ആഗോള എക്കണോമിക് ഫ്രീഡം ഇൻഡക്‌സ്: ഖത്തർ അമേരിക്കയ്ക്ക് തൊട്ടുപിന്നിൽ, 27ാ സ്ഥാനം
മേഖലയിൽ രണ്ടാം സ്ഥാനവും ഖത്തറിനുണ്ട്


ദോഹ: ആഗോള എക്കണോമിക് ഫ്രീഡം ഇൻഡക്‌സിൽ ഖത്തറിന് മുന്നേറ്റം. അമേരിക്കയ്ക്ക് തൊട്ടുപിന്നിൽ 27ാ സ്ഥാനമാണ് ഖത്തർ സ്വന്തമാക്കിയത്. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹെറിറ്റേജ് ഫൗണ്ടേഷനാണ് ലോകരാജ്യങ്ങളിലെ സാമ്പത്തിക സ്വാതന്ത്ര്യം അടിസ്ഥാനമാക്കി റാങ്കിങ് തയ്യാറാക്കിയത്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 1.4 പോയിന്റ് കുതിപ്പോടെ 70.2പോയിന്റാണ് ഖത്തറിന് നൽകിയിരിക്കുന്നത്. അമേരിക്കയ്ക്കും ഇതേ പോയിന്റാണ് ലഭിച്ചത്. ആഗോള തലത്തിൽ 27ാം സ്ഥാനവും മേഖലയിൽ രണ്ടാം സ്ഥാനവും ഖത്തറിനുണ്ട്. 23ാമതുള്ള യുഎഇയാണ് മേഖലയിൽ മുന്നിൽ.
നികുതി ഭാരം, ധനസ്ഥിതി, കച്ചവട സ്വാതന്ത്ര്യം, വസ്തുക്കളിലുള്ള അവകാശം, നിയമ പരിരക്ഷ, സർക്കാരിന്റെ ചെലവഴിക്കൽ തുടങ്ങി 12 ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് സൂചിക തയ്യാറാക്കിയിരിക്കുന്നത്. ഇതിൽ നികുതി ഭാരം, ധനസ്ഥിതി, കച്ചവട സ്വാതന്ത്ര്യം മേഖലകളിൽ ഉയർന്ന പോയിന്റാണ് ഖത്തറിന് ലഭിച്ചത്.
വ്യക്തിഗത, കോർപ്പറേറ്റ് ഇൻകം ടാക്‌സ് ഇല്ലാത്തതിനാൽ നികുതി കാറ്റഗറിയിൽ ഖത്തർ ഏറെ മുന്നിലാണ്. ആഗോളതലത്തിൽ സിംഗപ്പൂർ, സ്വിറ്റ്‌സർലൻഡ്. അയർലൻഡ് രാജ്യങ്ങളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ.