ഗ്യാങ്‌സ്റ്റർ കഥ റിയലിസ്റ്റിക്കായി പറയാനുള്ള ഗൗതം മോനോൻ ശ്രമം; 'വെന്തു തണിന്തത് കാട്'; | റിവ്യു

'എന്നെ നോക്കി പായും തോട്ട'. 'അച്ചം എൻബത് മടമടയട' എന്ന സംവിധായകന്റെ തന്നെ മുൻ ചിത്രങ്ങൾക്ക് സമാനമായ കഥയും മേക്കിങ് സ്‌റ്റൈലും തന്നെയാണ് 'വെന്തു തണിന്ത കാടും';

Update: 2022-09-15 14:55 GMT
Editor : abs | By : Web Desk
ഗ്യാങ്‌സ്റ്റർ കഥ റിയലിസ്റ്റിക്കായി പറയാനുള്ള ഗൗതം മോനോൻ ശ്രമം; വെന്തു തണിന്തത് കാട്; | റിവ്യു
Advertising

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കൂട്ടുകെട്ടാണ് ഗൗതം മേനോൻ ചിമ്പു കൂട്ടുകെട്ട്. 'വിണ്ണെയ് താണ്ടി വരുവായ'  എന്ന ഹിറ്റ് ചിത്രത്തിന് ശേഷം എത്തിയ 'അച്ചം യെൻബദു മടമയ്യടാ' പ്രതീക്ഷകൾക്കൊത്ത് ഉയർന്നിരുന്നില്ല. ഈ കൂട്ടുകെട്ടിലൊരുങ്ങിയ മൂന്നാമത്തെ സിനിമയാണ് 'വെന്തു തണിന്തത് കാട്'.  റൊമാന്റിക് എന്ന സ്ഥിരം ലേബലിൽ നിന്ന് മാറണമെന്ന് ഗൗതംവാസുദേവ മേനോൻ എന്ന സംവിധായകൻ ആഗ്രഹിക്കുന്നുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളായി അദ്ദേഹത്തിന്റെ എഴുത്തിലും സംവിധാനത്തിലും പുറത്തുവന്ന ചിത്രങ്ങളുടെ സ്വാഭാവത്തിൽ ഈ മാറ്റം കാണാം. ഗ്യാങ്‌സ്റ്റർ കഥ റിയലിസ്റ്റിക്കായി പറയാനുള്ള ഗൗതം മോനോൻ ശ്രമമാണ് 'വെന്തു തണിന്തത് കാട്'.

തമിഴ്‌നാട്ടിലെ ഉൾഗ്രാമത്തിൽ നിന്നും മുത്തു എന്നയാൾ ജോലി ആവശ്യത്തിനായി മുംബൈയിലേക്ക് പോവുന്നതും പിന്നീട് അയാളുടെ ജീവിതത്തിൽ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. രണ്ടേമുക്കാൽ മണിക്കൂറുള്ള ചിത്രത്തിൽ മുത്തുവിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നവരും അയാളുടെ ചുറ്റുമുളളുവരെയും പറഞ്ഞുപോവുന്നു. മുത്തുവായി പ്രകടനത്തിൽ ചിമ്പു ഇപ്രാവിശ്യവും ഞെട്ടിപ്പിക്കുന്നുണ്ട്. ഒപ്പം നായികയായി എത്തിയ സിദ്ദി ഇദ്‌നാനിയും. മലയാള താരങ്ങളായ നീരജ് മാധവും സിദ്ധീഖും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയിട്ടുണ്ട്. ഇരുവരുടെയും പ്രകടനം കയ്യടി നേടുന്നുണ്ട്.

