മുണ്ടക്കൈ ദുരന്തം; കാണാതായവരുടെ പട്ടിക തയ്യാറാക്കി, നഷ്ടപ്പെട്ട രേഖകൾ അതിവേഗം ലഭ്യമാക്കുമെന്ന് മന്ത്രി

ഐക്യത്തിന് വിഘാതമുണ്ടാക്കുന്ന നടപടികൾ ഉണ്ടാകരുതെന്ന് ഭക്ഷണവിതരണ വിവാദത്തിൽ എം.ബി രാജേഷ് പ്രതികരിച്ചു.

Update: 2024-08-05 07:22 GMT
Advertising

വയനാട്: മുണ്ടക്കൈ ദുരന്തത്തിൽ നഷ്ടപ്പെട്ട രേഖകൾ അതിവേഗം ലഭ്യമാക്കാൻ നടപടിയെടുക്കുമെന്ന് മന്ത്രി എം.ബി രാജേഷ്. ദുരന്തബാധിത പ്രദേശത്ത് സുരക്ഷിതമല്ലാത്ത മേഖലയിൽ താമസിക്കുന്ന മുഴുവനാളുകളെയും പുനരധിവസിപ്പിക്കേണ്ടി വരും. കാണാതായവരുടെ പട്ടിക തദ്ദേശവകുപ്പ് തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

'പുനരധിവാസ പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചുകഴിഞ്ഞു. ധാരാളം സഹായവും പിന്തുണയും ഇതിനോടകം തന്നെ ലഭിച്ചിട്ടുണ്ട്. അവയെല്ലാം ഉപയോഗപ്പെടുത്തി സമഗ്രമായ പുനരധിവാസ പദ്ധതിയാകും ആസൂത്രണം ചെയ്യുക. റേഷൻ കാർഡ് ഉൾപ്പെടെയുള്ള രേഖകൾവെച്ചുകൊണ്ട് കാണാതായവരുടെ വിവരശേഖരണം നടത്തി തദ്ദേശ വകുപ്പ് പട്ടിക തയ്യാറാക്കിയിട്ടുണ്ട്. നഷ്ടമായ രേഖകൾ എത്രയും വേഗത്തിൽ ലഭ്യമാക്കാൻ സംവിധാനം ഏർപ്പെടുത്തും. വയനാട്ടിൽ തന്നെ എബിസിഡി പ്രോഗ്രാം നടപ്പാക്കിയ അനുഭവമുണ്ട്. ആ മാതൃകയിൽ തന്നെ നടപടികൾ സ്വീകരിക്കും.'- മന്ത്രി പറഞ്ഞു.  

'എല്ലാവരും യോജിച്ചുനിന്നാണ് ഈ ദുരന്തത്തെ നേരിടുന്നത്. ഈ യോജിപ്പിനും ഐക്യത്തിനും വിഘാതം ഉണ്ടാക്കുന്ന കാര്യങ്ങൾക്ക് സർക്കാറിന് താൽപ്പര്യമില്ല. ഒരു ഘട്ടം കഴിയുമ്പോൾ പല തരത്തിലുള്ള പ്രവണതകൾ വരാൻ സാധ്യതയുണ്ട്. ദുരന്തത്തിന്റെ വ്യാപ്തി മനസിലാക്കിയും ജീവൻ നഷ്ടപ്പെട്ടവരോടുള്ള ആദരം മുൻനിർത്തിയും അത്തരം പ്രവണതകൾ മറികടക്കാനുള്ള വിശാലമനസ്കത കാണിക്കണം. ഇത് ആരെയും കുറ്റപ്പെടുത്താനുള്ള സമയമല്ല' ഭക്ഷണവിതരണ വിവാദത്തിൽ മന്ത്രി പ്രതികരിച്ചു.  

Full View

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News