കേന്ദ്രമന്ത്രി ഉമാ ഭാരതിക്ക് അറസ്റ്റ് വാറണ്ട്

Update: 2018-05-11 00:33 GMT
Editor : Alwyn K Jose
കേന്ദ്രമന്ത്രി ഉമാ ഭാരതിക്ക് അറസ്റ്റ് വാറണ്ട്
Advertising

ഭോപ്പാല്‍ അഡീഷണല്‍ ജില്ലാ ജഡ്ജ് അറസ്റ്റ് വാറണ്ട് സ്റ്റേ ചെയ്ത് മണിക്കൂറുകള്‍ക്കകമാണ് സിജെഎം കോടതി കേന്ദ്രമന്ത്രിക്കെതിരെ വാറണ്ട് ഇറക്കിയത്.

കേന്ദ്രമന്ത്രി ഉമാ ഭാരതിക്കെതിരെ ഭോപ്പാല്‍ സിജെഎം കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഭോപ്പാല്‍ അഡീഷണല്‍ ജില്ലാ ജഡ്ജ് അറസ്റ്റ് വാറണ്ട് സ്റ്റേ ചെയ്ത് മണിക്കൂറുകള്‍ക്കകമാണ് സിജെഎം കോടതി കേന്ദ്രമന്ത്രിക്കെതിരെ വാറണ്ട് ഇറക്കിയത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങിനെ അപകീര്‍ത്തിപ്പെടുത്തിയ കേസിലാണ് നടപടി.

കേസില്‍ വാദം കേള്‍ക്കുമ്പോള്‍ കോടതിയില്‍ ഹാജരാകുന്നതില്‍ തുടര്‍ച്ചയായി വീഴ്ച വരുത്തിയ സാഹചര്യത്തിലാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു. കാവേരി നദീജല തര്‍ക്കം പരിഹരിക്കാനുള്ള തീവ്രശ്രമത്തിലായതിനാലാണ് കോടതിയില്‍ ഹാജരാകാന്‍ കഴിയാത്തതെന്ന് ഉമയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ അറിയിച്ചു. ഈ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് എഡിജെ രാം കുമാര്‍ ചൌബേ അറസ്റ്റ് വാറണ്ട് മരവിപ്പിച്ചത്. എന്നാല്‍ പിന്നീട് കേസിന്റെ അടുത്ത വാദം കേള്‍ക്കുന്ന ഒക്ടോബര്‍ 19ന് ഉമാ ഭാരതിയുടെ സാന്നിധ്യം ഉറപ്പാക്കാന്‍ സിജെഎം കോടതി ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.

1993 -2003 കാലഘട്ടത്തില്‍ ദിഗ് വിജയ് സിങ് മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അഴിമതി നടത്തിയെന്ന പ്രചരണത്തിലൂടെ അപകീര്‍ത്തിപ്പെടുത്തി എന്ന കേസായിരുന്നു നല്‍കിയത്. 15,000 കോടിയുടെ അഴിമതി കേസില്‍ ദിഗ് വിജയ് സിങിന് പങ്കുണ്ടെന്നായിരുന്നു ഉമാഭാരതി പറഞ്ഞത്. ഉമാഭാരതിക്കെതിയുള്ള കേസ് പിന്‍വലിയ്ക്കാന്‍ തയ്യാറാണെന്നും എന്നാല്‍ തെറ്റായ ആരോപണം നടത്തിയതാണെന്നും കോടതിയില്‍ സമ്മതിക്കണമെന്നും 2014 ദിഗ് വിജയ് സിങ് ആവശ്യപ്പെട്ടിരുന്നു.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News