"മാലദ്വീപിന് നന്ദി, ഇസ്രായേലികൾക്ക് ഇനി ഇന്ത്യൻ ബീച്ചുകൾ സന്ദർശിക്കാം, കേരളത്തിലും ലക്ഷദ്വീപിലും പോകൂ"; പൗരന്മാരോട് ഇസ്രായേല്‍

ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ചാണ് ഇസ്രായേൽ പൗരന്മാർക്ക് മാലദ്വീപ് പ്രവേശനം നിഷേധിച്ചത്.

Update: 2024-06-06 16:59 GMT
Editor : anjala | By : Web Desk

പ്രതീകാത്മക ചിത്രം 

Advertising

വിനോദ സഞ്ചാരത്തിനായി ഇന്ത്യൻ ബീച്ചുകള്‍ സന്ദർശിക്കാൻ പൗരന്മാരോട് ആവശ്യപ്പെട്ട് ഇസ്രായേല്‍ എംബസി. ഇസ്രായേല്‍ പൗരന്മാർക്ക് മാലദ്വീപ് പ്രവേശന വിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെയാണ് നടപടി. ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ചാണ് ഇസ്രായേൽ പൗരന്മാർക്ക് മാലദ്വീപ് പ്രവേശനം നിഷേധിച്ചത്. ഈ അപ്രതീക്ഷത നീക്കത്തിനെ തുടർന്നാണ് ഇപ്പോൾ ഇന്ത്യൻ ബീച്ചുകൾ തെരഞ്ഞെടുക്കാൻ ഇന്ത്യയിലെ ഇസ്രയേല്‍ എംബസി അറയിച്ചിരിക്കുന്നത്. കേരളം, ഗോവ, ലക്ഷദ്വീപ്, ആന്‍ഡമാൻ നിക്കോബാർ ദ്വീപുകളിലെ ബീച്ചുകളുടെ ചിത്രങ്ങളും പങ്കു വെച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ഇന്ത്യയിലെ ഇസ്രായേല്‍ എംബസി ഔദ്യോഗിക പ്രസ്താവനയും പുറത്തിറക്കി.

“മാലദ്വീപിന് നന്ദി, ഇസ്രായേലികള്‍ക്ക് ഇനി ലക്ഷദ്വീപിലെയും കേരളത്തിലെയും മനോഹര ബീച്ചുകള്‍ കാണാം“ ഇന്ത്യയിലെ ഇസ്രായേൽ കോൺസൽ ജനറൽ കോബി ശോഷാനി എക്സില്‍ കുറിച്ചു. ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷ​ദ്വീപ് സന്ദർശിച്ച ചിത്രങ്ങൾ പങ്കു വെച്ച് കൊണ്ടാണ് കോബി എക്സില്‍ പോസ്റ്റ് പങ്കുവെച്ചത്.

“മാലദ്വീപ് ഇപ്പോള്‍ ഇസ്രായേലികളെ സ്വീകരിക്കുന്നില്ല. അതിനാൽ ഇസ്രായേലി വിനോദസഞ്ചാരികള്‍ക്ക് ഹൃദ്യമായ സ്വീകരണം നൽക്കുന്ന മനോഹരമായ കുറച്ച്‌ ഇന്ത്യന്‍ ബീച്ചുകള്‍ ഇതാ” എന്നാണ് ഇന്ത്യയിലെ ഇസ്രായേല്‍ എംബസി എക്സില്‍ കുറിച്ചത്. പോസ്റ്റിനൊപ്പം കേരളം, ഗോവ, ലക്ഷദ്വീപ്, ആന്‍ഡമാൻ നിക്കോബാർ ദ്വീപുകളിലെ ബീച്ചുകളുടെ ചിത്രങ്ങളും പങ്കു വെച്ചിട്ടുണ്ട്.

അതേസമയം, മാലദ്വീപിൽ നിന്ന് പൗരന്മാരോട് രാജ്യം വിടാൻ നിർദേശിച്ച് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം രം​ഗത്തെത്തി. ഇസ്രായേൽ പൗരന്മാർക്ക് പ്രവേശനം നിഷേധിച്ചതായി കഴഞ്ഞദിവസം മാലദ്വീപ് വ്യക്തമാക്കിയിരുന്നു.'നിലവിൽ മാലദ്വീപിലുള്ള ഇസ്രായേലികൾക്ക് പ്രശ്നമുണ്ടായാൽ അവരെ സഹായിക്കാൻ ഞങ്ങൾക്ക് ബുദ്ധിമുട്ടായിരിക്കും. ഇരട്ടപൗരത്വമുണ്ടെങ്കിൽ പോലും ദ്വീപ് രാഷ്ട്രത്തിലേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണം' ഇസ്രായേല്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു.

ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ചാണ് ഇസ്രായേൽ പൗരന്മാർക്ക് മാലദ്വീപ് പ്രവേശനം നിഷേധിച്ചത്. മന്ത്രിസഭയുടെ ശിപാർശപ്രകാരമാണ് പ്രവേശനവിലക്ക് ഏർപ്പെടുത്തിയതെന്ന് മാലദ്വീപ് പ്രസിഡന്റ് ഡോ. മുഹമ്മദ് മുയിസു പറഞ്ഞിരുന്നു. ഇസ്രായേൽ പാസ്‌പോർട്ടുകൾക്ക് നിരോധനം ഏർപ്പെടുത്തിയതായി പ്രസിഡന്റ് അറിയിച്ചു. ഇസ്രായേലി പാസ്പോർട്ട് ഉടമകൾ മാലിദ്വീപിൽ പ്രവേശിക്കുന്നത് തടയാൻ ആവശ്യമായ നിയമ ഭേദഗതികളും ഈ ശ്രമങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ കാബിനറ്റ് സബ് കമ്മിറ്റി രൂപീകരിക്കുന്നതും മന്ത്രിസഭാ തീരുമാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഫലസ്തീനികളുടെ ആവശ്യങ്ങൾ വിലയിരുത്താൻ ഒരു പ്രത്യേക ദൂതനെ നിയമിക്കാനും പ്രസിഡന്റ് തീരുമാനിച്ചു. 'ഫലസ്തീനിലെ അഭയാർത്ഥികൾക്കായുള്ള ഐക്യരാഷ്ട്ര സംഘടനയുടെ ദുരിതാശ്വാസ പ്രവർത്തന ഏജൻസിയുടെ സഹായത്തോടെ ഫലസ്തീനിലെ സഹോദരീ സഹോദരന്മാരെ സഹായിക്കുന്നതിനായി ഒരു ധനസമാഹരണ കാമ്പയിൻ ആരംഭിക്കാനും തീരുമാനിച്ചതായി മുഹമ്മദ് മുയിസ് അറിയിച്ചു. ഫലസ്തീൻ പൗരന്മാർക്ക് പിന്തുണ നൽകുന്നതിനായി 'മാലദ്വീപുകാർ പലസ്തീനുമായി ഐക്യദാർഢ്യത്തിൽ' എന്ന മുദ്രാവാക്യവുമായി രാജ്യവ്യാപകമായി റാലി നടത്താനും ദ്വീപ് രാഷ്ട്രം തീരുമാനിച്ചിട്ടുണ്ട്.

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News