സൗദിയിൽ ആരോഗ്യ മേഖലയിൽ വീണ്ടും സ്വദേശിവൽക്കരണം

എക്സറേ, ലബോറട്ടറി, ഫിസിയോ തെറാപ്പി, ന്യൂട്രീഷ്യൻ ഫുഡ് തെറാപ്പി എന്നീ മേഖലകളിലാണ് സ്വദേശിവൽക്കരണ അനുപാതം ഉയർത്തുക

Update: 2024-10-16 17:48 GMT
Advertising

ദമ്മാം: സൗദിയിൽ ആരോഗ്യ മേഖലയിലെ നാല് തസ്തികകളിൽ സ്വദേശിവൽക്കരണ അനുപാതം ഉയർത്തുന്നു. എക്സറേ, ലബോറട്ടറി, ഫിസിയോ തെറാപ്പി, ന്യൂട്രീഷ്യൻ ഫുഡ് തെറാപ്പി എന്നീ മേഖലകളിലാണ് സ്വദേശി വൽക്കരണ അനുപാതം ഉയർത്തുക. രണ്ട് ഘട്ടങ്ങളിലായാണ് പുതിയ തീരുമാനം നടപ്പിലാക്കുക.

രാജ്യത്തെ സ്വകാര്യ ആരോഗ്യസ്ഥാപനങ്ങളിലെ നാല് മേഖലകളിൽ നിലവിലുള്ള സ്വദേശി അനുപാതം വർധിപ്പിക്കുമെന്ന് സൗദി ആരോഗ്യ, മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയങ്ങൾ പ്രഖ്യാപിച്ചു. എക്സറേ, ലബോറട്ടറി, ഫിസിയോ തെറാപ്പി, ന്യൂട്രീഷ്യൻ ഫുഡ് തെറാപ്പി എന്നീ മേഖലകളിലാണ് സ്വദേശി വൽക്കരണ അനുപാതം ഉയർത്തുക.

രണ്ടു ഘട്ടങ്ങളിലായാണ് പുതിയ തീരുമാനം നടപ്പിലാക്കുക. 2025 ഏപ്രിൽ 17 മുതൽ ആദ്യഘട്ടത്തിന് തുടക്കമാകും.

റിയാദ്, മക്ക, മദീന, ജിദ്ദ, ദമ്മാം, അൽകോബാർ നരരങ്ങളിലെ മുഴുവൻ ആരോഗ്യ സ്ഥാപനങ്ങൾക്കും ഒപ്പം മറ്റു നഗരങ്ങളിലെ വൻകിട സ്ഥാപനങ്ങൾക്കും ആദ്യ ഘട്ടത്തിൽ നിബന്ധന ബാധകമാകും. ആറു മാസത്തിന് ശേഷം ഒക്ടോബർ പതിനേഴിന് ആരംഭിക്കുന്ന രണ്ടാം ഘട്ടത്തിൽ രാജ്യത്തെ മുഴുവൻ സ്ഥാപനങ്ങൾക്കും നിബന്ധന ബാധകമാകും.

എക്സറേ വിഭാഗത്തിൽ 65 ശതമാനമായും, ലബോറട്ടറി മേഖലയിൽ 70 ശതമാനമായും, ഫിസിയോ തെറാപ്പി മേഖലയിൽ 80 ശതമാനമായും, ന്യൂട്രീഷ്യൻ ഫുഡ് മേഖലയിൽ 80 ശതമാനമായുമാണ് സ്വദേശിവത്ക്കരണ തോത് പുതുക്കി നിശ്ചയിച്ചത്. പുതുതായി ബിരുദം പൂർത്തിയാക്കി പുറത്തിറങ്ങുന്ന സ്വദേശി യുവതി യുവാക്കൾക്ക് തൊഴിൽ സാധ്യത ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണ് തീരുമാനം.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News