സൗദിയിൽ പുതിയ ജോലി അവസരങ്ങൾ കൂടുതലും സ്വദേശികൾക്ക്
ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിന്റേതാണ് കണക്കുകൾ


റിയാദ്: സൗദിയിൽ പുതിയ ജോലി അവസരങ്ങൾ കൂടുതലും സ്വദേശികൾക്ക്. സാധാരണയായി സ്വദേശികളെ അപേക്ഷിച്ച് ജോലി അവസരങ്ങൾ കൂടുതലും ലഭിച്ചിരുന്നത് വിദേശികൾക്കായിരുന്നു. അത്തരം സാഹചര്യത്തിനാണിപ്പോൾ മാറ്റം വന്നിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ അവസാന പാദത്തിലെ കണക്കുകളാണിപ്പോൾ പുറത്തു വന്നത്. ഇത് പ്രകാരം സ്വകാര്യ മേഖലയിൽ തൊഴിൽ നേടിയത് 2,77,079 ആളുകൾക്കാണ്. ഇതിൽ 55.8 ശതമാനം സ്വദേശികളും 44.2 ശതമാനം വിദേശികളുമാണ്. ജോലി ലഭിച്ച സ്വദേശികളിൽ 49 ശതമാനം വനിതകളുമാണ്. കണക്കുകൾ പ്രകാരം വർഷത്തിന്റെ മൂന്നാം പാദത്തിൽ ഏറ്റവും അതികം സ്വദേശികൾക്ക് ജോലി ലഭിച്ചത് റിയാദിലാണ്. തൊട്ട് പിറകിലായി മക്ക, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളാണ്. സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയം നിരവധി പദ്ധതികളാണ് നടപ്പാക്കുന്നത്. ഇതിന്റെ പ്രതിഫലനം കൂടിയാണ് നേട്ടം. ഡെന്റൽ, അക്കൗണ്ടന്റ്, ഫാർമസി, എഞ്ചിനീറിങ് തുടങ്ങി ഇരുന്നൂറ്റി അറുപത്തി ഒൻപതു പ്രൊഫഷണുകളിൽ കൂടി സൗദി വത്കരണം നടപ്പാക്കുന്ന പദ്ധതി ഇതുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഘട്ടം ഘട്ടമായി പദ്ധതി നടപ്പിലാക്കുന്നതോടെ സ്വദേശികളുടെ ജോലി അവസരങ്ങൾ വീണ്ടും വർധിക്കും.