പ്രീമിയർ ലീഗിൽ വിജയവഴിയിൽ തിരിച്ചെത്തി യുണൈറ്റഡ്; സതാംപ്ടണെതിരെ മൂന്ന് ഗോൾ ജയം

യുണൈറ്റഡിനായി ഡിലിറ്റ് , റാഷ്‌ഫോർഡ്, ഗർണാചോ എന്നിവർ ഗോൾ നേടി

Update: 2024-09-14 13:41 GMT
Editor : Sharafudheen TK | By : Sports Desk
Advertising

ലണ്ടൻ: പ്രീമിയർ ലീഗിൽ വിജയവഴിയിൽ തിരിച്ചെത്തി മാഞ്ചസ്റ്റർ യുണൈറ്റഡ്. സതാംപ്ടണെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് തകർത്തത്. പ്രതിരോധ താരം മറ്റെയിസ് ഡിലിറ്റ്(35), മാർക്കസ് റാഷ്ഫോർഡ്(41), അലചാൻഡ്രോ ഗർണാചോ (90+6) എന്നിവരാണ് വലകുലുക്കിയത്. 79ാം മിനിറ്റിൽ സതാംപ്ടൺ താരം ജാക് സ്‌റ്റെഫൻസിന് ചുവപ്പ് കാർഡ് വാങ്ങിയതോടെ അവസാന മിനിറ്റുകളിൽ പത്തുപേരുമായാണ് പൊരുതിയത്.

ലീഗിൽ തുടരെ രണ്ട് തോൽവികൾക്ക് ശേഷമാണ് റെഡ് ഡെവിൾസ് എവേ മാച്ചിൽ വിജയം പിടിച്ചത്. ബ്രൈട്ടനോടും ലിവർപൂളിനോടുമാണ് തോൽവി വഴങ്ങിയത്. സതാംപ്ടൺ തട്ടകമായ സെന്റ്‌മേരീസ് സ്റ്റേഡിയത്തിൽ കളത്തിലിറങ്ങിയ യുണൈറ്റഡ് തുടക്കത്തിൽ പതറിയെങ്കിലും വൈകാതെ മത്സരത്തിലേക്ക് തിരിച്ചെത്തി. 33ാം മിനിറ്റിൽ ലീഡ് നേടാനുള്ള സുവർണാവസരം സതാംപ്ടൺ നഷ്ടപ്പെടുത്തി. ബോക്‌സിൽ ഫൗൾചെയ്തതിന് ലഭിച്ച പെനാൽറ്റി സ്‌ട്രൈക്കർ കാമറൂൺ അർചറിന് ഫിനിഷ് ചെയ്യാനായില്ല. ആന്ദ്രെ ഒനാന കിക്ക് തട്ടിയകറ്റുകയായിരുന്നു. തൊട്ടുപിന്നാലെ യുണൈറ്റഡ് ആദ്യ ഗോൾ നേടി.

35ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസിന്റെ കോർണർ കിക്കിൽ തലവെച്ച് ഡിലിറ്റ് ക്ലബിനൊപ്പമുള്ള ആദ്യ ഗോൾനേട്ടം ആഘോഷിച്ചു. ആറുമിനിറ്റിനുള്ളിൽ രണ്ടാമതും വലകുലുക്കി. അമത് ഡിയാലോയുടെ പാസിൽ ബോക്‌സിന് പുറത്തുനിന്ന് മികച്ച ഷോട്ടിലൂടെ മാർക്കസ് റാഷ്‌ഫോർഡ് ഗോൾനേടി. ദീർഘകാലത്തിന് ശേഷമാണ് യുണൈറ്റഡ് ജഴ്‌സിയിൽ ഇംഗ്ലീഷ് താരം ലക്ഷ്യംകാണുന്നത്. രണ്ടാം പകുതിയിൽ ഗോൾമടക്കാൻ സതാംപ്ടണായില്ല. ഒടുവിൽ കളി അവസാനിക്കാൻ മിനിറ്റുകൾ ബാക്കിനിൽക്കെ ഇഞ്ചുറി ടൈമിൽ ഡാലട്ടിന്റെ അസിസ്റ്റിൽ അലചാൻഡ്രോ ഗർണാചോ മൂന്നാം ഗോളും നേടി പട്ടിക പൂർത്തിയാക്കി.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News