ഇത് ചിമ്പുവിന്റെ സിനിമയോ അതോ ഗൗതം മോനോൻ സിനിമയാണോ എന്നതായിരുന്നില്ല സിനിമയുടെ റിലീസിന് മുമ്പ് ഉയർന്നത്,  തിരക്കഥാകൃത്ത് ജയമോഹന്റെ സിനിമയാണോ അതോ ഒരു സ്ഥിരം ഗൗതം മേനോൻ സിനിമയാണോ എന്നതായിരുന്നു. കാരണം ഗൗതം മേനോൻ സിനിമകളെ പറ്റി പ്രേക്ഷകന് ഒരു മുൻ ധാരണയുണ്ടല്ലോ. മലയാളത്തിലെ സത്യൻ അന്തിക്കാടെന്ന പോലെയാണ് തമിഴിൽ ഗൗതം വാസുദേവ മേനോൻ. ചിത്രങ്ങൾക്കെല്ലാം ഒരു സ്ഥിരം അച്ചുണ്ടാവും അതിനകത്തേക്ക് കഥയും കഥാപാത്രങ്ങളെയും ചേർത്തുവയ്ക്കുകയാണ് ജിവിഎം ചെയ്യാറ്. 'വിണ്ണയ് താണ്ടി വരുവായ' തമിഴ് വിട്ട് മലയാളത്തിലും വലിയ ഓളമുണ്ടാക്കിയ ചിത്രമാണ്. മ്യൂസിക്കൽ റൊമാന്റിക് ചിത്രങ്ങൾക്ക് പുതിയ വഴി വെട്ടിയ ചിത്രം. ചിത്രത്തിലെ റഹ്മാൻ ട്രാക്കുകൾക്ക് ഇപ്പോഴും ആരാധകരുണ്ട്. ആ പ്രതീക്ഷയോടെ 'വെന്ത് തണിന്തത് കാട്' എന്ന ചിത്രത്തെ സമീപിക്കരുതെന്ന് പ്രേക്ഷകരോട് ഗൗതം മോനോനും ചിമ്പുവും ആദ്യമെ ജാമ്യം എടുത്തിരുന്നു. അതായത് റിയലിസ്റ്റിക്കായി കഥ പറഞ്ഞ ഗ്യാങ്‌സ്റ്റർ മൂവിയാണ് 'വെന്തു തണിന്തത് കാട്'. ഇതേ പാറ്റേണിൽ ഒരുങ്ങിയ മറ്റൊരു ചിത്രമാണ് വെട്രിമാരൻ സംവിധാനം ചെയ്ത 'വടചെന്നൈ'.

അതിമാനുഷിക ശക്തിയുള്ള നായകനെ പുറത്തുനിർത്തായാണ് ഗൗതം മോനോൻ ചിത്രത്തിന്റെ കഥ പറഞ്ഞിരിക്കുന്നത്. നായകന് വീരപരിവേശം നൽകാനുള്ള സ്ലോമോഷൻ പോലും സംവിധായകൻ ഉൾപ്പെടുത്തിയിട്ടില്ല. എന്നിട്ടും സിനിമ എൻഗേജിങ്ങായിരുന്നു എന്നതാണ് ഗൗതംമേനോൻ എന്ന സിനിമാക്കാരന്റെയും ഒപ്പം തിരക്കഥയൊരുക്കിയ ബി.ജയമോഹന്റെയും പ്രാവിണ്യം വ്യക്തമാക്കുന്നത്. റിയലിസ്റ്റിക് ഗ്യാങ്സ്റ്റർ മൂവിയിൽ പ്രേക്ഷകനെ എവിടെ കൊളുത്തിയിടണമെന്ന് കൃത്യമായി അറിയുന്ന എഴുത്തുകാരനും സംവിധായകനും അയതുകൊണ്ടാണ് ഇത് സാധ്യമായത്.

മനോജ് പരമഹംസയുടെ കാമറയാണ് ചിത്രത്തിന്റെ മറ്റൊരു പോസിറ്റീവ്. അത്ര ഭംഗിയായി അദ്ദേഹം മുത്തുവിന്റെ ലൈഫ് പകർത്തിയിട്ടുണ്ട്.  സിംഗിൾ ഷോട്ടിന്റെ സാധ്യതയെ പലഘട്ടങ്ങളിലും പരമാവധി പ്രയോജനപ്പെടുത്തിയിട്ടുമുണ്ട്. മുംബൈ നഗരത്തിന്, മുത്തുവിന്റെ പ്രണയത്തിന്, ഗ്യാങ്സ്റ്റർ വാറുകളുടെ സ്വാഭാവത്തിന് ഒരോന്നിനും ഓരോ കളർ പിടിക്കാൻ മനോജും എഡിറ്റർ അന്തോണി ഗോണ്‌സാൽവ്‌സും കാണിച്ച മികവ് ചിത്ത്രതിന് ഒരു പ്രത്യേക ഭംഗി നൽകുന്നുണ്ട്..

