മൃഗങ്ങള്‍ക്കുവേണ്ടിയുള്ള ആദ്യ കോവിഡ് വാക്‌സിന്‍; റഷ്യയിൽ വിതരണത്തിനൊരുങ്ങി
17,000 ഡോസ് വാക്‌സിന്‍ വിതരണത്തിനൊരുങ്ങി കഴിഞ്ഞതായി മരുന്നുനിര്‍മ്മാതാക്കള്‍ അറിയിച്ചു

മൃഗങ്ങള്‍ക്കുവേണ്ടിയുള്ള ആദ്യ കോവിഡ്19 വാക്‌സിന്‍ പുറത്തിറക്കാൻ റഷ്യ. വാക്‌സിന്‍ വിതരണത്തിനൊരുങ്ങി കഴിഞ്ഞു. നായ, കുറുക്കന്‍, നീര്‍നായ എന്നിവയില്‍ പരീക്ഷണം നടത്തി വിജയിച്ച വാക്‌സിന്‍ കോവിഡിനെ പ്രതിരോധിക്കാൻ ഫലപ്രദമാണെന്നാണ് കമ്പനിയുടെ അവകാശവാദം.
17,000 ഡോസ് വാക്‌സിന്‍ വിതരണത്തിനൊരുങ്ങി കഴിഞ്ഞു. പൂച്ചകൾ, നായകൾ തുടങ്ങിയ മൃഗങ്ങളിലേക്കും കോവിഡ് പകരാൻ സാധ്യതയുണ്ട്. മൃഗങ്ങളിൽ നിന്ന് അപകടകരമായ മ്യൂട്ടേഷനുകൾ സംഭവിച്ച് തിരിച്ച് മനുഷ്യനിലേക്കും പകർന്നേക്കാം. ഇതിനാലാണ് ഇത്തരം വാക്‌സിന്‍ വികസിപ്പിച്ചെടുക്കാനുള്ള തീരുമാനത്തിലെത്തിയതെന്നും റഷ്യന്‍ മരുന്നുനിര്‍മ്മാതാക്കള്‍ അറിയിച്ചു.
ജര്‍മ്മനി, ഫ്രാന്‍സ്, മലേഷ്യ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങള്‍ വാക്‌സിന്‍ വാങ്ങുന്നതിന് മുന്നോട്ടുവന്നിട്ടുണ്ടെന്നും റഷ്യ അറിയിച്ചു. വംശനാശഭീഷണിയുള്ള മൃഗങ്ങളെ സംരക്ഷിക്കുന്നതിനും വൈറസിന്റെ മ്യൂട്ടേഷന്‍ തടയുന്നതിനും വാക്‌സിന്‍ സഹായകരമാകുമെന്നാണ് വിലയിരുത്തൽ.
യൂറോപ്യന്‍ യൂണിയനില്‍ മരുന്നിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും മരുന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. പലരാജ്യങ്ങളില്‍ നിന്നുമുള്ള ഇരുപതോളം സംഘടനകള്‍ മൃഗങ്ങള്‍ക്കുവേണ്ടിയുള്ള കോവിഡ് വാക്‌സിന് വേണ്ടി രജിസ്‌ട്രേഷന്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തികൊണ്ടിരിക്കുകയാണെന്നും മരുന്നുനിര്‍മ്മാതാക്കള്‍ പറഞ്ഞു.
Adjust Story Font
16

