ഹേമാ കമ്മിറ്റി റിപ്പോർട്ട്: പ്രത്യേക അന്വേഷണ സംഘം ഉപദ്രവിക്കുന്നുവെന്ന് മുകേഷിനെതിരായ പരാതിക്കാരി

‘പുറംലോകവുമായി സംസാരിക്കുന്നത് ഒഴിവാക്കാനാണ് ശ്രമം’

Update: 2024-09-11 03:40 GMT
Advertising

കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിനെതിരെ ഗുരുതര ആരോപണവുമായി നടൻ മുകേഷ് എംഎൽഎക്കെതിരായ പരാതിക്കാരി. പ്രത്യേക അന്വേഷണ സംഘം പീഡിപ്പിക്കുകയാണെന്ന് ഇവർ ആരോപിച്ചു. പുറംലോകവുമായി സംസാരിക്കുന്നത് ഒഴിവാക്കാനാണ് ശ്രമം. മാധ്യമങ്ങളോട് സംസാരിക്കുന്നത് വിലക്കി. ഉപദ്രവമാണ് നടക്കുന്നത്. പ്രത്യേക അന്വേഷണ സംഘത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും പരാതിക്കാരി പറയുന്നു.

ഫേസ്ബുക്ക് ഉപയോഗിക്കാൻ സാധിക്കുന്നില്ല. പാസ്​വേഡുകൾ ഉൾപ്പെടെയുള്ളവ സൂക്ഷിച്ചിരുന്ന ​ഫോൾഡർ ഡിലീറ്റ് ചെയ്ത് കളഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി നിരന്തരമായി ഉദ്യോഗസ്ഥർ വീട്ടിൽ വരികയാണ്. ഇത് മകനെയടക്കം വലിയരീതിയിൽ ബാധിക്കുന്നു. സ്വകാര്യതയെ ബാധിക്കുന്ന വിധമാണ് ഇവരുടെ പെരുമാറ്റമെന്നും പരാതിക്കാരി ആരോപിക്കുന്നു. നേരത്തേ സമൂഹ മാധ്യമങ്ങൾ വഴിയാണ് ഇവർ സിനിമാ മേഖലയിലുള്ളവർക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നത്.

കഴിഞ്ഞദിവസം ​അന്വേഷണ സംഘത്തിന് കൃത്യമായ മാർഗനിർദേശങ്ങൾ ഹൈക്കോടതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പരാതിക്കാരി ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്.

ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ നടപടിയെടുക്കാത്തതിൽ സർക്കാരിനെ ഹൈക്കോടതി രൂക്ഷമായി വിമർശിക്കുകയുമുണ്ടായി. ഒരു എഫ്ഐആർ പോലും രജിസ്റ്റർ ചെയ്യാതെ സർക്കാർ നിഷ്ക്രിയമായത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി ചോദിച്ചു. റിപ്പോര്‍ട്ടിന്‍റെ പൂര്‍ണരൂപം പ്രത്യേക അന്വേഷണ സംഘത്തിന് ഉടന്‍ കൈമാറണമെന്നും സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച വിശദമായ സത്യവാങ്മൂലം നൽകണമെന്നും കോടതി നിർദേശിച്ചു.

റിപ്പോർട്ടിന്‍റെ രഹസ്യ സ്വഭാവം നിലനിർത്തണമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് സംസാരിക്കരുതെന്നും കോടതി പറഞ്ഞു. വിഷയം സിനിമ മേഖലക്കപ്പുറത്ത് മൊത്തം സ്ത്രീകളുടെ പ്രശ്നമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

Full View
Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News