ഇതര തമിഴ് സംവിധായകരിൽനിന്ന് ഗൗതം മേനോൻ വ്യത്യസ്തമാവുന്നത് അയാളുടെ സിനിമകളെല്ലാം പ്രധാന കഥാപാത്രത്തിന്റെ വീക്ഷണകോണിൽ നിന്നായിരിക്കും. ആ കഥാപാത്രത്തിന്റെ ജീവിതസഞ്ചാരമാണ് ഗൗതം വാസുദേവ മോനോൻ സിനിമായാക്കുന്നത്. ഇവിടെയും അതിന് മാറ്റമൊന്നുമില്ല. പ്രേക്ഷന് കുറച്ചുകൂടി കൺവിൻസിങ്ങാവുന്ന രീതിയിൽ മുത്തു എന്ന പ്രധാന കഥാപാത്രത്തിന്റെ ജീവിതയാത്രയെ ഗൗതം മേനോൻ സിനിമയാക്കിയിട്ടുണ്ട്. 'എന്നെ നോക്കി പായും തോട്ട'. 'അച്ചം എൻബത് മടമടയട' എന്ന സംവിധായകന്റെ തന്നെ മുൻ ചിത്രങ്ങൾക്ക് സമാനമായ കഥയും മേക്കിങ് സ്‌റ്റൈലും തന്നെയാണ് 'വെന്തു തണിന്ത കാടും'. വൃത്തിയായി ചെയ്തുവെച്ചിട്ടുണ്ട് സംവിധായകൻ. പ്രക്ഷകന് ഒരിടത്തും കൺഫ്യൂഷൻസ് ഉണ്ടാക്കാത്ത മേക്കിങ്.

കഥയുടെ മെല്ലെപ്പോക്കിൽ പ്രേക്ഷകനെ അതിനൊപ്പം നടത്തുന്നത് എ.ആർ റ്ഹ്മാന്റെ മ്യൂസിക്കാണ്. സ്ഥിരം ശൈലിയിലല്ല ഈ ഗൗതംമേനോൻ സിനിമയെ എ.ആർ റഹ്മാൻ സമീപിച്ചിരിക്കുന്നത്. സിനിമയുടെ നിശബ്ദദയെയും പലഘട്ടങ്ങളിലും കഥാപാത്രങ്ങളുടെ സംഭാഷണത്തെയും അത് പോലെ വിട്ടിട്ടുണ്ട് റഹ്മാൻ. പ്രധാന കഥാപാത്രത്തിന്റൈ ജീവിത യാതയ്ക്കാവിശ്യമായ കൃത്യമായ ബാക്ക് ഗ്രൗണ്ട് സ്‌കോർ നൽകാൻ സംഗീത മാന്ത്രികന് സാധിച്ചിട്ടുണ്ട്. ഒപ്പം പിന്നെയും കേൾക്കാൻ കൊതിക്കുന്ന പാട്ടും മനോഹരമാണ്.

പലതവണ പല സിനിമകളിൽ പറഞ്ഞ കഥതന്നെയാണ് വെന്തു തണിന്ത കാടും. പ്രേക്ഷകർ പ്രതീക്ഷിക്കുന്ന സീനുകൾ തന്നെയാണ് ഒന്നിനുപിറകെ ഒന്നായി വരുന്നതും. ഗുണ്ടാസംഘങ്ങളുടെ പകയും തമിഴ് സിനിമ ഏറെ കാലമായി തിരിച്ചും മറിച്ചും പറയുന്നുണ്ട്. ഇത്തരം കഥകൾ പിന്നെയും ഉണ്ടാവുന്നത് അതിന്റെ വാണിജ്യമൂല്യം കൊണ്ടുതന്നെയാണ്. ചടുലമായ മേക്കിങ്ങിൽ പുതിയ സിനിമാസ്വാദകരെ തൃപ്ത്തിപ്പെടുത്താനുള്ള വകയെല്ലാം ഒരുക്കി ഈ കഥ പറയാം എന്നതായിരിക്കണം ഇതിന് കാരണം.

