'എമർജൻസി' ഉടൻ റിലീസിനെത്തും, കാത്തിരിക്കുന്ന പ്രേക്ഷകർക്ക് നന്ദി; കങ്കണ റണാവത്ത്

ഇന്ന് റിലീസ് ചെയ്യാൻ തീരുമാനിച്ച സിനിമ സർട്ടിഫിക്കേഷൻ ലഭിക്കാത്തതിനാൽ മാറ്റിവെക്കുകയായിരുന്നു

Update: 2024-09-06 06:31 GMT
Advertising

ന്യൂഡൽഹി: അടിയന്താരവസ്ഥ പ്രമേയമാകുന്ന സിനിമയായ 'എമർജൻസി' ഉടൻ റിലീസിനെത്തുമെന്ന് ചിത്രത്തിന്റെ സംവിധായകയും നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത് പറഞ്ഞു. സെൻസർ ബോർഡിൽ നിന്നുള്ള സർട്ടിഫിക്കേഷനായി ഇപ്പോഴും കാത്തിരിക്കുകയാണെന്നും പുതിയ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും കങ്കണ തന്റെ എക്സ് അക്കൗണ്ടിൽ കുറച്ചു. സിനിമക്കായി കാത്തിരിക്കുന്ന പ്രേക്ഷകരുടെ ക്ഷമയ്ക്ക് കങ്കണ നന്ദിയും പറഞ്ഞു. ഇന്ന് (സെപ്റ്റംബർ 6) സിനിമ റിലീസ് ചെയ്യാനായിരുന്നു തീരുമാനം. എന്നാൽ സർട്ടിഫിക്കേഷൻ ബോർഡിൽ നിന്ന് ചിത്രത്തിന് അനുമതി ലഭിക്കാതെ വന്നതോടെ റിലീസ് മാറ്റിവെക്കുകയായിരുന്നു.

സിനിമയ്‌ക്കെതിരെ ഉയർന്നു വന്ന പരാതികൾ പരിഗണിക്കാനും സെപ്റ്റബർ 18നകം സർട്ടിഫിക്കറ്റ് നൽകാനും സെൻസർ ബോർഡിനോട് മധ്യപ്രദേശ് ഹൈക്കോടതി നിർദ്ദേശിച്ചതിനു പിന്നാലെയാണ് കങ്കണ ചിത്രത്തിന്റെ റിലീസ് തിയതി ഉടൻ പ്രഖ്യാപിക്കുമെന്ന കുറിപ്പുമായി രം​ഗത്തുവന്നത്. കഴിഞ്ഞയാഴ്ച സിബിഎഫ്‌സിയിൽ നിന്ന് അടിയന്തരാവസ്ഥയ്ക്ക് ക്ലിയറൻസ് ലഭിക്കാത്തതിൽ നിയമപോരാട്ടമുൾപ്പെടെ നടത്തുമെന്ന് കങ്കണ പറഞ്ഞിരുന്നു. സർട്ടിഫിക്കറ്റ് 'നിയമവിരുദ്ധമായി' തടഞ്ഞുവെക്കുകയാണെന്നും കങ്കണ ആരോപിച്ചിരുന്നു. നമ്മുടെ നാടിന്റെ ചരിത്രം എല്ലാവരിലേക്കും എത്തിക്കുന്നതിന്റെ ഭാ​ഗം കൂടിയാണ് തന്റെ സിനിമ കൊണ്ട് ഉദ്ദേശിക്കുന്നതെന്നും എമർജൻസിയുടെ സംവിധായകയായ കങ്കണ പറഞ്ഞു.

ചിത്രത്തിലെ ഭാ​ഗങ്ങൾ വെട്ടിക്കുറയ്ക്കാൻ ഫിലിം ബോർഡ് ആവശ്യപ്പെട്ടിരുന്നു. ചിത്രത്തിനെതിരെ ഒന്നിലധികം പരാതികൾ ലഭിച്ചതോടെയാണ് സിബിഎഫ്സിയുടെ നടപടി. ചിത്രത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാ​ഗാന്ധിയുടെ വേഷത്തിലാണ് കങ്കണയെത്തുന്നത്. 'എൻ്റെ സിനിമയ്ക്കും അടിയന്തരാവസ്ഥ ഏർപ്പെടുത്തിയിരിക്കുകയാണ്. രാജ്യത്തിന്റെ അവസ്ഥയിൽ തനിക്ക് നിരാശയുണ്ട്.'റിലീസ് തടഞ്ഞതിനു പിന്നാലെ കങ്കണയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.

'എമർജൻസി' നിരോധിക്കണമെന്ന ആവശ്യവുമായി സിഖ് സംഘടനകൾ നേരത്തെ രംഗത്തെത്തിയിരുന്നു. സിനിമയിൽ സിഖുകാരെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി (എസ്‌ജിപിസി) പ്രസിഡൻ്റ് ഹർജീന്ദർ സിംഗ് ധാമിയാണ് സിനിമ നിരോധിക്കണമെന്ന് ആവശ്യവുമായി രംഗത്തെത്തിയത്. കങ്കണക്ക് നേരെ സിഖ് വിഘടനവാദ ഗ്രൂപ്പുകൾ വധഭീഷണി ഉയർത്തിയിരുന്നു.

കങ്കണയെ കൂടാതെ അനുപം ഖേർ, മിലിന്ദ് സോമൻ, മഹിമ ചൗധരി, ശ്രേയസ് തൽപാഡെ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അടൽ ബിഹാരി വാജ്‌പേയിയായി ശ്രേയസ് തൽപാഡെ എത്തുമ്പോൾ ജയപ്രകാശ് നാരായൺ ആയി അനുപം ഖേർ ആണ് വേഷമിടുന്നത്. അന്തരിച്ച നടൻ സതീഷ് കൗശിക് മുൻ ഇന്ത്യൻ ഉപപ്രധാനമന്ത്രി ജഗ്ജീവൻ റാമായി എത്തുന്നുണ്ട്.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News