ഫക് കുർബ കാമ്പയിൻ: ഒമാനിൽ 511 തടവുകാർക്ക് മോചനം
1,300 തടവുകാർക്ക് ഈ വർഷം മോചനം സാധ്യമാക്കാനാകുമെന്നാണ് ഒമാൻ ലോയേഴ്സ് അസോസിയേഷൻ കരുതുന്നത്


മസ്‌കത്ത്: ഫക് കുർബ സംരംഭത്തിന്റെ പന്ത്രണ്ടാം പതിപ്പിൽ ഒമാനിലെ ജയിലിൽ കഴിയുന്ന 511 തടവുകാർക്ക് മോചനം. ചെറിയ കുറ്റങ്ങൾക്ക് പിഴ അടക്കാൻ കഴിയാത്തതിനെ തുടർന്ന് ജയിലുകളിൽ കഴിയുന്നവരെ മോചിതരാക്കാൻ സഹായിക്കുന്ന ഫക് കുർബ പദ്ധതിക്ക് ഇത്തവണയും വലിയ പിന്തുണയാണ് ലഭിക്കുന്നത്.
ഒമാൻ ലോയേഴ്സ് അസോസിയേഷനാണ് ഫക് കുർബ കാമ്പയിൻ സംഘടിപ്പിക്കുന്നത്. സിവിൽ, വാണിജ്യ, തൊഴിൽ മേഖലകളുമായി ബന്ധപ്പെട്ടുള്ള കേസുകളിൽ തടവിൽ കഴിയുന്ന 346 പേർക്ക് മോചനത്തിന് പിന്തുണ നൽകുമെന്ന് ബാങ്ക് മസ്‌കത്ത് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ചെറിയ കുറ്റങ്ങൾക്ക് പിഴ അടക്കാൻ കഴിയാത്തതിനെ തുടർന്ന് ജയിലുകളിൽ കഴിയുന്നവരെ മോചിതരാക്കാൻ സഹായിക്കുന്ന പദ്ധതിയായ ഫക് കുർബക്ക് ഇത്തവണയും വലിയ പിന്തുണയാണ് ലഭിക്കുന്നത്. ആയിരക്കണക്കിന് പേരെയാണ് കഴിഞ്ഞ കാലങ്ങളിൽ ഉറ്റവരുടെ സ്നേഹ തണലിലേക്ക് മടക്കിയെത്തിക്കാൻ സാധിച്ചത്.
പദ്ധതിയുടെ 12-ാം പതിപ്പാണ് ഈ വർഷം നടക്കുന്നത്. 1,300 തടവുകാർക്ക് ഈ വർഷം മോചനം സാധ്യമാക്കാനാകുമെന്നാണ് ഒമാൻ ലോയേഴ്സ് അസോസിയേഷൻ കരുതുന്നത്. പൊതുജനങ്ങളിൽനിന്ന് പണം സ്വരൂപിച്ചാണ് ജയിലിൽ കഴിയുന്നവരെ മോചിപ്പിക്കുന്നത്.
2012ൽ തുടങ്ങിയ പദ്ധതിയിലൂടെ ഇതിനോടകം 7,110 ആളുകളെ ജീവിതത്തിന്റെ നിറങ്ങളിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്. ഒമാനി സമൂഹത്തിലെ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അകമഴിഞ്ഞ പിന്തുണയാണ് ഫക് കുറുബ പദ്ധതിയുടെ വിജയത്തിന് പിന്നിൽ. പദ്ധതിക്ക് സഹായവുമായി നിരവധിപേരാണ് എത്താറുള്ളത്. ദാഹിറ ഗവർണറേറ്റിലെ പേരുവെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത സ്വദേശി പൗരൻ ഈ വർഷവും 49 പേരുടെ മോചനത്തിനായി സംഭാവന നൽകിയിരുന്നു. തുടർച്ചയായി ഒൻപതാം വർഷമാണ് ഇയാൾ സഹായത്തിന്റെ കരങ്ങൾ നീട്ടുന്നത്.