ഡൽഹിയിൽ ആം ആദ്മിയെ നയിക്കാൻ സൗരഭ് ഭരദ്വാജ്; പഞ്ചാബിന്റെ ചുമതല മനീഷ് സിസോദിയക്ക്
അരവിന്ദ് കെജ്‌രിവാളിന്റെ വസതിയിൽ ചേർന്ന പാർലമെന്ററി കാര്യ സമിതി യോഗത്തിലാണ് നിർണായക തീരുമാനങ്ങൾ

സൗരഭ് ഭരദ്വാജ്

ന്യൂ ഡൽഹി: ഡൽഹി കൺവീനറായി സൗരഭ് ഭരദ്വാജിനെ നിയമിച്ച് ആം ആദ്മി പാർട്ടി. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെയാണ് നീക്കം. ഗോപാൽ റായിക്ക് പകരക്കാരനായിട്ടാണ് ഭരദ്വാജ് നിയമിതനായത്. മുൻ ഡൽഹി മന്ത്രിയും ആം ആദ്മി പാർട്ടി എംഎൽഎയുമാണ് സൗരഭ് ഭരദ്വാജ്. അതേസമയം, ഉന്നതതല യോഗത്തിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ പാർട്ടിയുടെ പഞ്ചാബ് അധ്യക്ഷനായി ഔദ്യോഗികമായി നിയമിച്ചു.
വെള്ളിയാഴ്ച പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളിന്റെ വസതിയിൽ ചേർന്ന പാർലമെന്ററി കാര്യ സമിതി യോഗത്തിലാണ് നിർണായക തീരുമാനങ്ങൾ. ഗോപാൽ റായിയെയും പങ്കജ് ഗുപ്തയെയും യഥാക്രമം ഗുജറാത്തിന്റെയും ഗോവയുടെയും ചുമതലപ്പെടുത്തി. സംഘടനാ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുക, കേന്ദ്ര നേതൃത്വം നിശ്ചയിച്ച ലക്ഷ്യങ്ങൾ നടപ്പിലാക്കുന്നതിൽ സംസ്ഥാന കൺവീനറെയും ഭാരവാഹികളെയും സഹായിക്കുക തുടങ്ങിയ കാര്യങ്ങളായിരിക്കും പഞ്ചാബിൽ സിസോദിയയുടെ ചുമതല. ഒപ്പം എഎപിയുടെ വാഗ്ദാനങ്ങളും പഞ്ചാബ് സർക്കാരിന്റെ അജണ്ടകളും നടപ്പിലാക്കുന്നുണ്ടോയെന്നും സിസോദിയ പരിശോധിക്കും. എഎപി ഹൈക്കമാൻഡിനും പഞ്ചാബ് യൂണിറ്റിനും ഇടയിലുള്ള പാലമായി അദ്ദേഹം പ്രവർത്തിക്കുമെന്ന് പാർട്ടിയുടെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു. വരും മാസങ്ങളിൽ പഞ്ചാബിൽ സിസോഡിയ കൂടുതൽ സജീവമായി പ്രവർത്തിക്കും.
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 27 വർഷത്തിന് ശേഷമാണ് ബിജെപി ഡൽഹിയിൽ ഭരണം പിടിച്ചെടുത്തിരുന്നു. 70 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 48 സീറ്റുകളാണ് ബിജെപി നേടിയത്. ഭരണകക്ഷിയായിരുന്ന എഎപിക്ക് 22 സീറ്റുകളിലാണ് വിജയിക്കാൻ സാധിച്ചത്.