ഇവിടെ ലഹരിക്ക് ചെക്ക്; ലഹരിക്കെതിരായ പ്രതിരോധപ്രവർത്തനങ്ങൾക്ക് മാതൃകയായി ബീമാപള്ളി
ലഹരി വിരുദ്ധപ്രവർത്തനങ്ങൾക്കൊപ്പം പുനരധിവാസത്തിനും കൂട്ടായ്മ മുൻകൈയെടുക്കുന്നുണ്ട്


തിരുവനന്തപുരം: ലഹരിയെ പ്രതിരോധിക്കാൻ ജനകീയമായ കൂട്ടായ്മകൾ വേണമെന്നതാണ് ഏറ്റവും പുതുതായി ഉയരുന്ന നിർദേശം. എന്നാൽ ലഹരിക്കെതിരായ ജനകീയ പ്രതിരോധം എന്നത് കേരളത്തിൽ പുതിയ ആശയമല്ല. വർഷങ്ങൾക്കു മുമ്പ് തന്നെ കേരളത്തിലെ ഒരു കടലോര ഗ്രാമം ലഹരിക്കെതിരെ നാട്ടുകാരെ കൂട്ടിച്ചേർത്ത് പോരാട്ടം ആരംഭിച്ചിട്ടുണ്ട്.
തെക്കൻ കേരളത്തിലെ പ്രധാന തീർഥാടന കേന്ദ്രങ്ങളിലൊന്നാണ് ബീമാപ്പള്ളി ദർഗ. എന്നാൽ ദർഗയോട് ചേർന്ന് കിടക്കുന്ന കടലോര ഗ്രാമത്തിന്റെ ലോകം കുറച്ചുകൂടി വിശാലമാണ്. മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഈ ഗ്രാമം ലഹരിക്കെതിരെ നടത്തിയ പോരാട്ടം അടയാളപ്പെടുത്തേണ്ടതാണ്. കേരളം മാതൃകയാക്കേണ്ടതാണ്.
2022 ലാണ് ബീമാപള്ളി ആൻറി ഡ്രഗ്സ് സ്ക്വാഡിൻറെ രൂപീകരണം. പ്രദേശത്തെ ലഹരി മാഫിയയെ തുടച്ചുനീക്കുകയായിരുന്നു ലക്ഷ്യം. തുടക്കം 50 ചെറുപ്പക്കാരാണ് സ്ക്വാഡിൽ ഉണ്ടായിരുന്നത്. രാത്രിയുടെ മറവിൽ നാട്ടിൽ ലഹരി വിൽപന നടത്തിയവരെ സ്‌ക്വഡിലെ അംഗങ്ങൾ തേടി ഇറങ്ങി. സ്ക്വാഡ് ലഹരിക്കച്ചവടക്കാരെ പൊലീസിന് പിടിച്ച് നൽകി. ലഹരിക്കടിമകളായി പോയവർക്ക് തിരികെ ജീവിതത്തിലേക്ക് എത്താൻ കൈത്താങ്ങായി.
ലഹരി മാഫിയയുടെ ചലനങ്ങളെ പൊലീസിനേക്കാള്‍ വേഗത്തിൽ കണ്ടെത്താൻ ആൻറി ഡ്രഗ്സ് സ്ക്വാഡിനായി.മത്സ്യത്തൊഴിലാളികളായ യുവാക്കളെ ലക്ഷ്യം വെച്ചായിരുന്നു ബീമാപ്പള്ളിയിലെ മാഫിയയുടെ പ്രവർത്തനം. ഇതിനെ തകർക്കുക സ്‌ക്വാഡിനെ സംബന്ധിച്ച് ശ്രമകരമായിരുന്നു. സ്‌ക്വാഡിന്റെ പ്രവർത്തനം പൂർണ്ണ വിജയമായിരുന്നു. പ്രദേശത്തെ ലഹരിയുടെ സാന്നിധ്യം വലിയ അളവിൽ തുടച്ചുനീക്കാൻ സ്‌ക്വഡിനായി. പക്ഷേ, ആക്രമികളായ ലഹരി മാഫിയക്കെതിരെ ഇറങ്ങിത്തിരിച്ച യുവാക്കൾക്ക് ജീവൻ തന്നെ പണയപ്പെടുത്തേണ്ട സന്ദർഭങ്ങളുണ്ടായി.