യു.കെയിൽ പോകേണ്ടതില്ല; ബഹ്‌റൈനിൽനിന്ന് നേടാം ബ്രിട്ടീഷ് ബിരുദം

അപ്ലൈഡ് സയൻസ് യൂനിവേഴ്‌സിറ്റിയിലാണ് ലണ്ടൻ സൗത്ത് ബാങ്ക് യൂനിവേഴ്‌സിറ്റിയുമായി സഹകരിച്ച് സിവിൽ, ആർക്കിടെക്ചറൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ തുടങ്ങിയ എൻജിനീയറിങ് കോഴ്‌സുകളും നിയമം, ബിസിനസ് മാനേജ്‌മെന്റ് തുടങ്ങിയ കോഴ്‌സുകളും നടത്തുന്നത്

Update: 2024-09-15 12:38 GMT
Advertising

മനാമ: ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർഥികൾ അധികവും തിരഞ്ഞെടുക്കുന്നത് യു.കെയാണ്. എന്നാൽ, അവിടെ പഠിക്കുന്ന കോഴ്‌സ് അതിലും കുറഞ്ഞ ചെലവിൽ ബഹ്‌റൈനിൽ പഠിക്കാൻ സാധിക്കുമെന്ന കാര്യം പലർക്കുമറിയില്ല. ഇവിടെ അപ്ലൈഡ് സയൻസ് യൂനിവേഴ്‌സിറ്റിയിലാണ് ലണ്ടൻ സൗത്ത് ബാങ്ക് യൂനിവേഴ്‌സിറ്റിയുമായി സഹകരിച്ച് സിവിൽ, ആർക്കിടെക്ചറൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ തുടങ്ങിയ എൻജിനീയറിങ് കോഴ്‌സുകളും നിയമം, ബിസിനസ് മാനേജ്‌മെന്റ് തുടങ്ങിയ കോഴ്‌സുകളും നടത്തുന്നത്. ഈ കോഴ്‌സ് പാസാകുന്നവർക്ക് ലോകനിലവാരത്തിലുള്ള ഇരട്ട ഡിഗ്രിയാണ് ലഭിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ലണ്ടൻ സൗത്ത് ബാങ്ക് യൂനിവേഴ്‌സിറ്റി പ്രോഗ്രാമുകൾക്ക് അപേക്ഷിക്കുന്ന എല്ലാ വിദ്യാർഥികൾക്കും 30 മുതൽ 40 ശതമാനം വരെ സ്‌കോളർഷിപ്പും ലഭിക്കും.

വിപണിയുടെ ആവശ്യകതകൾക്കിണങ്ങുന്ന ഉദ്യോഗാർഥികളെ സൃഷ്ടിച്ചെടുക്കാനായി മികച്ച കാമ്പസ് അനുഭവം പ്രദാനം ചെയ്യുന്ന എ.എസ്.യുവിന്റെ കോഴ്‌സുകളെക്കുറിച്ച് അപ്ലൈഡ് സയൻസ് യൂനിവേഴ്‌സിറ്റി (ASU) പ്രസിഡൻറ് പ്രഫ. ഹാതിം മസ്‌രി സംസാരിക്കുന്നു.

ആഗോള സർവകലാശാല റാങ്കിങ്ങിൽ മികച്ച സ്ഥാനം

ലോകത്തെ സർവകലാശാലകളെ വിലയിരുത്തുന്ന പ്രശസ്തമായ ക്യൂ.എസ് റാങ്കിങ്ങിൽ അപ്ലൈഡ് സയൻസ് യൂനിവേഴ്‌സിറ്റി ഇപ്പോൾ ആഗോളതലത്തിൽ 539ാം സ്ഥാനത്താണ്. അഭിമാനകരമായ നേട്ടമാണിത്. 2024ലെ അറബ് റീജ്യൻ യൂനിവേഴ്‌സിറ്റി റാങ്കിങ്ങിൽ അറബ് സർവകലാശാലകളിൽ 20ാം സ്ഥാനവും ഞങ്ങൾ നേടി. ക്യു.എസ് സ്റ്റാർസ് യൂനിവേഴ്‌സിറ്റി റേറ്റിങ്ങിൽ ഫൈവ് സ്റ്റാർ നേടിയ ബഹ്‌റൈനിലെ ഏക സ്ഥാപനവും എ.എസ്.യുവാണ്. ബ്രിട്ടീഷ് ക്വാളിറ്റി അഷ്വറൻസ് ഏജൻസിയുടെ ഉന്നത വിദ്യാഭ്യാസമേഖല അന്താരാഷ്ട്ര അക്രഡിറ്റേഷനും ഞങ്ങൾക്കുമാത്രമാണ് ലഭിച്ചിട്ടുള്ളത്. പ്രശസ്തമായ ചാർട്ടേഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിൽഡിങ് സിവിൽ ആൻഡ് ആർക്കിടെക്ചറൽ എൻജിനീയറിങ്ങിന്റെ അംഗീകാരമുള്ള പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യുന്ന ബഹ്റൈനിലെ ആദ്യ സർവകലാശാലയും എ.എസ്.യുവാണ്.

