ഗജയുടെ കലിയില്‍ ദുരിതത്തിലായവര്‍ക്ക് കൈത്താങ്ങായി വിജയ് സേതുപതി

ദുരിതം പേറുന്നവര്‍ക്ക് നേരെ സഹായഹസ്തം നീട്ടാന്‍ വിജയ് മുന്നില്‍ തന്നെയുണ്ടാകും. അതില്‍ ജാതിയോ മതമോ ഭാഷാവ്യത്യാസമോ ഒന്നുമില്ല. 

Update: 2018-11-19 11:44 GMT
Advertising

അടുത്തകാലത്തായി തൊട്ടതെല്ലാം പൊന്നാക്കുന്ന നടനാണ് വിജയ് സേതുപതി. വിജയലഹരിയില്‍ പിന്നിട്ട വഴികള്‍ മറക്കുന്നവനല്ല ഈ താരം. ദുരിതം പേറുന്നവര്‍ക്ക് നേരെ സഹായഹസ്തം നീട്ടാന്‍ വിജയ് മുന്നില്‍ തന്നെയുണ്ടാകും. അതില്‍ ജാതിയോ മതമോ ഭാഷാവ്യത്യാസമോ ഒന്നുമില്ല. ഏറ്റവുമൊടുവില്‍ ഗജ ചുഴലിക്കാറ്റ് ദുരന്തം വിതച്ച തമിഴ്‍നാട്ടില്‍ ദുരിത ബാധിതര്‍ക്ക് നേരെയാണ് വിജയ്‍യുടെ സഹായഹസ്തം നീളുന്നത്. ഗജ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിജയ് 25 ലക്ഷം രൂപ സംഭാവന ചെയ്തു.

രാമനാഥപുരം, പുതുക്കോട്ടൈ, കടലൂര്‍, തഞ്ചാവൂര്‍, നാഗപട്ടിണം, തിരുവാരൂര്‍ തുടങ്ങിയ ഗ്രാമപ്രദേശങ്ങളാണ് ഗജയുടെ കലി ശരിക്കുമറിഞ്ഞത്. ഗജ ആഞ്ഞടിച്ച ഇവിടങ്ങളില്‍ തോട്ടകൃഷി അടക്കം വന്‍ കൃഷിനാശമാണുണ്ടായത്. പതിനായിരക്കണക്കിന് ആളുകളുടെ ജീവനോപാദിയും ഗജയുടെ താണ്ഡവത്തില്‍ താറുമാറായി. മൂന്ന് ഘട്ടങ്ങളിലായി ഒമ്പത് മണിക്കൂറാണ് ഗജ കരയിലുണ്ടായിരുന്നത്. വിവിധ ജില്ലകളിലായി ഇതുവരെ 45 മരണം റിപ്പോര്‍ട്ടു ചെയ്തു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 1ലക്ഷം രൂപയും ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമി അറിയിച്ചു.

വിവിധയിടങ്ങളില്‍ 93 കിലോമീറ്റര്‍ മുതല്‍ 111 കി.മീ വരെയാണ് കാറ്റിന്റെ വേഗം രേഖപ്പെടുത്തിയത്. പുതുച്ചേരിയില്‍ തിരമാലകള്‍ 8 മീറ്റര്‍ ഉയരത്തില്‍ വരെയെത്തിയിരുന്നു. പാമ്പന്‍ പാലം പൂര്‍ണമായും മുങ്ങി. നിരവധി വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. നൂറുകണക്കിന് വൃക്ഷങ്ങള്‍ കടപുഴകി. പലയിടങ്ങളിലും ഗതാഗതം നിലച്ചു.

Tags:    

Similar News