'അമ്പലനടയിൽ കെട്ടിത്തൂക്കി പച്ചക്ക് കത്തിക്കാൻ വരുന്നവനെ നേരിടണമല്ലോ?'; മണ്ണന്തല സ്‌ഫോടനത്തിൽ ശശികല ടീച്ചർ

തിരുവനന്തപുരം മണ്ണന്തലയിൽ ബോംബ് നിർമാണത്തിനിടെ ഉണ്ടായ സ്‌ഫോടനത്തിൽ 17-കാരന്റെ കൈപ്പത്തി അറ്റുപോവുകയും മറ്റൊരാൾക്ക് കാലിനും ഇടുപ്പിനും പരിക്കേൽക്കുകയും ചെയ്തിരുന്നു.

Update: 2024-04-04 09:43 GMT
Advertising

കോഴിക്കോട്: തിരുവനന്തപുരം മണ്ണന്തലയിൽ ബുധനാഴ്ചയുണ്ടായ സ്‌ഫോടനത്തെ ന്യായീകരിക്കുന്ന പ്രതികരണവുമായി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല ടീച്ചർ. സ്‌കൂൾകുട്ടികളുടെ ധാർമികബോധം ഇല്ലാതാകുന്നത് സംബന്ധിച്ച ഫേസ്ബുക്ക് പോസ്റ്റിന് താഴെ സ്‌ഫോടനത്തക്കുറിച്ച് ചോദിച്ച ഒരു കമന്റിന് മറുപടിയായാണ് ശശികലയുടെ പ്രതികരണം.

''തിരുവനന്തപുരത്ത് ഇന്നലെ ഒരു സംഘ പുത്രൻ കൈദാനി ആയിട്ടുണ്ട്. എന്തേ സംഘികൾ ഇങ്ങനെ നശിക്കുമ്പോൾ ടീച്ചർക്ക് വിഷമമില്ലേ?'' എന്നായിരുന്നു ചോദ്യം. ''ആണോ? നന്നായി, അമ്പലനടയിൽ കെട്ടിത്തൂക്കി പച്ചക്ക് കത്തിക്കാൻ വരുന്നവനെ നേരിടണമല്ലോ?'' എന്നാണ് ശശികല ഇതിന് മറുപടി പറയുന്നത്.



ഇന്നലെ മണ്ണന്തലയിൽ ബോംബ് നിർമാണത്തിനിടെ ഉണ്ടായ സ്‌ഫോടനത്തിൽ 17-കാരന്റെ കൈപ്പത്തി അറ്റുപോവുകയും മറ്റൊരാൾക്ക് കാലിനും ഇടുപ്പിനും പരിക്കേൽക്കുകയും ചെയ്തിരുന്നു. പൊലീസിനെ ആക്രമിക്കാൻ ബോംബ് നിർമിക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത് എന്നാണ് സൂചന. സ്‌ഫോടനവുമായി ബന്ധപ്പെട്ട് രണ്ടുപേരെ മണ്ണന്തല പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർ നിരവധി കേസിൽ പ്രതികളാണ്.

മണ്ണന്തലയിൽനിന്ന് മൂന്നു കിലോമീറ്റർ മാറി മലമുകളിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലായിരുന്നു സ്‌ഫോടനം. കടയിൽനിന്ന് സ്‌ഫോടക വസ്തു വാങ്ങിയ ശേഷം ബോംബിന് വീര്യം കൂട്ടാനുള്ള ശ്രമത്തിനിടെയാണ് സ്‌ഫോടനമുണ്ടായത്. 17-കാരനും അഖിലേഷ് എന്ന യുവാവിനുമാണ് പരിക്കേറ്റത്. ഇവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ സുഹൃത്തുക്കളായ കിരൺ, ശരത് എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ മോഷണം, കഞ്ചാവ് വിൽപ്പന, പെട്രോൾ പമ്പ് ജീവനക്കാരനെ ആക്രമിച്ച സംഭവം തുടങ്ങി നിരവധി കേസുകളുണ്ട്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News