അരനൂറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമം; ​ജോലിക്കുള്ള അപേക്ഷ തപാൽപ്പെട്ടിയിൽ കുടുങ്ങിയത് 48 വർഷം

ഈ കാലയളവിൽ ഞാൻ 50 ഓളം വീടുകൾ മാറി. എന്നിട്ടും ആ കത്ത് എന്നെ തേടിയെത്തിയത് അത്ഭുതപ്പെടുത്തുന്നുവെന്ന് ടിസി

Update: 2024-10-07 10:40 GMT
Advertising

ലണ്ടൻ: ഏറെ ആഗ്രഹിച്ച ജോലിക്ക് അപേക്ഷിച്ച ശേഷം കമ്പനിയിൽ നിന്നുള്ള അപ്പോയ്ൻമെന്റ് ​ലെറ്ററുമായി പോസ്റ്റ്മാൻ വരുന്നതും പ്രതീക്ഷിച്ചുള്ള ഒരു കാത്തിരിപ്പുണ്ട്. മണിക്കൂറും ദിവസങ്ങളുമെണ്ണിയുള്ള ഒരു 22കാരിയുടെ കാത്തിരിപ്പിന് 48 വർഷങ്ങൾക്ക് ശേഷമിതാ ഉത്തരമുണ്ടായിരിക്കുന്നു. അരനൂറ്റാണ്ട് തപാൽപ്പെട്ടിയിൽ കുരുങ്ങിയ ഒരു കത്ത് പുറം ലോകം കണ്ടിരിക്കുന്നു. ആ കത്തെഴുതിയ 22 കാരി എഴു​പതാം വയസ് പിന്നിട്ടപ്പോഴാണ് ആ കത്ത് പുറം ലോകം കണ്ടതെന്ന് മാത്രം.

ജീവിതം തന്നെ മാറ്റിമറിച്ചേക്കാവുന്ന ആ അപ്പോയ്ൻമെന്റ് ലെറ്റർ കാത്തിരുന്നതിൽ ഒരു ട്വിസ്റ്റുണ്ട്. സംഭവം അങ്ങ് ഇംഗ്ലണ്ടിലാണ്. യു​കെ ലിങ്കൻഷെയിലെ താമസക്കാരിയായ ടിസി ഹോഡ്‌സൺ ആണ് ആ ഹതഭാഗ്യയായ യുവതി. 48 വർഷം മുമ്പാണ് മോട്ടോർ സൈക്കിൾ സ്റ്റണ്ട് റൈഡറുടെ ജോലിക്ക് അവർ അപേക്ഷിച്ചത്. 1976 ജനുവരിയിൽ അയച്ച കത്താണ് 2024 ൽ വീട്ടിൽ തിരിച്ചെത്തിയത്. സ്റ്റെയിൻസ് പോസ്റ്റ് ആഫീസിലെ ഒരു അലമാരയിൽ കുടുങ്ങിപ്പോവുകയായിരുന്നു ആ അപേക്ഷ.

കത്ത് കിട്ടിയതിലുമുണ്ട് ചില സസ്​പെൻസുകൾ. ‘ഈ കാലയളവിൽ ഞാൻ 50 ഓളം തവണ വീടുകൾ മാറി. എന്നിട്ടും ഈ കത്ത് എന്നെ തേടിയെത്തിയതിൽ അത്ഭുതപ്പെടുത്തുന്നുവെന്ന്   ടിസി പറയുന്നു. 22 -ാം വയസിൽ ലണ്ടനിലെ എന്റെ ഫ്ലാറ്റിലിരുന്ന് കത്ത് ടൈപ്പ് ചെയ്യുന്നത് എനിക്കിപ്പോഴും ഓർമയുണ്ട്. ഓരോ ദിവസവും എന്നെ തേടി ജോലിയെത്തുന്ന ആ കത്തിനായി കാത്തിരുന്നു. ​ഫ്ലാറ്റിലെ പോസ്​റ്റ് ബോക്സ് പലതവണ ഞാൻ തുറന്ന് പരിശോധിച്ചിട്ടുണ്ട്. ഞാൻ സ്ത്രീയാണെന്ന് ആരും തിരിച്ചറിയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നുവെന്നും ഹോഡ്സൺ പറയുന്നു. സാഹസികത നിറഞ്ഞ ജോലിക്ക് സ്ത്രീകളെ അക്കാലത്ത് ആരും നിയമിക്കില്ലായിരുന്നു അവർ ഓർക്കുന്നു. ഇപ്പോഴെനിക്കറിയാം എന്തുകൊണ്ടാണ് ആ ജോലി തനിക്ക് കിട്ടാതെ പോയതെന്ന് ടിസി പറയുന്നു.

ആ ജോലികിട്ടിയില്ലെങ്കിലും നിരാശയായി ഇരിക്കാൻ ഹോഡ്സൺ തയ്യാറായിരുന്നില്ല. ആഫ്രിക്കയിലേക്ക് താമസം മാറിയ അവർ പാമ്പുകൾ, കുതിരകൾ, പട്ടികൾ  എന്നിവയുടെ പരിശീലനവുമായി ബന്ധപ്പെട്ട ജോലികളിലാണ് പിന്നീട് ശ്രദ്ധിച്ചത്.അതിന് ശേഷം വിമാനം പറത്താന്‍ പഠിച്ച ടിസി എയറോബാറ്റിക് പൈലറ്റ് ഇന്‍സ്ട്രക്ടറായും ജോലി ചെയ്തു.


 



Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News