സംസ്ഥാനത്ത് പുതിയ വികസന പദ്ധതികൾക്ക് കിഫ്ബിയുടെ അം​ഗീകാരം

Update: 2018-10-25 10:14 GMT
Advertising

സംസ്ഥാനത്ത് പുതിയ ഏഴ് അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായി പതിമൂവായിരത്തി എണ്ണൂറ്റി എൺപത്തിയാറ് കോടി രൂപ കിഫ്ബിയിൽ നിന്ന് അനുവദിക്കാൻ ബോർഡ് യോഗം തീരുമാനിച്ചു. ഇതോടെ ആകെ മുപ്പത്തിയൊൻപതിനായിരത്തി എഴുനൂറ്റി പതിനാറ് കോടി രൂപയുടെ പദ്ധതികൾക്കാണ് കിഫ്ബി അംഗീകാരം നൽകിയത്. കണ്ണൂർ പാലക്കാട് ജില്ലകളിലെ വ്യവസായ വികസന പദ്ധതികൾക്കായി പന്ത്രണ്ടായിരത്തി എഴുനൂറ്റി പത്ത് കോടി രൂപയുടെ അനുമതിയും നൽകി. സ്ഥലമേറ്റെടുക്കുന്നതിനാണ് കൂടുതൽ പണവും അനുവദിച്ചത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലായിരുന്നു ഇന്ന് കിഫ്ബി ബോർഡ് യോഗം ചേർന്നത്.

കിഫ്ബിയിൽ ഇതുവരെ സമർപ്പിച്ച പദ്ധതികൾ 577. ഇതിൽ 466 പദ്ധതികൾ അംഗീകരിക്കപ്പെട്ടു. 215 പദ്ധതികൾ അംഗീകരിക്കുകയും 144 പദ്ധതികൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. അംഗീകരിക്കപ്പെട്ട പദ്ധതികൾക്കായി 848 കോടിരൂപയുടെ ബില്ലുകൾ നൽകുകയും ചെയ്തതായി ധനമന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞു.

നൂതന ധനസമാഹരണ മാർഗങ്ങൾ വഴി കിഫ്ബിക്ക് പണം കണ്ടെത്തും. ഇതിനായി അസസ് മാനേജ്മെന്റ് കമ്പനി രൂപീകരിക്കാനും ലണ്ടൺ, സിംഗപ്പൂർ എന്നീ സ്റ്റോക്ക് എക്സ്ചേഞ്ചുകൾ വഴി മസാല ബോണ്ട് പുറപ്പെടുവിക്കാനും ബോർഡ് യോഗം തീരുമാനിച്ചു. അന്തർദേശീയ തലത്തിൽ നടപ്പിലാക്കിയ നൂതന സാങ്കേതിക വിദ്യ കിഫ്ബി പദ്ധതിയിൽ പരീക്ഷണാടിസ്ഥാത്തിൽ നടപ്പിലാക്കുന്നതിന് സർക്കാരിനെ സമീപിക്കാനും തീരുമാനിച്ചു.

നോർക്ക വെൽഫയർ ബോർഡ് വഴി ക്ഷേമ പദ്ധതികൾക്കായി പ്രവാസികളിൽനിന്നും സമാഹരിക്കുന്ന തുക കിഫ്ബിയിൽ നിക്ഷേപിക്കുന്നതിന് തത്വത്തിൽ അംഗീകാരം നൽകി. മാനദണ്ഡങ്ങൾ പാലിച്ചാലേ റോഡുകൾക്ക് പണം അനുവദിക്കേണ്ടതുള്ളുവെന്നും യോഗം തീരുമാനിച്ചു. വായ്പാ പരിധി ഉയർത്തി നൽകുന്ന കാര്യത്തിൽ കേന്ദ്രത്തിന്റെ നിലപാട് നിരാശാജനകമാണെന്നും ധനമന്ത്രി പറഞ്ഞു.

Tags:    

Similar News