചെയ്യാനായില്ല.

നേരത്തെ, ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ ഇന്ത്യക്കായി സെഞ്ച്വറിയുമായി പുറത്താകാതെ നിന്ന ക്യാപ്റ്റൻ രോഹിത്ത് ശർമയും(61 പന്തിൽ 111), ശിഖർ ധവാനും (43) കളം നിറഞ്ഞ് കളിച്ചപ്പോൾ, നോക്കി നിൽക്കാനേ വിൻഡീസ് നിരക്ക് സാധിച്ചുള്ളു. 61 പന്തിൽ നിന്നും എട്ട് ബൗണ്ടറികളും ഏഴ് സിക്സറുകളും ഉൾപ്പടെയാണ് രോഹിത്ത് 111 റൺസ് നേടിയത്. ലോകേഷ് രാഹുൽ 26 റൺസുമായി ക്യാപ്റ്റൻ മികച്ച പിന്തുണ നൽകി. ഋഷഭ് പന്ത് അഞ്ച് റൺസെടുത്ത് പുറത്തായി. വെസ്റ്റ് ഇന്‍ഡീസിനായി കേരി പിയറിയും ഫാബിയൻ അലെനും ഓരോ വിക്കറ്റ് വീതം നേടി.

Tags:    

Similar News