ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖര്‍ ചുമതലയേറ്റു
കേന്ദ്ര നേതൃത്വമാണ് രാജീവ് ചന്ദ്രശേഖരന്റെ പേര് തീരുമാനിച്ചത്


തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡൻ്റായി രാജീവ് ചന്ദ്രശേഖര്‍ ചുമതലയേറ്റു. കേന്ദ്ര നേതൃത്വമാണ് രാജീവ് ചന്ദ്രശേഖരന്റെ പേര് തീരുമാനിച്ചത്. കെ. സുരേന്ദ്രൻ , ശോഭ സുരേന്ദ്രൻ , എം.ടി രമേശ് എന്നിവരുടെ പേരുകളെല്ലാം ഉയർന്ന് കേട്ടിരുന്നെങ്കിലും കേന്ദ്ര നേതൃത്വം രാജീവ് ചന്ദ്രശേഖരന്റെ പേരാണ് നിർദേശിച്ചത്. ബിജെപി സംസ്ഥാന കോർകമ്മറ്റി യോഗത്തിൽ കേരളത്തിൻ്റെ പ്രഭാരിയായ പ്രകാശ് ജാവദേക്കറാണ് രാജീവ് ചന്ദ്രശേഖരൻ്റെ പേര് നിർദേശിച്ചത്.
നിരവധി ബിസിനസുകളുടെ ഉടമയായ രാജീവ് ചന്ദ്രശേഖൻ 2006 ലാണ് ബിജെപിയിൽ ചേർന്നത്. കർണ്ണാടകയിൽ നിന്നും രാജ്യസഭ എം.പിയായും കേന്ദ്രമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. അതേസമയം,സംഘടന സംവിധാനത്തിലൂടെ വളർന്നു വന്ന പ്രമുഖ നേതാക്കളെ തഴഞ്ഞാണ് രാജീവ് ചന്ദ്രശേഖരനെ ബിജെപി സംസ്ഥാന പ്രസിഡൻറായി നിയമിക്കുന്നത്. ഇത് പാർട്ടിയിൽ വിഭാഗീയത രൂക്ഷമാക്കുമെന്ന ആശങ്ക ശക്തമാണ്. കേന്ദ്ര നേതൃത്വം വൻകിട ബിസിനസുകാരനെ കെട്ടിയിറക്കിയതിൽ പലനേതാക്കൾക്കും കടുത്ത അമർഷമുണ്ട്.