വാതിലിൽ മുട്ടിയെങ്കിൽ അന്വേഷിക്കണം, ഒറ്റപ്പെട്ട സംഭവമെന്നു പറഞ്ഞ് ഒഴിഞ്ഞു മാറാനാകില്ല: ജഗദീഷ്

അമ്മയ്ക്കെതിരെ ഡബ്ല്യുസിസിക്ക് തെളിവുണ്ടെങ്കിൽ അന്വേഷിക്കപ്പെടണമെന്നും ജഗദീഷ്

Update: 2024-08-23 11:08 GMT
Advertising

തിരുവനന്തപുരം: വാതിലിൽ മുട്ടി എന്നൊരു ആർട്ടിസ്റ്റ് പറഞ്ഞിട്ടുണ്ടെങ്കിൽ അന്വേഷിക്കണമെന്നും ഒറ്റപ്പെട്ട സംഭവമാണെന്നു പറഞ്ഞ് ഒഴിഞ്ഞുമാറാൻ പാടില്ലെന്നും നടൻ ജഗദീഷ്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ‌ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹേമ കമ്മിറ്റി കണ്ടെത്തലുകളിൽ അന്വേഷണം വേണം. അതിൽ ഒഴിഞ്ഞു മാറുന്നത് ശരിയല്ല. കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണം. അമ്മയുടെ പക്ഷവും അതു തന്നെയാണ്. ജഗദീഷ് പറഞ്ഞു. പ്രതികരിക്കാൻ വൈകിയത് അമ്മയുടെ ഭാഗത്ത് പറ്റിയ വീഴ്ചയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അമ്മയുടേത് വ്യക്തമായ നിലപാടാണെന്നും ഇരക്ക് നിർബന്ധമായും നീതി കിട്ടണമെന്നും ജഗദീഷ് വ്യക്തമാക്കി. സംഭവത്തിൽ കോടതി വിശദമായ വാദം കേൾക്കുന്നുണ്ട്, സ്വാഭാവികമായും നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോ‍ർട്ട് പുറത്തുവന്നതിൽ അമ്മയ്ക്കകത്തുള്ളവർ പോലും ഷോക്ക്ഡ് ആണ്. റിപ്പോ‍ർട്ടിലെ സുപ്രധാന വിവരങ്ങളടങ്ങിയ പേജുകൾ എങ്ങനെ ഒഴിവായെന്ന് സർക്കാർ വിശദീകരണം നൽകേണ്ടിവരും. സിനിമയിൽ എക്സ്പ്ലോയറ്റേഷൻ നടക്കുന്നുണ്ട്. അത്തരം പുഴു കുത്തുകൾ പുറത്തുകൊണ്ടുവരണം. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം. ജഗദീഷ് പറഞ്ഞു. ഡബ്ല്യുസിസി ഉന്നയിക്കുന്ന കാര്യങ്ങൾ തീർച്ചയായിട്ടും പരിഗണിക്കപ്പെടേണ്ട കാര്യങ്ങളാണെന്നും ഡബ്ല്യുസിസിക്ക് അമ്മയ്ക്കെതിരെ എന്തെങ്കിലും തെളിവുകൾ ഉണ്ടെങ്കിൽ അതും അന്വേഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. 

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് അമ്മ ജന.സെക്ര സിദ്ദീഖിന്‍റെ നേതൃത്വത്തിൽ വാർത്താ സമ്മേളനം നടത്തിയതിന് പിന്നാലെയായിരുന്നു നടന്‍ ജഗദീഷിന്‍റെ പ്രതികരണം. 

Full View
Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News