പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് പിന്നാലെ ഉത്തരവ് പിൻവലിച്ചു; സഭയിൽ അപൂർവ നടപടിയുമായി സർക്കാർ
ജലവിഭവ വകുപ്പിന് കീഴിലുള്ള അണക്കെട്ടുകൾക്ക് സമീപമുള്ള പ്രദേശങ്ങളിലെ നിർമ്മാണങ്ങൾക്ക് എൻഒസി ഏർപ്പെടുത്തിയ സർക്കാർ ഉത്തരവാണ് പിൻവലിച്ചത്


തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് പിന്നാലെ ജലസേചന വകുപ്പിന്റെ ഉത്തരവ് പിൻവലിച്ച് അപൂർവ നടപടിയുമായി സർക്കാർ. ജലവിഭവ വകുപ്പിന് കീഴിലുള്ള അണക്കെട്ടുകൾക്ക് സമീപമുള്ള പ്രദേശങ്ങളിലെ നിർമ്മാണങ്ങൾക്ക് എൻഒസി ഏർപ്പെടുത്തിയ സർക്കാർ ഉത്തരവാണ് പിൻവലിച്ചത്. പദ്ധതി ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം പ്രതിഷേധിക്കുകയും അടിയന്തര പ്രമേയമായി സഭയിലുന്നയിക്കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് ജലവിഭവ വകുപ്പ് മന്ത്രി ആർ.റോഷി അഗസ്റ്റിൻ ഉത്തരവ് പിൻവലിക്കുന്നുവെന്ന് സഭയെ അറിയിച്ചത്. 2024 ഡിസംബർ 26 നാണ് വിവാദ ഉത്തരവ് പുറത്തിറക്കുന്നത്.
പരമാവധി ജലനിരപ്പിൽ നിന്നും കരയുടെ ഭാഗത്തേക്ക് 20 മീറ്റർ വരെയുള്ള പ്രദേശം ബഫർ സോണായി പ്രഖ്യാപിച്ചു. ഇതിന് പുറത്തുള്ള 100 മീറ്റർ ചുറ്റളവിലെ നിർമ്മാണത്തിന് ജലസേചന വകുപ്പിൻ്റെ എൻഒസി വേണമെന്നതുമായിരുന്നു ഉത്തരവ്. ഇതോടെ പഴശ്ശി ഡാമിൻറെ ബഫർ പ്രദേശങ്ങളിൽ വീട് വച്ചവർക്ക് കെട്ടിട നമ്പരും, പെർമിറ്റും കിട്ടുന്നില്ല തുടങ്ങിയ ആശങ്കയറിയിച്ച് ഡാമുകൾക്ക് സമീപം താമസിക്കുന്ന നൂറ്കണക്കിന് കുടുംബങ്ങൾ രംഗത്തെത്തിയിരുന്നു. ഇത് സഭ നിർത്തിവെച്ച ചർച്ച ചെയ്യണമെന്നായിരുന്നു മോൻസ് ജോസഫ് അടിയന്തരപ്രമേയ നോട്ടീസിലൂടെ ആവശ്യപ്പെട്ടത്. ഉടനെ ആശങ്ക പരിഗണിച്ച് ഉത്തരവ് പിൻവലിക്കുമെന്ന് മന്ത്രി റോഷി ആഗസ്റ്റിൻ വ്യക്തമാക്കുകയായിരുന്നു.
അടിയന്തര പ്രമേയ നോട്ടീസിൻ്റെ ഗൗരവം ഉൾക്കൊണ്ട് സർക്കാർ ഉത്തരവ് പിൻവലിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകുന്ന അപൂർവതയ്ക്ക് കൂടിയാണ് ഇന്ന് നിയമസഭ സാക്ഷ്യം വഹിച്ചത്. ഉത്തരവ് പിൻവലിക്കാമെന്ന് സർക്കാർ ഉറപ്പുനൽകിയതോടെ പ്രതിപക്ഷം വാക്കൗട്ട് നടത്തിയില്ല.
.