കാഫിർ സ്ക്രീൻഷോട്ടിന് പിന്നിൽ ഇടതുപക്ഷം, പൊലീസ് ഗ്രൂപ്പ്‌ അഡ്മിനെ ചോദ്യം ചെയ്യണം; കെ. മുരളീധരൻ

വടകരയിലെ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ഇടതുപക്ഷം ശ്രമിച്ചതെന്നും മുരളീധരൻ

Update: 2024-08-18 16:31 GMT
Advertising

തിരുവനന്തപുരം: കാഫിർ സ്ക്രീൻഷോട്ടിന് പിന്നിൽ ഇടതുപക്ഷമാണെന്ന് കോൺ​ഗ്രസ് നേതാവ് കെ. മുരളീധരൻ. സ്ക്രീൻഷോട്ടുമായി ഉയർന്നുവന്ന ആരോപണങ്ങൾ തെളിയിക്കേണ്ടത് യൂത്ത് കോൺഗ്രസല്ല, പൊലിസാണെന്നും മുരളീധരൻ പറഞ്ഞു. സംഭവത്തിലെ വസ്തുത കണ്ടെത്താൻ പൊലീസ് ഗ്രൂപ്പ്‌ അഡ്മിനെ ചോദ്യം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാഫിർ വിവാദത്തിൽ കോൺഗ്രസ്‌ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും തെറ്റായ നടപടി സ്വീകരിച്ചവർക്കെതിരെ നടപടി ഉണ്ടായേ മതിയാകൂവെന്നും വ്യക്തമാക്കിയ അദ്ദേഹം വടകരയിലെ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ഇടതുപക്ഷം ശ്രമിച്ചതെന്നും പറഞ്ഞു.

കാഫിർ വിവാദത്തിൽ എം.വി ഗോവിന്ദനെതിരെ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും രം​ഗത്തുവന്നിരുന്നു. കാഫിർ സ്‌ക്രീൻഷോട്ടിന് പിന്നിൽ യു.ഡി.എഫ് ആണെന്ന് എം.വി ഗോവിന്ദൻ ആവർത്തിച്ചതിന‌തിരേയാണ് സുധാകരൻ രം​ഗത്തുവന്നത്. വിവാദത്തിൽ നിന്ന് തടിയൂരാനുള്ള ഓരോ ന്യായീകരണവും സി.പി.എമ്മിന്റെ അടിവേരിളക്കുകയാണെന്നും മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയുമാണ് എല്ലാ തെറ്റുകളുടെയും പ്രഭവ കേന്ദ്രമെന്നും സുധാകരൻ പറഞ്ഞു.

കാഫിർ വിഷയത്തിൽ യു.ഡി.എഫ് നേതൃത്വം മാപ്പ് പറഞ്ഞാൽ ബാക്കി കാര്യങ്ങൾ പിന്നീട് പറയാമെന്നും വ്യാജ നിർമിതിക്ക് പിന്നിൽ യു.ഡി.എഫിന് ബി.ജെ.പിയുടെ സഹായം ലഭിച്ചിട്ടുണ്ടെന്നുമായിരുന്നു ഗോവിന്ദന്റെ ആരോപണം. കാഫിർ സ്‌ക്രീൻഷോട്ട് ആദ്യം പ്രചരിച്ചത് സി.പി.എം അനുകൂല സൈബർ പേജുകളിലാണെന്ന് പൊലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഡി.വൈ.എഫ്.ഐ നേതാവായ റിബേഷ് ആണ് ആദ്യം സ്‌ക്രീൻഷോട്ട് വാട്‌സ്ആപ്പ് ഗ്രൂപ്പിലിട്ടതെന്നാണ് റിപ്പോർട്ടിലുള്ളത്.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News