തൊഴിൽ വിപണിയിലെ ആവശ്യകതകൾക്കനുസരിച്ചുള്ള കോഴ്‌സുകൾ

പ്രാദേശിക, അന്തർദേശീയ വിപണികളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന കോഴ്‌സുകളാണ് എ.എസ്.യു നൽകുന്നത്. ശാസ്ത്രം, സാങ്കേതികവിദ്യ, എൻജിനീയറിങ്, ഗണിതശാസ്ത്രം എന്നീ മേഖലകളിലെല്ലാം ഭാവിയുടെ ആവശ്യകതകൾക്കനുസരിച്ചുള്ള കോഴ്‌സുകൾ ഞങ്ങൾ ഡിസൈൻ ചെയ്തിരിക്കുന്നു. പ്രായോഗികപരിചയവും നൈപുണ്യവികസനവും നൽകി വിദ്യാർഥികളെ പ്രഫഷനൽ മേഖലകൾക്കായി തയാറാക്കുന്ന സമഗ്ര പാഠ്യപദ്ധതിയാണ് ഞങ്ങൾ രൂപകൽപന ചെയ്തിരിക്കുന്നത്. നേതൃത്വശേഷി, ആശയവിനിമയം, മാനേജ്‌മെന്റ് കഴിവുകൾ എന്നിവ വളർത്തിയെടുക്കാൻ ഉതകുന്നതാണ് ഞങ്ങളുടെ പ്രോഗ്രാമുകൾ. എ.എസ്.യുവിൽനിന്ന് ബിരുദം നേടുന്നവർ ആധുനികകാലത്തെ ചലനാത്മകമായ തൊഴിൽ വിപണിക്ക് ഇണങ്ങുന്നവരും സംരംഭകത്വ ശേഷി ഉള്ളവരുമായിരിക്കുമെന്നത് നൂറുശതമാനം ഉറപ്പാണ്.

ലണ്ടൻ സൗത്ത് ബാങ്ക് യൂനിവേഴ്സിറ്റിയുമായി സഹകരിച്ച് ഇരട്ട ഡിഗ്രി പ്രോഗ്രാമുകൾ

യു.കെയിൽ ഉന്നത വിദ്യാഭ്യാസത്തിന് പോകുന്ന വിദ്യാർഥികൾക്ക് അവിടെ പഠിക്കുന്ന കോഴ്‌സ് അതിലും കുറഞ്ഞ ചെലവിൽ ബഹ്‌റൈനിൽ പഠിക്കാൻ സാധിക്കും. ലണ്ടൻ സൗത്ത് ബാങ്ക് യൂനിവേഴ്‌സിറ്റിയുമായി സഹകരിച്ച് നടത്തുന്ന എൻജിനീയറിങ് കോഴ്‌സുകൾ പാസാകുന്നവർക്ക് ലോകനിലവാരത്തിലുള്ള ബിരുദ സർട്ടിഫിക്കറ്റാണ് ലഭിക്കുന്നത്. ലണ്ടൻ സൗത്ത് ബാങ്ക് യൂനിവേഴ്സിറ്റിയുമായി സഹകരിച്ച്, ഇരട്ട ഡിഗ്രി പ്രോഗ്രാമുകളുടെ ഒരു നീണ്ട നിരതന്നെ ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു. സിവിൽ, ആർക്കിടെക്ചറൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ തുടങ്ങിയ എൻജിനീയറിങ് കോഴ്‌സുകൾക്കുപുറമെ നിയമം, ബിസിനസ് മാനേജ്‌മെന്റ് തുടങ്ങിയ കോഴ്‌സുകളും ഇരട്ട ഡിഗ്രി പ്രോഗ്രാമുകളിലുണ്ട്. ഈ പ്രോഗ്രാമുകളിൽ ചേരുന്ന വിദ്യാർഥികൾക്ക് അവരുടെ സെക്കൻഡറി സ്‌കൂൾ പ്രകടനത്തെ അടിസ്ഥാനമാക്കി 30 മുതൽ 40 ശതമാനം വരെ സ്‌കോളർഷിപ്പുകൾ ലഭിക്കും. വിദ്യാർഥികൾക്ക് അന്താരാഷ്ട്ര എക്സ്പോഷറും ഒപ്പം ഗണ്യമായ സാമ്പത്തിക പിന്തുണയും ഉറപ്പാക്കുന്നു.

പ്രവേശന യോഗ്യതകൾ

കുറഞ്ഞത് 60 ശതമാനം മാർക്കോടെ സെക്കൻഡറി സ്‌കൂൾ പാസായ വിദ്യാർഥികൾക്ക് കോളജ് ഓഫ് അഡ്മിനിസ്ട്രേറ്റിവ് സയൻസസിലും കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിലും പ്രോഗ്രാമുകളിൽ ചേരാം. ലോ കോഴ്‌സുകൾക്ക് കുറഞ്ഞത് 70 ശതമാനം മാർക്ക് വേണം. ലണ്ടൻ സൗത്ത് ബാങ്ക് യൂനിവേഴ്സിറ്റിയുമായി സഹകരിച്ചുള്ള പ്രോഗ്രാമുകൾക്ക്, അപേക്ഷകർക്ക് സെക്കൻഡറി സ്‌കൂൾ പരീക്ഷയിൽ കുറഞ്ഞത് 65 ശതമാനം മാർക്ക് വേണം. മാത്രമല്ല, ഗണിതത്തിലും ഇംഗ്ലീഷിലും കുറഞ്ഞത് 60 ശതമാനം മാർക്ക് ആവശ്യമാണ്. IELTS സ്‌കോർ 4.5ന് തുല്യമായ ഇംഗ്ലീഷ് പ്രാവീണ്യവും ആവശ്യമാണ്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News