ആഴ്ചയിൽ 70 മണിക്കൂർ ജോലി ചെയ്യണമെന്ന് ഒല സി.ഇ.ഒ; സ്ട്രോക്കിനും അകാലമരണത്തിനുമിടയാക്കുമെന്ന് ഡോക്ടർമാർ

ദീർഘനേരം ജോലിചെയ്യുന്നത് എങ്ങനെയാണ് ആരോഗ്യത്തെ ബാധിക്കുന്നതെന്ന് വിശദമാക്കുകയാണ് അപ്പോളോ ആശുപത്രിയിലെ ഡോക്ടർ

Update: 2024-07-13 06:44 GMT
Advertising

ന്യൂഡൽഹി: ആഴ്ചയിൽ 70 മണിക്കൂർ ജോലിചെയ്യണമെന്ന ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ പ്രസ്താവനയെ പിന്തുണച്ച് ഒല സി.ഇ.ഒ ഭവിഷ് അഗർവാൾ. ആഴ്ചയിൽ 70 മണിക്കൂർ വരെ ജോലിചെയ്യുന്നത് അശാസ്ത്രിയവും ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കും അകാല മരണത്തിനുമിടയാക്കുമെന്ന മുന്നറിയിപ്പുമായി ആരോഗ്യപ്രവർത്തകർ രംഗത്തെത്തി.

വികസിത സമ്പദ്‌വ്യവസ്ഥകളുമായി ഇന്ത്യക്ക് മത്സരിക്കണമെങ്കിൽ യുവാക്കൾ ആഴ്ചയിൽ 70 മണിക്കൂർ ജോലി ചെയ്യണമെന്നായിരുന്നു നാരായണ മൂർത്തി പറഞ്ഞത്. 2023 ൽ നടത്തിയ ആ പ്രസ്താവന വലിയ ചർച്ചയായിരുന്നു. ഈ അടുത്ത് ഒരു പോഡ്കാസ്റ്റിലാണ് നാരായണമൂർത്തിയുടെ പ്രസ്താവനയെ അനുകൂലിച്ച് ഒല സി.​ഇ.ഒ ഭവിഷ് അഗർവാൾ സംസാരിച്ചത്.

എന്നാൽ ദീർഘനേരം ജോലിചെയ്യുന്നത് നിരവധി ഗുരുതരമായ രോഗങ്ങൾക്കും അകാലമരണത്തിനും ഇടയാക്കുമെന്ന് ഹൈദരാബാദ് അപ്പോളോ ആശുപത്രിയിലെ ഡോക്ടർ സുധീർ കുമാർ എക്സിൽ കുറിച്ചു. നിരവധി ശാസ്ത്രീയ പഠനങ്ങളെ പരാമർശിച്ചെഴുതിയ കുറിപ്പിൽ ഡോക്ടർ പറയുന്നത് ഇങ്ങനെയാണ്. ‘ആഴ്ചയിൽ 55-മണിക്കൂറോ അതിൽകൂടുതലോ ജോലി ചെയ്യുന്നയാൾക്ക് പക്ഷാഘാതം ഉണ്ടാകാനുള്ള സാധ്യത 35 ശതമാനം കൂടുതലാണ്. ഇതിനുപുറമെ ഹൃദ്രോഗ സാധ്യത 17 ശതമാനം കൂടുതലാണെന്നും കുറിപ്പിൽ പറയുന്നു.

ആഴ്ചയിൽ 55 മണിക്കൂറിലധികം ജോലി ചെയ്യുന്നതിനെ തുടർന്നുണ്ടാകുന്ന വിവിധ അസുഖങ്ങളാൽ പ്രതിവർഷം 8,00,000-ത്തിലധികം ആളുകൾ മരിക്കുന്നുണ്ട്. ദ്വീർഘസമയം​ ജോലി ചെയ്യുന്നത് അമിതഭാരം, ടൈപ്പ് 2 പ്രമേഹം എന്നിവക്ക് കാരണമായേക്കും. ആഴ്ചയിൽ 69 മണിക്കൂറോ അതിൽ കൂടുതലോ ജോലി ചെയ്യുന്നവരിൽ വിഷാദ ലക്ഷണങ്ങൾ കാണാറുണ്ടെന്നും ഡോക്ടർ പറയുന്നു. സി.ഇ.ഒമാർ അവരുടെ കമ്പനിയെ ലാഭത്തിലാക്കാനും ആസ്തി മെച്ചപ്പെടുത്താനുമായി ജീവനക്കാരെ കൊണ്ട് ദീർഘമായി ജോലി ചെയിപ്പിക്കും. അസുഖ ബാധിതനായാൽ ആ ജീവനക്കാരന് പകരം ​മറ്റൊരാളെ അവർക്ക് നിയമിക്കാനാകും. ജീവനക്കാരോട് കരുതലുള്ളതും ന്യായമായ ജോലി സമയം ശുപാർശ ചെയ്യുന്ന സ്ഥാപനങ്ങൾ തിരഞ്ഞെടുക്കുന്നതാണ് ആരോഗ്യത്തിനൊപ്പം തൊഴിലും ജീവിതവും സംതൃപ്തിയോടെ മുന്നോട്ട് കൊണ്ട് പോകാൻ നല്ലതെന്നും ഡോക്ടർ പറയുന്നു.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News