ഫ്‌ളക്‌സും കൊടി തോരണങ്ങളും; ഭാരത് ജോഡോ നിയമ ലംഘന യാത്രയായെന്ന് ഹൈക്കോടതി

കൊടി തോരണങ്ങൾ അടിയന്തിരമായി നീക്കം ചെയ്യണമെന്നും ഇത് സംബന്ധിച്ച ഹരജി നാളെ വീണ്ടും പരിഗണിക്കുമെന്നും കോടതി

Update: 2022-09-22 12:31 GMT
Advertising

കൊച്ചി: ഫ്‌ളക്‌സും കൊടി തോരണങ്ങളും സ്ഥാപിച്ചുകൊണ്ടുള്ള ഭാരത് ജോഡോ യാത്ര നിയമത്തെ ലംഘിക്കുന്ന യാത്രയായെന്ന് ഹൈക്കോടതി. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ കന്യാകുമാരിയിൽ നിന്ന് കശ്മീരിലേക്ക് നടക്കുന്ന യാത്രയെ വിമർശിച്ചത്. നിയമവിരുദ്ധമായി സ്ഥാപിച്ച കൊടി തോരണങ്ങൾ അടിയന്തിരമായി നീക്കം ചെയ്യണമെന്നും ഇത് സംബന്ധിച്ച ഹരജി നാളെ വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.

ഇന്ന് എറണാകുളം ജില്ലയിലാണ് യാത്ര. തൃപ്പൂണിത്തുറ മണ്ഡലത്തിൽ നിന്നുള്ള പ്രവർത്തകരും ഓരോ മണ്ഡലങ്ങളിൽ നിന്നുള്ള 10 സ്ഥിരം പദയാത്രികരും പോഷക സംഘടനാ നേതാക്കളും പദയാത്രയ്‌ക്കൊപ്പം ചേരുന്നുണ്ട്. പദയാത്ര കടന്നുവരുന്ന വഴിയിൽ വിവിധ വേദികളിൽ നാടൻപാട്ട്, തെയ്യം, കഥകളി, മുടിയേറ്റ്, ചവിട്ടുനാടകം എന്നിവ അവതരിപ്പിക്കുന്നു. യാത്രയുടെ ഭാഗമായി മതമേലധ്യക്ഷൻമാർ, എഴുത്തുകാർ, ഐ.ടി പ്രഫഷണലുകൾ, ട്രാൻസ്ജൻഡറുകൾ തുടങ്ങി വിവിധ ശ്രേണിയിലുള്ളവരുമായി രാഹുൽ ഗാന്ധി സംവദിക്കും. അശോക് ഗെഹ്‌ലോട്ട്, സച്ചിൻ പൈലറ്റ് അടക്കമുള്ള ദേശീയ നേതാക്കളും യാത്രയുടെ ഭാഗമാകുന്നുണ്ട്. എറണാകുളം ജില്ലയിൽ രണ്ട് ദിവസത്തെ പര്യടനമാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.

അതേസമയം, രാഹുലിന്റെ യാത്രയെ പരിഹസിച്ച് ജാവദേക്കർ രംഗത്ത് വന്നു. രാഹുലിന്റേത് കോൺഗ്രസ് 'ചോഡോ 'യാത്രയാണെന്നായിരുന്നു പരിഹാസം. കേരളത്തിൽ ബിജെപിയുടെ വളർച്ചയ്ക്കായി ഒത്തൊരുമിച്ച് പ്രവർത്തിക്കുമെന്നും പുതിയ പ്രവർത്തനരീതി നേതാക്കളുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.


Full View


High Court says Bharat Jodo Yatra has violated Act by erecting flux and flagpoles

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News