'വസ്ത്രങ്ങള്‍ അഴിച്ചുമാറ്റാനാവശ്യപ്പെട്ടു, ദേഹപരിശോധന നടത്തിയത് പുരുഷ ഉദ്യോഗസ്ഥന്‍'; ഇന്ത്യന്‍ സംരംഭകയെ യുഎസ് വിമാനത്താവളത്തില്‍ 8 മണിക്കൂര്‍ തടഞ്ഞുവെച്ചു
'ഇന്ത്യക്ക് പുറത്ത് ഇന്ത്യക്കാർ നിസ്സാരരാണ്. ഒരു ഫോൺ കോൾ ചെയ്യാൻ പോലും സമ്മതിക്കാതിരുന്നതോടെ അത് തിരിച്ചറിഞ്ഞു'
അലാസ്‌ക: യുഎസ് വിമാനത്താവളത്തിൽ എട്ടുമണിക്കൂറോളം തടഞ്ഞുവെച്ചെന്ന പരാതിയുമായി ഇന്ത്യൻ സംരംഭക. ശ്രുതി ചതുർവേദി എന്ന യുവതിയാണ് അലാസ്‌കയിലെ ആങ്കറേജ് വിമാനത്താവളത്തിൽവെച്ചുണ്ടായ ദുരനുഭവം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചത്.
ലഗേജിൽ പവർ ബാങ്ക് കണ്ടെത്തിയതിനെ തുടർന്നാണ് തന്നെ തടഞ്ഞുവെച്ചതെന്നും യുവതി എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. പൊലീസും ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും ക്യാമറക്ക് മുന്നിൽവെച്ച് ഒരു പുരുഷ ഉദ്യോഗസ്ഥനാണ് തന്റെ ദേഹപരിശോധന നടത്തിയത്. തണുപ്പിനെ പ്രതിരോധിക്കാൻ ധരിച്ചിരുന്ന വസ്ത്രവും ഉദ്യോഗസ്ഥർ അഴിച്ചുവാങ്ങി ശീതീകരിച്ച മുറിയിൽ മണിക്കൂറോളം ഇരുത്തി. മൊബൈൽ ഫോണും വാലറ്റും ഉദ്യോഗസ്ഥർ കൈവശപ്പെടുത്തി. ഒരു ഫോൺ കോൾ പോലും ചെയ്യാൻ അവർ അനുവദിച്ചില്ല.
വിശ്രമമുറി ഉപയോഗിക്കാനുള്ള അനുമതി നിഷേധിച്ചു. തന്റെ വിമാനയാത്രയും മുടങ്ങി. തന്റെ പഴ്‌സിൽ പവർബാങ്ക് കണ്ടെത്തി എന്ന കാരണത്താലാണ് ഇതെല്ലാം അനുഭവിക്കേണ്ടി വരുന്നതെന്നും ശ്രുതി പറയുന്നു. സങ്കൽപിക്കാൻ പോലും സാധിക്കാത്ത ഏറ്റവും മോശമായ ഏഴുമണിക്കൂറിലൂടെയാണ് താൻ കടന്നുപോയതെന്നും ശ്രുതി വ്യക്തമാക്കി.വിദേശകാര്യവകുപ്പ് മന്ത്രി എസ് ജയശങ്കറിനെ ഉൾപ്പടെ ടാഗ് ചെയ്തായിരുന്നു പോസ്റ്റ് പങ്കുവെച്ചത്.
"എട്ട് മണിക്കൂർ നീണ്ട പിടിച്ചുവെക്കലിനും ചോദ്യം ചെയ്യലിനും ശേഷം ഒന്നും കണ്ടെത്താനാകാതെ അവർ എന്നെയും എന്റെ സുഹൃത്തിനെയും വിട്ടയച്ചു.തന്‍റെ മുഴുവൻ ലഗേജ് ബാഗും അവരിപ്പോഴും പിടിച്ചുവെച്ചിരിക്കുകയാണ്.ഇന്ത്യക്ക് പുറത്ത് ഇന്ത്യക്കാർ നിസ്സാരരാണ്. ഒരു ഫോൺ കോൾ ചെയ്യാൻ പോലും സമ്മതിക്കാതിരുന്നതോടെ അത് തിരിച്ചറിഞ്ഞു. ശ്രുതി പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.
ഇന്ത്യ ആക്ഷൻ പ്രോജക്റ്റിന്റെയും ഡിജിറ്റൽ സ്റ്റോറിടെല്ലിംഗ് പ്ലാറ്റ്ഫോമായ ചായ്പാനിയുടെയും സ്ഥാപകയാണ് ശ്രുതി ചതുർവേദി