നിർഭാഗ്യവശാൽ, സിനിമ അവസാനത്തിലേക്ക് അടുക്കുന്തോറും ചിത്രം പറയാൻ ഉദ്ദേശിച്ചതിലേക്ക് എത്താതെ കറങ്ങുകയാണ്. ആദ്യ ഘട്ടത്തിൽ മുകളിലേക്ക് ഉയരുന്ന കഥയുടെ ഗ്രാഫ് ഒരു ഘട്ടത്തിലെത്തുമ്പോൾ നിൽക്കുകയാണ്. എന്നാൽ കഥയുടെ മറ്റൊരു ലെയറിൽ ചിമ്പു- ഗൗതം മേനോൻ കൂട്ടുകെട്ടിന്റെ പ്രേക്ഷകർ പ്രതീക്ഷിക്കുന്ന പ്രണയ കഥ പറയുന്നുമുണ്ട്. റിയലിസ്റ്റിക ഗ്യാങ്‌സ്റ്റർ സിനിമ പറയാനുള്ള സംവിധായകന്റെ ശ്രമത്തെ പൊളിക്കുന്നതാണ് സമാന്തരമായി ഓടിക്കൊണ്ടിരിക്കുന്ന പ്രണയ ട്രാക്ക്. വെടിയൊച്ചകളിൽ നിന്നും പ്രേക്ഷകനെ കുറച്ച് ശ്വാസം വീടീക്കാനായിരിക്കണം തന്റെ തന്നെ സേഫ് സോണായ പ്രണയ ട്രാക്കിലേക്കുള്ള ഗൗതം മേനോന്റെ ഈ മാറ്റം. ചിത്രത്തിന് ഇത് പരിക്കേൽപ്പിക്കുന്നില്ലെന്നതും ആശ്വസമാണ്.

'വെന്തു തണിന്തത് കാട്' സിനിമയുടെ പേരിനൊരു വറൈറ്റിയുണ്ടല്ലേ.. പെട്ടെന്ന് മനസ്സിലാവാത്ത പേര്. ഭാരതിയാറുടെ 'അഗ്‌നികുഞ്‌ജൊൺഡ്രു കണ്ടേൻ' എന്നാരംഭിക്കുന്ന കവിതയിലെ വരികളിൽ നിന്നാണ് സംവിധായകൻ ചിത്രത്തിന് പേര് കണ്ടെത്തിയത്. 'ഉറിയടി' എന്ന തമിഴ് ചിത്രത്തിലെ ഗാനത്തിലും ഈ കവിത ഉപയോഗിച്ചിട്ടുണ്ട്.

ഇനിയൊരു തിരിച്ചുവരവില്ലെന്ന് പലരും എഴുതിത്തള്ളിയവരായിരുന്നു ചിമ്പുവും ഗൗതം മേനോനും. 'മാനാട്' എന്ന വലിയ ഹിറ്റൊരുക്കി തന്റെ കരിയറിന് ഒരു മങ്ങലേറ്റില്ലെന്ന് ചിമ്പു വിളിച്ചു പറഞ്ഞു. താരം മാത്രമല്ല നല്ലൊരു നടന്‍ കൂടിയാണ് ചിമ്പുവെന്നും, ഗൗതം മേനോൻ എന്ന ഫിലിം മേക്കർക്ക് തന്റെ ആവനാഴിയിൽ ഇനിയുമേറെ ഉണ്ടെന്ന് തെളിയിക്കുകയുമാണ് ഈ ചിത്രം. 

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News